ആയഞ്ചേരി: മരപ്പാലം തകർന്നതും നടപ്പാത പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതും യാത്രക്കാർക്ക് ദുരിതമായി. ആയഞ്ചേരി, വേളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തെക്കയിൽപ്പൊയിൽ-പാലോടിക്കുന്ന് നടപ്പാതയും മരപ്പാലവുമാണ് തകർന്നത്. ഇതോടെ പ്രദേശവാസികൾക്ക് വിവിധ സ്ഥലങ്ങളിലെത്താൻ മറ്റുവഴികൾ തേടേണ്ട സ്ഥിതിയായി. വേളം, ആയഞ്ചേരി പഞ്ചായത്തുകളിലുള്ളവർക്ക് എളുപ്പത്തിൽ യാത്ര ചെയ്യാനാണ് വർഷങ്ങൾക്കു മുമ്പ് നടപ്പാത നിർമിച്ചത്. നടപ്പാതക്ക് കുറുകെയുള്ള തോടിനു കുറുകെ പാലം ഇട്ടതോടെ ഇരു പഞ്ചായത്തുകാർക്കും യാത്ര എളുപ്പമായി. കി.മീറ്ററുകൾ ചുറ്റി നടക്കേണ്ട അവസ്ഥക്കാണ് മാറ്റംവന്നത്. എന്നാൽ, കരിങ്കൽ ഭിത്തി തകർന്നതിനെ തുടർന്ന് പലയിടത്തും നടപ്പാതയിലൂടെ നടക്കാൻ പറ്റാത്ത സ്ഥിതിയായി. ഇതോടൊപ്പം കുണ്ടും കുഴിയുമായതോടെ യാത്രദുരിതം ഇരട്ടിച്ചു. കോൾനില വികസനത്തിെൻറ ഭാഗമായി തോടിന് ആഴവും വീതിയും കൂട്ടിയതോടെ പുതിയപാലം ആവശ്യമായി വന്നു. തോടിനുകുറുകെ കോൺക്രീറ്റ് പാലം നിർമിക്കുമെന്ന് വികസന പദ്ധതിയുടെ ആദ്യഘട്ടത്തിൽ അധികൃതർ പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. തുടർന്ന് ആയഞ്ചേരി പഞ്ചായത്തിെൻറ സഹായത്തോടെ നാട്ടുകാർ മരപ്പാലം നിർമിച്ചു. രണ്ടുവർഷം കഴിഞ്ഞതോടെ പാലം തകർന്നു. തുടർന്ന് രണ്ടു മൂന്നു തവണ നാട്ടുകാർ പാലം നിർമിച്ചു. കഴിഞ്ഞവർഷം നിർമിച്ച പാലമാണ് ഇപ്പോൾ തകർന്നു കിടക്കുന്നത്. ഇതോടെ ആയഞ്ചേരി ടൗൺ, കാക്കുനി, പാലോടിക്കുന്ന് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർ ദുരിതത്തിലായി. ചീക്കിലോട് യു.പി സ്കൂളിലെ കുട്ടികൾക്കും വഴിമുടങ്ങി. മഴക്കാലമായതോടെ തോട്ടിൽ വെള്ളം കൂടിയിട്ടുണ്ട്. ഇരു പഞ്ചായത്തുകളും കൂടി പാലം നിർമിക്കുകയും നടപ്പാതയുടെ അറ്റകുറ്റപ്പണി നടത്തുകയും വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.