വേനൽ കത്തുന്നു; പുറത്തിറങ്ങാൻ മടിച്ച് ജനം

കോഴിക്കോട്: മാർച്ച് മാസം തുടങ്ങി നാലു നാൾ പിന്നിട്ടപ്പോഴേക്കും ചൂടിൽ വെന്തുരുകി നഗരവും നാട്ടിൻപുറങ്ങളും. ദിവസം ചെല്ലുന്തോറും ജില്ലയിൽ ചൂട് വർധിച്ചുവരുകയാണ്. ജില്ലയിൽ ഞായറാഴ്്ച 35.14 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ശനിയാഴ്ച ഇത് 34.3 ഡിഗ്രി ആയിരുന്നു. ചൂട് കനത്തതോടെ ഉച്ചനേരങ്ങളിൽ പുറത്തിറങ്ങാൻ ആളുകൾ മടി കാണിക്കുകയാണ്. പുറത്തിറങ്ങുന്നവർ തന്നെ കാൽനടയാത്ര ഒഴിവാക്കി ഓട്ടോറിക്ഷ പോലുള്ള വാഹനങ്ങളെയാണ് യാത്രക്കായി ആശ്രയിക്കുന്നത്. ബൈക്കോടിക്കുന്നവരാണ് പകൽ പുറത്തിറങ്ങാൻ ഏറെയും മടികാണിക്കുന്നത്. ചൂട് അതികഠിനമായ ഉച്ചനേരങ്ങളിൽ യാത്ര ചെയ്യുന്നത് സൂര്യാതപം, നിർജലീകരണം, തളർച്ച തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കുമെന്നതാണ് പകൽ യാത്ര ഒഴിവാക്കാൻ മുഖ്യകാരണം. താപനില കൂടുതലായതിനാൽ പുറത്തിറങ്ങുമ്പോൾ സൂര്യാതപത്തിനെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പധികൃതർ മുന്നറിയിപ്പു നൽകുന്നു. പകൽ സമയങ്ങളിൽ, പ്രത്യേകിച്ച് 12 മുതൽ മൂന്നുവരെ സൂര്യ​െൻറ ചൂട് നേരിട്ടേൽക്കുന്നത് ഒഴിവാക്കാനാണ് അധികൃതരുടെ നിർദേശം. ജില്ലയുടെ ചില ഭാഗങ്ങളിൽ ഇപ്പോൾത്തന്നെ കുടിവെള്ള ക്ഷാമം തുടങ്ങിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ജലക്ഷാമം രൂക്ഷമാവും. നഗരപ്രദേശങ്ങളിൽ കുടിവെള്ളം, ശീതളപാനീയങ്ങൾ, ജ്യൂസുകൾ, സംഭാരം തുടങ്ങിയവയുടെ വിൽപന ഗണ്യമായി ഉയർന്നു. വൃത്തിയില്ലാത്ത പരിസരങ്ങളിൽനിന്ന് പാനീയങ്ങൾ വാങ്ങിക്കുടിക്കരുതെന്നും, കടകളിൽനിന്ന് വാങ്ങുന്ന കുപ്പിവെള്ളത്തിനുപകരം തിളപ്പിച്ചാറിയ വെളളം കുടിക്കണമെന്നും അധികൃതർ പറയുന്നു. കുടിവെള്ളക്ഷാമം രൂക്ഷമായ പല മേഖലകളിലും സ്വകാര്യ ഏജൻസികൾ ഉൾെപ്പടെയുള്ളവർ ഏറ്റെടുത്താണ് കുടിവെള്ള വിതരണം നടത്തുന്നത്. എന്നാൽ, ഇവയുടെ ഗുണമേന്മ ഉറപ്പുവരുത്താൻ ആരും മിനക്കെടാറില്ല. ഈ സാഹചര്യത്തിൽ പൊതുജനം ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ ഡോ. ജയശ്രീ മുന്നറിയിപ്പു നൽകി. ഏപ്രിൽ 30 വരെ ജില്ലയിൽ തൊഴിലാളികളുടെ തൊഴിൽ സമയം പുനഃക്രമീകരിച്ചുകൊണ്ട് തൊഴിൽവകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചക്ക് 12 മുതൽ മൂന്നു വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെയുള്ള സമയത്തിനുളളിൽ എട്ടു മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്. രാവിലെയും ഉച്ചക്കുശേഷവുമുളള മറ്റ് ഷിഫ്റ്റുകളിലെ ജോലി സമയം ഉച്ചക്ക് 12ന് അവസാനിക്കുന്ന പ്രകാരവും വൈകൂന്നേരം മൂന്നിന് ആരംഭിക്കുന്ന പ്രകാരവും പുനഃക്രമീകരിച്ചിട്ടുണ്ട്. ഒരൽപം ശ്രദ്ധിച്ചാൽ വെയിലിൽ വാടില്ല കടുത്ത ചൂടാണെന്നു പറഞ്ഞ് വീട്ടിലടച്ചിരിക്കാനാവില്ലല്ലോ. ഒരൽപം ശ്രദ്ധയും മുൻകരുതലുമുണ്ടെങ്കിൽ സൂര്യനെ പേടിക്കാതെ പുറത്തിറങ്ങുകയും 'ചൂടാവാതെ'തന്നെ മടങ്ങുകയും ചെയ്യാം. ശ്രദ്ധിക്കേണ്ടത് ഇവയെല്ലാം: *െവയിലത്തേക്കിറങ്ങുമ്പോൾ കുട ചൂടാം. *സൂര്യാതപം ഏൽക്കാതിരിക്കാൻ ശരീരം മുഴുവൻ മറക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളണിയാം. കട്ടികൂടിയ, കടുംനിറത്തിലുള്ള വസ്ത്രങ്ങൾക്കു പകരം അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങളണിയാം. *നിർജലീകരണത്തിൽ നിന്ന് രക്ഷനേടാനായി ധാരാളം വെള്ളം കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം, ഉപ്പിട്ട നാരങ്ങാവെള്ളം, സംഭാരം, കഞ്ഞിവെള്ളം തുടങ്ങിയവയാണ് നല്ലത്. *തണ്ണിമത്തൻ, ഇളനീർ, മുന്തിരി, ഓറഞ്ച്, കക്കിരിക്ക തുടങ്ങിയ ജലാംശമടങ്ങിയ പ‍ഴവർഗങ്ങൾ ധാരാളം കഴിക്കണം. *വൃത്തിഹീനമായ ചുറ്റുപാടിലുള്ള, ശുദ്ധമല്ലാത്ത വെള്ളം കുടിച്ചാൽ മഞ്ഞപ്പിത്തം, കോളറ, വയറിളക്കം പോലുള്ള ഗുരുതര അസുഖങ്ങൾ പിടിപെടാനിടയുണ്ട്. *വറുത്തതും പൊരിച്ചതുമായ ദഹനശേഷി കുറഞ്ഞ ഭക്ഷണങ്ങൾ ഒഴിവാക്കി ശരീരത്തിന് തണുപ്പുനൽകുന്ന ആഹാരപദാർഥങ്ങൾക്ക് മുൻതൂക്കം നൽകാം. കഞ്ഞി, പയർ, പരിപ്പുവർഗങ്ങൾ, ജ്യൂസ്, സാലഡ് തുടങ്ങിയവ നല്ലതാണ്. *യാത്രചെയ്യുമ്പോൾ കഴിവതും ഇരുചക്രവാഹനങ്ങൾ ഒഴിവാക്കുക. സൂര്യ​െൻറ ചൂട് ബൈക്ക് യാത്രികരുടെ ദേഹത്ത് നേരിട്ട് ഏൽക്കാനുള്ള സാധ്യത കൂടുതലാണ്. ഹെൽമെറ്റിനൊപ്പം സൺഗ്ലാസ്, ഗോഗിൾ, ഹാൻഡ് സോക്സ് എന്നിവയും ഉപയോഗിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.