പന്തീരാങ്കാവ്: വ്യവസായമേഖല പ്രഖ്യാപനത്തിലൂടെ ആശങ്കയിലായ ഒളവണ്ണ കോഴിക്കോടൻ കുന്നിലെ ജനങ്ങൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് മുന്നിൽ പരാതികളുടെ കെട്ടഴിച്ചു. വ്യാഴാഴ്ച ഉച്ചയോടെ കോഴിക്കോടൻ കുന്നിലെത്തിയ പ്രതിപക്ഷ നേതാവിനോട് സ്ത്രീകളടക്കമുള്ള പലരും പരാതി പറഞ്ഞത് പൊട്ടിക്കരഞ്ഞ് കൊണ്ടാണ്. കോഴിക്കോട് അർബൻ ഏരിയാ മാസ്റ്റർ പ്ലാൻ 2035ൽ ഉൾപ്പെടുത്തി ഒളവണ്ണ പഞ്ചായത്തിലെ 11, 12, 13 വാർഡുകളിലെ കോഴിക്കോടൻ കുന്ന്, പാറമ്മൽ, ചാത്തോത്തറ, കൊഴക്കാട്ട് താഴം, ചെറുകര, മൂർക്കനാട് ഭാഗങ്ങൾ ഇൻഡസ്ട്രിയൽ പ്രമോഷൻ സോണായി സർക്കാർ ഉത്തരവിറങ്ങിയിരുന്നു. ഇതോടെ ഈ പ്രദേശങ്ങളിൽ വീട് വെക്കുന്നതിനും പുതുക്കിപ്പണിയുന്നതിനും പഞ്ചായത്ത് അനുമതി നിഷേധിക്കുകയായിരുന്നു. തുടർന്നാണ് ജനങ്ങളും സംഘടനകളും പ്രതിഷേധമുയർത്തിയത്. ജനങ്ങളുടെ അഭിപ്രായം ആരായാതെ നടത്തിയ പ്രഖ്യാപനം പിൻവലിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. എല്ലാ നിയമങ്ങളും ജനങ്ങൾക്കു വേണ്ടിയാണെന്നും അവർക്ക് ആവശ്യമില്ലാത്തത് അടിച്ചേൽപിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഒരു കാരണവശാലും വ്യവസായ മേഖല ഇവിടെ അനുവദിക്കില്ല. പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോവുകയാണെങ്കിൽ കോഴിക്കോടൻ കുന്നിലെ ജനങ്ങളോടൊപ്പം സമരം ചെയ്യാൻ താനുമുണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, യു.സി. രാമൻ, ചോലക്കൽ രാജേന്ദ്രൻ, എ. ഷിയാലി, എൻ. മുരളീധരൻ, കെ.കെ. കോയ, ജനപ്രതിനിധികളായ പി. രമണി, മഠത്തിൽ അബ്ദുൾ അസീസ്, സി.കെ. സാജിത, സബിഷ രാജേഷ്, എ.എം. പുഷ്പകുമാരി, പി.എം. സൗദ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.