മുഖ്യമന്ത്രിയുടെ പി.എ ചമഞ്ഞ് തട്ടിപ്പ്: പി. ശശിയുടെ സഹോദരന്‍ റിമാന്‍ഡില്‍

കോഴിക്കോട്: മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ അസിസ്റ്റൻറ് ചമഞ്ഞ് തൊഴില്‍ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ല മുൻ സെക്രട്ടറി പി. ശശിയുടെ സഹോദരന്‍ പി. സതീശന്‍ റിമാൻഡിൽ. നാലുപേരില്‍നിന്നായി രണ്ടര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ കോഴിക്കോട് ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഫറോക്ക് സ്വദേശികളായ പ്രതിഭ, മാധുരി, ഒളവണ്ണ സ്വദേശി അക്ഷയ്, മാത്തോട്ടം സ്വദേശി സുജിത്ത് എന്നിവരുടെ പരാതിയിലാണ് കസബ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫെന്ന് ധരിപ്പിച്ചാണ് ഇവരിൽനിന്ന് പ്രതി പണം വാങ്ങിയത്. നേതാവി​െൻറ സഹോദരന്‍, പാര്‍ട്ടിയുമായി അടുത്ത ബന്ധം എന്നിവയും തട്ടിപ്പിന് ഉപയോഗിച്ചു. പഞ്ചായത്ത് വകുപ്പിൽ ജോലിചെയ്യവെ മരിച്ച ഭര്‍ത്താവി​െൻറ ആശ്രിതയെന്ന നിലയിലുള്ള നിയമനത്തിന് ഉത്തരവ് ശരിയാക്കിത്തരാമെന്ന് പറഞ്ഞാണ് പ്രതിഭയില്‍നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയത്. കണ്ണൂര്‍ വിമാനത്താവളത്തിൽ പ്ലാനിങ് എന്‍ജിനീയര്‍, ഓഫിസ് സ്റ്റാഫ് ജോലികൾ വാഗ്ദാനം ചെയ്താണ് അക്ഷയ്, സുജിത് എന്നിവരെ തട്ടിപ്പിനിരയാക്കിയത്. പാര്‍ട്ടി ഫണ്ടിലേക്കെന്ന് പറഞ്ഞാണ് പണം കൈപ്പറ്റിയത്. തട്ടിപ്പ് പുറത്തുവന്നതോടെ നിരവധി പേര്‍ പരാതിയുമായി എത്തുമെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.