സി.പി. ബിനീഷ് കോഴിക്കോട്: സംസ്ഥാനത്ത് അംഗീകാരമില്ലാത്ത അൺ എയ്ഡഡ് സ്കൂളുകൾ അടച്ചുപൂട്ടുന്നതിൽ ഇളവ് അനുവദിക്കാൻ നീക്കം. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്ന 2009നു മുമ്പുള്ള സ്കൂളുകൾക്ക് നിബന്ധനകളോടെ പ്രവർത്തനാനുമതി നൽകാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. കേരളത്തിൽ 2011ലാണ് വിദ്യാഭ്യാസ അവകാശ നിയമം നിലവിൽവന്നത്. സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ മാനേജ്മെൻറുകളും രക്ഷിതാക്കളും അധ്യാപകരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് 2009ന് മുമ്പുള്ളവ പ്രവർത്തനം തുടരുന്നത് അനുവദിക്കാൻ നീക്കമാരംഭിച്ചത്. അംഗീകാരമില്ലാത്ത സ്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കരുതെന്നും യോഗ്യതയില്ലാത്ത അധ്യാപകരെ ജോലി ചെയ്യാൻ അനുവദിക്കരുതെന്നുമുള്ള കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ അടച്ചുപൂട്ടൽ നോട്ടീസ് നൽകിയത്. വിദ്യാഭ്യാസ വകുപ്പ് നിർേദശിക്കുന്ന ഭൗതികസാഹചര്യങ്ങൾ പല സ്കൂളുകളിലുമില്ലെന്ന് കണ്ടെത്തിയിരുന്നു. ഇടതുമുന്നണി സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രഖ്യാപിച്ചതോടെയാണ് അടച്ചുപൂട്ടൽ നീക്കം സജീവമായത്. ഹൈസ്കൂളുകൾക്ക് ഡി.ഇ.ഒയും പ്രൈമറി അൺ എയ്ഡഡ് സ്കൂളുകൾക്ക് എ.ഇ.ഒയുമാണ് നോട്ടീസ് നൽകിയത്. കോഴിക്കോട്ട് 340ഉം വയനാട്ടിൽ 50ഉം സ്കൂളുകൾ പട്ടികയിലുണ്ട്. അംഗീകാരം തെളിയിക്കുന്ന രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും നൽകാത്തവക്കാണ് നോട്ടീസ് െകാടുത്തത്. അതേസമയം, മാർച്ച് 31 വരെ പ്രവർത്തിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് െഹെകോടതിയെ സമീപിച്ച മാനേജ്മെൻറുകൾ അനുകൂല വിധി നേടിയിട്ടുണ്ട്. വിദ്യാർഥികളെ സമീപത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിേലക്ക് മാറ്റി പ്രവേശിപ്പിക്കണമെന്ന് ചില എ.ഇ.ഒമാരുടെ നോട്ടീസിൽ പറയുന്നു. സ്വകാര്യ അൺ എയ്ഡഡ് സ്കൂളുകൾ പ്രവർത്തിപ്പിക്കരുതെന്ന് മറ്റു ചില നോട്ടീസുകളിൽ എടുത്തുപറയുന്നു. സി.ബി.എസ്.ഇ സ്കൂളുകൾ എന്ന പേരിൽ ഏഴാം ക്ലാസിന് താഴെയുള്ളവക്ക് പ്രവർത്തിക്കാനാവില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിെൻറ നിലപാട്. എന്നാൽ, ഒന്നുമുതൽ ഏഴു വരെയുള്ള ക്ലാസുകളും അംഗീകാരമുള്ളവയിൽപെടുമെന്ന് സി.ബി.എസ്.ഇ ആസ്ഥാനത്തുനിന്ന് മറുപടി ലഭിച്ചതായാണ് കേരള സി.ബി.എസ്.ഇ മാനേജ്മെൻറ് സ്കൂൾ അസോസിയേഷെൻറ വാദം. അടച്ചുപൂട്ടലിനെതിരെ മാനേജ്മെൻറുകളും ജീവനക്കാരും സമര രംഗത്താണ്. മുഖ്യമന്ത്രി പിണറായി വിജയനും പ്രമുഖ കക്ഷിനേതാക്കൾക്കും നിവേദനം സമർപ്പിച്ചിട്ടുണ്ട്. സമുദായ സംഘടനകളുടെ പ്രതിഷേധവും സർക്കാറിന് തലവേദനയാണ്. അംഗീകാരമില്ലാത്ത സ്കൂളുകൾ അടച്ചുപൂട്ടുന്നുവെന്നറിഞ്ഞതോടെ നിരവധി രക്ഷിതാക്കൾ ആശങ്കയിലാണ്. കിൻറർഗാർട്ടനിൽ വൻതുക ഡൊണേഷൻ നൽകിയാണ് കുട്ടികളെ ചേർത്തത്. അതിനിടെ, നോട്ടീസ് ലഭിച്ച വിദ്യാലയങ്ങളടക്കം അടുത്ത വർഷത്തേക്കുള്ള പ്രവേശനം തകൃതിയായി നടത്തുന്നുമുണ്ട്. കഴിഞ്ഞ വർഷേത്തക്കാൾ വൻതുക ഒന്നാംക്ലാസിേലക്ക് ഫീസ് വാങ്ങുകയും ചെയ്യുന്നു. പലയിടത്തും യൂനിഫോം അഡ്വാൻസ് വരെ വാങ്ങി. പരമാവധി വിൽപനവിലയിൽ പുസ്തകങ്ങൾ വിൽക്കുന്ന രീതിക്ക് അടുത്ത അധ്യയന വർഷവും മാറ്റമുണ്ടാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.