*ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ ഉദ്യമത്തിൽ ഇന്നുള്ളത് വിരലിലെണ്ണാവുന്നവർ കോഴിക്കോട്: സർവ മേഖലയിലും സ്ത്രീ മുന്നേറ്റം നടക്കുമ്പോഴും കോഴിക്കോട്ടെ നിരത്തുകൾക്ക് വനിത ഓട്ടോകൾ അലർജിയാവുന്നു. 30ഓളം വനിത ഓട്ടോകൾ ഉണ്ടായിരുന്ന നഗരത്തിലിപ്പോൾ അര ഡസൻ ഓട്ടോകൾ മാത്രമാണ് സ്ഥിരമായി സർവിസ് നടത്തുന്നത്. രണ്ടര പതിറ്റാണ്ടുമുമ്പ് ഏറെ കൊട്ടിഘോഷിച്ചാണ് സംസ്ഥാനത്താദ്യമായി സ്ത്രീ ഓട്ടോകൾ കോഴിക്കോട്ടെ റോഡുകളിലിറങ്ങിയത്. 1993ൽ സംസ്ഥാന സർക്കാറിെൻറ സ്വയംതൊഴിൽ സംരംഭമായി തദ്ദേശ സ്വയംഭരണ മന്ത്രി സി.ടി. അഹമ്മദലിയുടെ നേതൃത്വത്തിൽ ഏറെ ആവേശത്തോടെയാണ് ഈ പദ്ധതി തുടങ്ങിവെച്ചത്. അന്ന് ഓട്ടോക്ക് സബ്സിഡിയും വായ്പയും അനുവദിച്ച് 20 പേർ സർവിസ് തുടങ്ങി. നിരത്തിലെ പെൺ വിജയഗാഥയായി എല്ലാവരും പദ്ധതിയെ വാഴ്ത്തുകയും ചെയ്തു. എന്നാൽ, വർഷങ്ങൾ പിന്നിട്ടപ്പോൾ പലരും ഓട്ടോയുടെ ഹാൻഡിലിൽനിന്ന് പിടിവിടുകയായിരുന്നു. ട്രാഫിക് പൊലീസിെൻറ രേഖകളിലും വനിത ഓട്ടോക്കാരുടെ എണ്ണം കുറവാണ്. ഉള്ളവരിൽ പലരും സ്കൂൾ കുട്ടികളെ കൊണ്ടുവിടാൻ മാത്രമായി ജോലി ചുരുക്കി. പദ്ധതിയുടെ തുടക്കംമുതൽ ഓട്ടോ ഓടിക്കുന്ന ലളിത, ഉഷ നന്ദിനി, പുഷ്പലത, ജിഫ്രിയ തുടങ്ങിയവർ ഇന്നുമുണ്ട്. എന്നാൽ, ചിലർ ശാരീരിക അവശതകൾമൂലം ഉദ്യമം അവസാനിപ്പിക്കുകയായിരുന്നു. 17 വർഷം മുമ്പ് വന്ന് ഇന്നും സ്ഥിരമായി വണ്ടി ഓടിക്കുന്നയാളാണ് എരഞ്ഞിപ്പാലത്തുള്ള ശ്രീരഞ്ജിനി. വായ്പയും ഇൻഷുറൻസും ഉൾപ്പെടെയുള്ള സാമ്പത്തിക പ്രയാസങ്ങൾ ഇവരെയെല്ലാം അലട്ടുന്നുണ്ട്. കോഴിക്കോട്ടുനിന്ന് പരപ്പനങ്ങാടിയിലേക്ക് താമസം മാറ്റിയ ലളിതയെന്ന 61കാരി ഇന്നും കി.മീറ്ററുകൾ വണ്ടിയോടിച്ച് നഗരത്തിലെത്തുന്നത് സാമ്പത്തിക പ്രയാസംകൊണ്ട് മാത്രമാണ്. 'നഗരത്തിലെ 6000ത്തോളം ഓട്ടോക്കാരിൽനിന്ന് വീതംവെച്ച് കിട്ടുന്ന കുറച്ച് ഓട്ടമേ ഉണ്ടാവൂ. വീട്ടു ചെലവു പോരാഞ്ഞിട്ട് വണ്ടിയുടെ സാമ്പത്തിക ബാധ്യതകൾ ഒരുപാടുണ്ട്. ബുദ്ധിമുട്ട് തന്നെയാണ് പിടിച്ചുനിൽക്കാൻ പ്രേരിപ്പിക്കുന്നത്' ശ്രീരഞ്ജിനിയും ലളിതയും പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാത്രമല്ല, ഒരു പെണ്ണ് ഓട്ടോ ഓടിക്കുമ്പോൾ മറ്റുള്ളവർക്കുണ്ടാകുന്ന 'അസ്വസ്ഥതയും' ചിലരെയെങ്കിലും പിറകോട്ടടിപ്പിച്ചു. വിവാഹം കഴിഞ്ഞപ്പോൾ ഓട്ടോ ഉപേക്ഷിച്ചവരും കൂട്ടത്തിലുണ്ട്. നന്മയുടെ നഗരത്തിലെ യാത്രക്കാരെയും പുരുഷ ഓട്ടോക്കാരെയും പൊലീസുകാരെയും കുറിച്ച് നല്ലതു മാത്രമേ ഇവർക്ക് പറയാനുള്ളൂ. പുതുതായി ഈ രംഗത്തേക്ക് ആരും വരാത്തതിെൻറ വിഷമമാണ് ജിഫ്രിയക്ക് പങ്കുവെക്കാനുള്ളത്. എണ്ണത്തിൽ കുറവുള്ള തങ്ങളോട് എല്ലാവർക്കും ആദരവാണെന്നും, പുതിയ തലമുറ ഈ ജോലിയുടെ മഹത്വം മനസ്സിലാക്കുന്നില്ലെന്നും അവർ പറയുന്നു. സ്വന്തം ലേഖിക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.