മറ്റു പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചു ..................... വ്യാപാരിയെ തട്ടിക്കൊണ്ടുപോകൽ: രണ്ടുപേർ കൂടി പിടിയിൽ

* കുറ്റ്യാടി സ്വദേശികളാണ് പിടിയിലായത് മാനന്തവാടി: കാസർകോെട്ട യുവവ്യാപാരിയെ 'ഹണി ട്രാപ്പിൽ' പെടുത്തി തട്ടിക്കൊണ്ടുപോയി 15 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിൽ. ഒളിവിലായിരുന്ന കുറ്റ്യാടി അടുക്കത്ത് സ്വദേശികളായ കിഴക്കേവീട്ടിൽ റഷീദ്(40), നരയക്കോട്ട് ബഷീർ (40) എന്നിവരാണ് അറസ്റ്റിലായത്. മൈസൂരു ഹൊസൂരിലെ സ്വകാര്യ ഹോം സ്റ്റേയിൽനിന്ന് ചൊവ്വാഴ്ച പുലർച്ച സാഹസികമായാണ് ഇവരെ മാനന്തവാടി പൊലീസ് ഇൻസ്പെക്ടർ പി.കെ. മണിയും സംഘവും പിടികൂടിയത്. സംഭവത്തിൽ തൊട്ടിൽപാലം കുണ്ടുതോട് കിണറുള്ള പറമ്പത്ത് ടി. അജ്മൽ (33), കുറ്റ്യാടി വളയം നെല്ലിക്കണ്ടിപീടിക ഇടത്തിപറമ്പിൽ കെ.കെ. ഫാസിൽ(26), കുറ്റ്യാടി അടുക്കത്ത് കക്കോട്ട് ചാലിൽ അമ്പലക്കണ്ടി സുഹൈൽ (29) എന്നിവരെ ദിവസങ്ങൾക്കുമുമ്പ് പിടികൂടിയിരുന്നു. ഇവർ റിമാൻഡിലാണ്. കേസിലുൾപ്പെട്ട മൂന്നു വാഹനങ്ങൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാദാപുരത്ത് താമസിക്കുന്ന മാനന്തവാടി സ്വദേശിനിയുടെ സഹായത്തോടെയാണ് സംഘം വ്യാപാരിയെ കുടുക്കിയത്. സ്ത്രീ മുഖേന കഴിഞ്ഞ 16ന് മാനന്തവാടിയിലേക്ക് വിളിച്ചുവരുത്തുകയും കർണാടകയിലേക്ക് തട്ടിക്കൊണ്ടുപോയി പൊന്നമ്പേട്ടയിൽ സ്വകാര്യ റിസോർട്ടിൽ തടങ്കലിലാക്കുകയും ചെയ്തു. ദേഹോപദ്രവം ഏൽപിച്ച് കൈയിലെ പണം അപഹരിച്ചതിനുപുറമെ മോചനദ്രവ്യമായി 15 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതുപ്രകാരം സുഹൃത്ത് മുഖേന കണ്ണൂരിൽ ജൂലൈ 17ന് ഒന്നര ലക്ഷം രൂപ പ്രതികൾക്ക് കൈമാറി ഇയാളെ മോചിപ്പിക്കുകയായിരുന്നു. പിന്നീട് വ്യാപാരി മാനന്തവാടിയിലെത്തി പൊലീസിൽ പരാതി നൽകി. സംഭവത്തിൽ കൂടുതൽ പ്രതികളുള്ളതിനാൽ പൊലീസ് നാദാപുരം, കുറ്റ്യാടി, ചീമേനി എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. സീനിയർ സിവിൽ പൊലീസ് ഓഫിസർ മനോജ്, സിവിൽ പൊലീസ് ഓഫിസർമാരായ ടി.കെ. ബിജു, ടി. പോൾസൺ, കെ.ബി. ബൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.