കോഴിക്കോട്: ഭക്ഷ്യവസ്തുക്കളിൽ മായംചേർക്കുന്ന കുറ്റകൃത്യങ്ങളില്‍നിന്ന് സമൂഹത്തെ പിന്തിരിപ്പിക്കണമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. ഇൻറര്‍നാഷനല്‍ ആയുഷ് കോണ്ക്ലേവിെൻറ ഭാഗമായി സംഘടിപ്പിച്ച ഉത്തരമേഖല എൽ.എസ്.ജി ലീഡേഴ്‌സ് മീറ്റ് ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മായം ചേർക്കലിനെതിരെ ജനങ്ങൾക്കിടയിൽ ശക്തമായ ബോധവത്കരണം നടക്കണം. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ കാര്യമായി ഇടപെടാൻ സാധിക്കും. ലോകവിപണിയിൽ പരിശുദ്ധമായ വെളിച്ചെണ്ണ നല്‍കിയാൽതന്നെ കേരളം സമൃദ്ധിയുടെ നാടായി മാറും. നേരത്തേ നാളികേര ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കേരളം വർഷങ്ങളായി പിറകിലാണ്. പൂപ്പല്‍ വരാതിരിക്കാന്‍ കൊപ്രയിൽ സള്‍ഫര്‍ ചേർക്കുന്നതിലൂടെ വെളിച്ചെണ്ണയിൽ മായംകലരുന്നു. വികസിത രാജ്യങ്ങളില്‍ രാവിലെ ശുദ്ധമായ വെളിെച്ചണ്ണ കഴിക്കും. നമ്മുടെ നാട്ടില്‍ വെളിച്ചെണ്ണ കൊളസ്‌ട്രോള്‍ ഉണ്ടാക്കുമെന്ന പ്രചാരണമാണ് നടക്കുന്നത്. സ്വന്തം ഉപയോഗത്തിനുള്ള ഭക്ഷ്യവസ്തുക്കള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കണം. വിഷരഹിത ഭക്ഷണം ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കും. സംസ്ഥാനത്തെ 27 ശതമാനം പുരുഷന്മാര്‍ക്കും 19 ശതമാനം സ്ത്രീകള്‍ക്കും പ്രമേഹമുണ്ട്. 40 ശതമാനം പുരുഷന്മാര്‍ക്കും 38 ശതമാനം സ്ത്രീകള്‍ക്കും വർധിച്ചതോതിലുള്ള രക്തസമ്മർദമുണ്ട്. പകര്‍ച്ചവ്യാധികളും കൊതുകുജന്യ രോഗങ്ങളും എലിപ്പനി, മസ്തിഷ്‌ക രോഗങ്ങള്‍ എന്നിവയും മരണത്തിനിടയാക്കുന്നു. നഗരവത്കരണവും ഭക്ഷണരീതിയും വ്യായാമമില്ലായ്മയുമാണ് ഇത്തരം രോഗങ്ങള്‍ക്ക് കാരണമാവുന്നത്. ആയുഷ് പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൊതുജനാരോഗ്യ രംഗത്ത് നേട്ടങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട് -മന്ത്രി പറഞ്ഞു. എ. പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. തൃശൂര്‍ മേയര്‍ അജിത ജയരാജന്‍, ഡോ. ലീന റാണി, ഡോ. ശ്രീകുമാര്‍ നമ്പൂതിരി, ഡോ. കവിത പുരുഷോത്തമന്‍, ഡോ. മനോജ് കാളൂര്‍ എന്നിവര്‍ സംസാരിച്ചു. ചീഫ് കോഓഡിനേറ്റര്‍ ഡോ. എം. സുഭാഷ് സ്വാഗതവും കണവീനർ ഡോ. എം. ശാഹിദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.