പകർച്ചവ്യാധി: ശുചീകരണ നി​ർദേശങ്ങൾ നഗരസഭകൾ അട്ടിമറിച്ചു

-സ്വന്തം ലേഖകൻ കോഴിക്കോട്: പകർച്ചവ്യാധി പ്രതിരോധത്തിനും ശുചീകരണത്തിനും പഴുതടച്ച പ്രവർത്തനങ്ങൾ നടത്തണമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് നിർദേശം മിക്ക നഗരസഭകളും ജലരേഖയാക്കി. ചില നഗരസഭ പരിധികളിൽ മാരക പകർച്ചവ്യാധി ഭീഷണി നിലനിൽക്കുന്നുവെന്ന ആരോഗ്യ വകുപ്പ് റിപ്പോർട്ടിനെ തുടർന്ന് മേയ് 31ന് നൽകിയ ഉത്തരവാണ് ഉദ്യോഗസ്ഥർ അട്ടിമറിച്ചത്. സെക്രട്ടറിമാർ എല്ലാ ദിവസവും രാവിലെ 5.30നും 7.30നും ഇടയിൽ മുന്നറിയിപ്പില്ലാതെ വാർഡുകൾ സന്ദർശിച്ച് മാലിന്യ പ്രശ്നങ്ങളുടെ നിജസ്ഥിതി നേരിട്ട് മനസ്സിലാക്കി ശുചീകരണത്തിന് മേൽനോട്ടം വഹിക്കണമെന്നതടക്കമുള്ള നിർദേശങ്ങൾ നടപ്പായില്ല. ഇതിനെതിരെ തുടക്കത്തിൽതന്നെ ചില ഉദ്യോഗസ്ഥർ രംഗത്തുവന്നിരുന്നു. പിന്നാലെയാണ് പലയിടത്തും 'അട്ടിമറി'യുണ്ടായത്. സന്ദർശിച്ച വാർഡ്, സമയം, സ്വീകരിച്ച നടപടി തുടങ്ങിയവ എല്ലാ ദിവസവും നഗരകാര്യ ഡയറക്ടറെ ഇ-മെയിലിൽ അറിയിക്കണമെന്നത് പലയിടത്തും പാലിച്ചില്ല. നഗരസഭ സെക്രട്ടറിമാർ പ്രസ്തുത നഗരത്തിൽതന്നെ താമസിക്കണമെന്ന നിർദേശവും ഇതുവരെ പൂർണമായും നടപ്പാക്കാനായില്ല. 24 മണിക്കൂറും നഗര പരിധിയിൽ വേണമെന്നതിനാലാണ് സെക്രട്ടറിക്ക് വസതി വാടകക്ക് എടുത്തുനൽകാൻ നിർദേശമുണ്ടായത്. ആരോഗ്യ വിഭാഗം ജീവനക്കാർ ഡ്യൂട്ടി സമയത്ത് യൂനിഫോമും പേരും തസ്തികയും രേഖപ്പെടുത്തിയ നെയിം ബോർഡും ധരിക്കണം, ശുചീകരണ പ്രവർത്തനങ്ങൾക്ക് നിയോഗിച്ച ജീവനക്കാരെയും തൊഴിലാളികളെയും ഇതര ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത് തുടങ്ങിയവയും അവഗണിക്കപ്പെട്ടു. അതേസമയം, നഗരസഭ നടപ്പാക്കുന്ന പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തെക്കുറിച്ച് ആരോഗ്യവകുപ്പുമായി ചർച്ച ചെയ്യണമെന്നതടക്കമുള്ള കാര്യങ്ങൾ ഏറക്കുറെ പാലിക്കപ്പെടുന്നു. മഴ നേരത്തേ തുടങ്ങിയതിനാലാണ് ശുചീകരണ പ്രവർത്തനങ്ങളും തദ്ദേശ വകുപ്പി​െൻറ നിർദേശവും പൂർണാർഥത്തിൽ നടപ്പാക്കാനാവാത്തതെന്നാണ് പല നഗരസഭകളുടെയും വിശദീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.