ആദിവാസി വിദ്യാർഥിനികളെ ഊട്ടിയിലെ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചു

* നാദാപുരം സ്വദേശികളായ പ്രതികൾ ഒളിവിൽ മാനന്തവാടി: ആദിവാസി വിദ്യാർഥിനികളെ ഊട്ടിയിലെ ആഡംബര ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചെന്ന് പരാതി. മാനന്തവാടി നഗരസഭക്ക് കീഴിലെ ഗ്രാമപ്രദേശത്തെ 17, 14 വയസ്സുള്ള കുട്ടികളാണ് ഇരയായത്. പ്ലസ് വണ്‍ വിദ്യാർഥിനിയെ പീഡിപ്പിച്ചതായും ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായുമാണ് പരാതി. കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പീഡനം, പീഡനശ്രമം, പോക്സോ, പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിയമം തുടങ്ങിയവ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോഴിക്കോട് നാദാപുരം സ്വദേശികളായ രണ്ടു യുവാക്കളാണ് പ്രതികളെന്ന് സൂചനയുണ്ട്. സംഭവശേഷം ഇവർ കർണാടകയിലേക്ക് മുങ്ങി. പ്രതികളിലൊരാളായ 30കാരൻ മിസ്ഡ് കോളിലൂടെയാണ് 17കാരിയെ പരിചയപ്പെട്ടത്. ഇൗ കുട്ടിയുമായി മൊബൈല്‍ വഴി അടുത്തശേഷം കുട്ടിയുടെ ബന്ധുവായ 14കാരിയെ കൂട്ടുകാരനായ 24കാരന് പരിചയപ്പെടുത്തി. ജൂണ്‍ 16ന് കുട്ടികളുടെ താമസസ്ഥലത്തെത്തിയ യുവാക്കള്‍ ഇരുവരെയും കാറില്‍ കയറ്റി ഉൗട്ടിയിലേക്ക് കൊണ്ടുപോയി. മൊബൈലും മറ്റും വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ചാണിത്. ഉൗട്ടിയിലെ ലോഡ്ജില്‍ മുറിയെടുത്ത ശേഷം 17കാരിയെ പീഡിപ്പിച്ചതായും 14കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായും മൊഴിയില്‍ പറയുന്നു. അടുത്തദിവസം ഇരുവരെയും ബത്തേരിയില്‍ തിരികെ കൊണ്ടുവിട്ട യുവാക്കള്‍ കാറില്‍ കടന്നുകളഞ്ഞതായും പെൺകുട്ടികളുടെ പരാതിയില്‍ പറഞ്ഞു. സംഭവം പുറത്തായതിനെ തുടര്‍ന്ന് മാനന്തവാടി പൊലീസ് പെണ്‍കുട്ടികളുടെ മൊഴിയെടുക്കുകയും കേസ് രജിസ്റ്റർ ചെയ്ത് സ്പെഷൽ മൊബൈൽ സ്ക്വാഡിന് (എസ്.എം.എസ്) കൈമാറി. തുടർന്ന് മാനന്തവാടി എസ്.എം.എസ് ഡിവൈ.എസ്.പി കുബേരന്‍ നമ്പൂതിരിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. മൊബൈല്‍ ഫോണ്‍ കോളുകളും മറ്റും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.