വടകര: റാണി പബ്ലിക് സ്‌കൂളിലെ കക്കൂസ് മാലിന്യം തോട്ടിലൊഴുക്കിയത് പ്രദേശത്ത് ആരോഗ്യ ഭീഷണി ഉയര്‍ത്തി. സെപ്റ്റിക് ടാങ്കില്‍നിന്ന് വെള്ളിയാഴ്ച രാത്രിയോടെയാണ് മാലിന്യം തോട്ടിലൊഴുക്കിയത്. എന്‍.സി കനാല്‍ ഉള്‍പ്പെടെയുള്ള തോടുകള്‍ മലിനമായിരിക്കുകയാണ്. ദിവസങ്ങള്‍ക്കുമുമ്പ് സി.പി.എം നേതൃത്വത്തില്‍ ബഹുജന പങ്കാളിത്തത്തോടെ എന്‍.സി കനാല്‍ നവീകരിച്ചിരുന്നു. കനാലിലും വന്‍തോതില്‍ മാലിന്യം കലര്‍ന്നതോടെ പ്രതിഷേധം രൂക്ഷമായി. എന്നാല്‍, തോട്ടിലേക്ക് മാലിന്യം ഒഴുക്കിയിട്ടില്ലെന്ന നിലപാടായിരുന്നു സ്‌കൂള്‍ മാനേജ്മെൻറിന്. സംഭവമറിഞ്ഞ് വടകര പൊലീസും തഹസില്‍ദാറും സ്ഥലത്തെത്തി. നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്ന് പൊലൂഷന്‍ കണ്‍ട്രോള്‍ അധികൃതരും പരിശോധനക്കെത്തി. കക്കൂസ് മാലിന്യം ഒഴുക്കിയിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടത്. തുടര്‍ നടപടി സ്വീകരിച്ച് കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് അധികൃതര്‍ പറഞ്ഞു. ചോറോട് പഞ്ചായത്ത് അധികൃതരെ മാലിന്യമൊഴുക്കിയ സംഭവം അറിയിച്ചിട്ടും പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിൽ അലംഭാവം കാട്ടിയതായും ആരോപണമുയര്‍ന്നു. മാലിന്യം ഒഴുക്കിയ ഭാഗങ്ങളില്‍ ക്ലോറിനേഷന്‍ നടത്താത്തതിലും പരാതിയുണ്ട്. അതേസമയം, എന്‍.സി കനാലിലെ മാലിന്യം ഓര്‍ക്കാട്ടേരി, വൈക്കിലശേരി ഭാഗങ്ങളിലേക്കെത്തിയതോടെ ഇവിടങ്ങളില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. ശനിയാഴ്ച വൈകുന്നേരത്തോടെ വൈക്കിലശേരി ഇല്ലത്ത് പാലത്തിനു സമീപമാണ് മീനുകള്‍ ചത്തുപൊങ്ങിയത്. ഇതോടെ, പ്രദേശത്ത് നാട്ടുകാര്‍ സംഘടിച്ചെത്തി. കനാല്‍ വെള്ളം കറുപ്പുനിറത്തിലാണ്. ദുര്‍ഗന്ധവുമുണ്ട്. എന്‍.സി കനാലിനു സമീപം ജലനിധി പദ്ധതിയുടെ ടാങ്കും കിണറുമെല്ലാം സ്ഥിതിചെയ്യുന്നുണ്ട്. സംഭവമറിഞ്ഞ്് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്് കോട്ടയില്‍ രാധാകൃഷ്ണന്‍, ഏറാമല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. ഭാസ്‌കരന്‍ എന്നിവര്‍ സ്ഥലത്തെത്തി. പ്രശ്‌നത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഇരുവരും വ്യക്തമാക്കി. ചോറോട് പഞ്ചായത്തുമായി ബന്ധപ്പെട്ട് വിഷയത്തില്‍ ഇടപെടുമെന്നും സ്കൂൾ അധികൃതര്‍ പ്രശ്‌നപരിഹാരം നടത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.