ആയഞ്ചേരി: ഇറച്ചി സ്റ്റാളുകളിൽനിന്ന് അറവുമാലിന്യങ്ങളുടെ അവശിഷ്ടങ്ങളും ചോരയും റോഡിലൊഴുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ആയഞ്ചേരി ടൗണിനടുത്തുള്ള ഇറച്ചി സ്റ്റാളുകളിൽ നിന്നാണ് പൈപ്പ് വഴി മാലിന്യങ്ങൾ നടുറോഡിലേക്കൊഴുക്കിയത്. പഞ്ചായത്തും ആരോഗ്യപ്രവർത്തകരും സന്നദ്ധസംഘടന പ്രവർത്തകരും നാടിനെ മാലിന്യമുക്തമാക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴുണ്ടായ കച്ചവടക്കാരുടെ ഈ നടപടി പ്രതിഷേധത്തിന് കാരണമായി. വൃത്തിഹീനമായ ചുറ്റുപാടിലാണ് മിക്ക സ്റ്റാളുകളും പ്രവർത്തിക്കുന്നത്. മാലിന്യങ്ങൾ സംസ്കരിക്കാൻ ഇവിടെ ഒരു സൗകര്യവുമില്ല. മാലിന്യങ്ങൾ ഒരിടത്ത് കൂട്ടിയിട്ട് പിന്നീട് എവിടേക്കോ കൊണ്ടുപോകുകയാണ് ചെയ്യുന്നത്. കൂട്ടിയിട്ട മാലിന്യങ്ങളിൽനിന്ന് മഴവെള്ളത്തിലൂടെ മാലിന്യം ഒഴുകി റോഡിലെത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് സ്റ്റാളുകളുടെ പരിസരം പരിശോധിച്ചു. തുടർ നടപടികൾ എടുക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. എന്നാൽ, ഇക്കാര്യം അറിയിച്ചിട്ടും പഞ്ചായത്ത് അധികൃതർ നടപടിയൊന്നും എടുത്തില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. സംസ്കരണ സംവിധാനമില്ലാത്ത സ്റ്റാളുകൾക്ക് ലൈസൻസ് കൊടുത്തതിനെതിരെയും ആക്ഷേപമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.