ഇൗങ്ങാപ്പുഴ: താമരശ്ശേരി ചുരം റോഡിൽ ഞായറാഴ്ച മുതല്‍ നിയന്ത്രിതമായി ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് മന്ത്രിമാരായ ടി.പി. രാമകൃഷ്ണനും എ.കെ. ശശീന്ദ്രനും അറിയിച്ചു. ചുരത്തിലെ തകർന്ന ചിപ്പിലിത്തോട് ഭാഗത്തെ അറ്റകുറ്റപ്പണി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അവർ. ചുരത്തിലെ ഗതാഗതപ്രശ്‌നം ഗൗരവത്തോടെയാണ് കാണുന്നതെന്നും ബസ് സർവിസ് മൂന്ന് ദിവസത്തിനകം പുനരാരംഭിക്കുെമന്നും മന്ത്രിമാർ അറിയിച്ചു. ചരക്ക് വാഹനങ്ങളെ കടത്തിവിടില്ല. വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ റോഡ് പണിയിൽ തടസ്സമുണ്ടായിരുന്നെങ്കിലും സ്ഥിതി മാറിയിട്ടുണ്ട്. മൂന്ന് മാസത്തിനകം പണി പൂര്‍ത്തിയാക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. യാത്രാസൗകര്യം സുഗമമാക്കുക എന്നതാണ് ലക്ഷ്യം. അതുകൊണ്ട് തന്നെ പണി വേഗത്തിൽ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. മൂന്ന് ചീഫ് എൻജിനീയര്‍മാര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തിയിട്ടുണ്ട്. രണ്ട് ദിവസത്തിനകം പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം റോഡ് നിര്‍മാണം സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. കെ.എസ്.ആര്‍.ടി.സി ഉൾപ്പെടെയുള്ള വാഹനങ്ങള്‍ വണ്‍വേ അടിസ്ഥാനത്തിലായിരിക്കും കടത്തിവിടുക. ഇടിഞ്ഞ ഭാഗങ്ങള്‍ മാത്രമല്ല ചുരം റോഡ് പൂര്‍ണമായും സംരക്ഷിക്കപ്പെടണം. സുരക്ഷിതമായ യാത്ര ഒരുക്കുന്നതിനായി മറ്റുള്ളപ്രശ്നങ്ങളും കണ്ടെത്തി സമയബന്ധിതമായി പരിഹരിക്കുമെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. ഗതാഗതം, വനം, പൊതുമരാമത്ത് വകുപ്പുകള്‍ സംയുക്തമായാണ് പ്രവൃത്തികള്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. എം.എല്‍.എമാരായ സി.കെ. ശശീന്ദ്രന്‍, ജോര്‍ജ് എം. തോമസ്, കാരാട്ട് റസാക്ക്, എ.ഡി.എം ടി. ജനില്‍കുമാര്‍, താമരശ്ശേരി തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ്, ഡി.എഫ്.ഒ കെ.കെ. സുനില്‍കുമാര്‍, താമരശ്ശേരി ഡിവൈ.എസ്.പി പി.സി. സജീവന്‍, താമരശ്ശേരി ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ എം.കെ. രാജീവ്കുമാര്‍, പൊതുമരാമത്ത് വകുപ്പ് (ദേശീയപാത വിഭാഗം) എക്സിക്യുട്ടിവ് എൻജിനീയര്‍ വിനയരാജ്, അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍ എം.പി. ലക്ഷ്മണന്‍, അസി. എൻജിനീയര്‍ ജമാല്‍ മുഹമ്മദ്, ഓവര്‍സിയര്‍ ആേൻറാ പോള്‍, പുതുപ്പാടി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ എം.ഇ. ജലീല്‍, മുജീബ് മാക്കണ്ടി, ഐബി റജി എന്നിവരും മന്ത്രിമാരോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.