കുറ്റ്യാടി: താമരശ്ശേരി ചുരം റോഡ് തകർന്ന് വയനാട്ടിലേക്കുള്ള വാഹന ഗതാഗതം കുറ്റ്യാടി ചുരത്തിലൂടെ തിരിച്ചുവിട്ടതോടെ ഇടുങ്ങിയ വളവുകളും വീതിക്കുറവുമുള്ള കുറ്റ്യാടി-പക്രന്തളം റോഡ് സുരക്ഷാ ഭീഷണിയിൽ. കെ.എസ്.ആർ.ടി.സിയുടെ ഇതര സംസ്ഥാന സർവിസുകളും ജില്ലാന്തര ബസുകളും ഇതിലേയാണ് കടന്നുപോകുന്നത്. ചുരത്തിൽ ഇടവിട്ട് ഗതാഗത കുരുക്കാണ്. അഞ്ചു മീറ്റർ വീതിയുള്ള റോഡിലൂടെയാണ് കണ്ടെയ്നർ ലോറികളും ട്രെയിലറുകളും വലിയ ബസുകളും കടന്നു പോകുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ ചുരത്തിൽ മൂന്നിടത്ത് മണ്ണിടിഞ്ഞിട്ടുണ്ട്. നാലാം വളവിൽ വലിയ പാറ റോഡിൽ വീണു കിടക്കുകയാണ്. ഇത് നീക്കാനായിട്ടില്ല. പത്താം വളവിൽ വ്യൂ പോയൻറിനടുത്ത് ഉയരത്തിൽനിന്ന് പതിച്ച മണ്ണും കല്ലുകളും റോഡിെൻറ പകുതിയോളം അപഹരിച്ച് കിടക്കുകയാണ്. വീതികുറവുള്ള റോഡിൽ എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ വീലുകൾ ഓവുചാലിൽ തെന്നിപ്പോകുന്നുണ്ട്. ശനിയാഴ്ച നാലാം വളവിനു താഴെ ഒരു ട്രെയിലർ ലോറി കുടുങ്ങിക്കിടപ്പാണ്. പല ദിവസങ്ങളിലും ഇപ്രകാരം ചരക്കു ലോറികൾ കുടുങ്ങാറുണ്ട്. കെ.എസ്.ആർ.ടി.സി.യുടെ കുത്തക റൂട്ടാണ് കുറ്റ്യാടി ചുരം റോഡ്. ചുരം റോഡ് ഏതാണ്ട് 15 കിലോമീറ്ററുണ്ടാവും. 10ാം വളവു വരെ കോഴിക്കോട് ജില്ലയിൽപ്പെട്ടതാണ്. താമരശ്ശേരി ചുരം റോഡിന് തകരാറുണ്ടാവുമ്പോൾ ഗതാഗതം ഇതിലെ തിരിച്ചു വിടും. എന്നാൽ, ഈ റോഡിന് കാര്യമായ വികസനമൊന്നും നടപ്പാക്കുന്നില്ല. റോഡ് റബറൈസ്ഡ് ചെയ്തതാണ് ഏക വികസനം. ഭദ്രമായ സുരക്ഷാ ഭിത്തികളില്ല. ഉള്ളത് പലതും തകർന്ന് കിടപ്പാണ്. കുത്തനെയുള്ള കയറ്റമായതിനാൽ ഇതിലെ ഒരു തവണയാണ് ഒരു ബസ് സർവിസ് നടത്തുക. അടുത്ത സർവിസിന് വേറെ ബസായിരിക്കും. പലതും പഴകിയ ബസുകളായതിനാൽ ഇടക്ക് വെച്ച് ഓട്ടം നിലച്ചു പോകാറുണ്ട്. ചിലപ്പോൾ ചൂടുകൊണ്ട് റേഡിയേറ്റർ പൊട്ടിത്തെറിച്ച് യാത്രക്കാർക്ക് പൊള്ളലേൽക്കാറുണ്ട്. സൂചന ബോഡുകൾ പലതും വാഹനം തട്ടി തകർന്നു കിടപ്പാണ്. റോഡിലേക്ക് ചാഞ്ഞു മരക്കൊമ്പുകൾ യാത്രക്കാരുടെ ദേഹത്ത് തട്ടുന്നതും കൊമ്പ് തട്ടി വാഹനങ്ങളുടെ കണ്ണാടി പൊട്ടുന്നതും നിത്യസംഭവമാണെന്ന് ൈഡ്രവർമാർ പറയുന്നു. ഇത്തവണ ജില്ല കലക്ടർ ഇടപെട്ട് കാട് വെട്ടിയിരുന്നു. എന്നിട്ടും വാഹനങ്ങളിൽ തട്ടുന്ന പ്രശ്നം പൂർണമായി പരിഹരിച്ചിട്ടില്ല. അതിനിടെ വെട്ടിയ കാട് ഓവുചാലിൽ ഇട്ടതിനാൽ വെള്ളം കെട്ടി നിന്ന് റോഡിലൂടെ പരന്ന് ഒഴുകുന്നതായി വാഹന യാത്രക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.