ഫറോക്ക്: ശക്തമായ മഴയിൽ ഫറോക്ക് മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ചാലിയാർ കരകവിഞ്ഞൊഴുകുകയാണ്. ആയിരത്തോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റി പാർപ്പിച്ചു. നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. ഫയർ യൂനിറ്റും, പൊലീസും സന്നദ്ധ പ്രവർത്തകരും വിവിധയിടങ്ങളിൽ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി. രാമനാട്ടുകര, ഫറോക്ക് നഗരസഭകളിലെയും കോർപറേഷൻ ചെറുവണ്ണൂർ-നല്ലളം, ബേപ്പൂർ മേഖലകളിലെയും കടലുണ്ടി ഗ്രാമപഞ്ചായത്തിെൻറയും മിക്കയിടങ്ങളിലും ക്രമാതീതമായി വെള്ളം കയറിയിട്ടുണ്ട്. മേഖലയിൽ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. രാമനാട്ടുകര നഗരസഭയിലെ പരുത്തിപ്പാറ മൂർക്കനാട് കടവ് തിരുത്തിയിൽ കുടുങ്ങിയ 38 കുടുംബങ്ങളെ ഫയർ റെസ്ക്യൂ വിഭാഗവും ഫറോക്ക് പൊലീസും സന്നദ്ധ പ്രവർത്തകരും അതിസാഹസികമായി രക്ഷപ്പെടുത്തി. ഇവിടങ്ങളിലെ വളർത്തു മൃഗങ്ങളെ തിരുത്തിയിൽതന്നെയുള്ള കുന്നിൻ മുകളിൽ സുരക്ഷിതമായി എത്തിച്ചതായി സന്നദ്ധ പ്രവർത്തകർ പറഞ്ഞു. കെ.എസ്.ഇ.ബി അധികൃതരെത്തി മൂർക്കനാട് കടവ് തിരുത്തിയിലേക്കുള്ള വൈദ്യുതിബന്ധം വിഛേദിച്ചു. മേഖലയിൽ 20ൽപരം ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. സന്നദ്ധ പ്രവർത്തകരുടെ സേവനങ്ങൾ ആയിരങ്ങൾക്ക് ആശ്വാസമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.