തിരുവനന്തപുരം: ബാങ്ക് ഗാരൻറി സമർപ്പിക്കാത്തതിെൻറ പേരിൽ സംസ്ഥാനത്ത് ഒരു കുട്ടിക്കും മെഡിക്കൽ പ്രവേശനം നിഷേധിക്കപ്പെടരുതെന്നും വിദ്യാർഥികളെ ബുദ്ധിമുട്ടിക്കുന്ന 'കുസൃതികൾ' മാനേജ്മെൻറുകൾ അവസാനിപ്പിക്കണമെന്നും മന്ത്രി കെ.കെ. ശൈലജ. ബാങ്ക് ഗാരൻറി സമർപ്പിക്കാത്തതിെൻറ പേരിൽ കോഴിക്കോട് മലബാർ മെഡിക്കൽ കോളജിൽനിന്ന് 33 ഒന്നാംവർഷ എം.ബി.ബി.എസ് വിദ്യാർഥികളെ പുറത്താക്കിയ നടപടിയോട് പ്രതികരിക്കുകയായിരുന്നു അവർ. ചില മാനേജുമെൻറുകളുടെ സമീപനത്തിൽ ദുരൂഹതയുണ്ട്. സുപ്രീംകോടതി ഉത്തരവ് പ്രകാരം ബാങ്ക് ഗാരൻറി നൽകണം. എന്നാൽ, ഇതൊന്നും ഇല്ലാതെതന്നെ വിദ്യാർഥികളെ പഠിപ്പിക്കാൻ തയാറാണെന്ന് ചില മാനേജ്മെൻറുകൾ പറയുമ്പോൾ എന്തുകൊണ്ട് ഈ സമീപനം മറ്റുള്ളവരും കാണിക്കുന്നില്ല. ചില മാനേജ്മെൻറുകളുടെ പിടിവാശിയാണ് സ്വാശ്രയ മെഡിക്കൽ രംഗത്ത് ഇത്രയും പ്രശ്നങ്ങളുണ്ടാക്കിയത്. അലോട്ട്മെൻറ് സിസ്റ്റം അപ്പാടെ തകിടം മറിക്കാനാണ് അവർ ശ്രമിച്ചത്. സർക്കാറിെൻറ ധീരമായ നിലപാടാണ് അലോട്ട്മെൻറ് പൂർത്തീകരിക്കാൻ സഹായിച്ചത്. അതുകൊണ്ട് ധാർമിക ബോധം ഉണ്ടെങ്കിൽ ബാങ്ക് ഗാരൻറി ഒഴിവാക്കി കുട്ടികളെ പ്രവേശിപ്പിക്കാൻ ഇത്തരം മാനേജ്മെൻറുകൾ തയാറാകണം. ബാങ്ക് ഗാരൻറിയുമായി ബന്ധപ്പെട്ട് എന്തു പ്രശ്നമുണ്ടായാലും കുട്ടികൾക്ക് സർക്കാറിനെ സമീപിക്കാം. ഗാരൻറി കൊടുക്കാത്ത ബാങ്കുകളുമായി സർക്കാർ സംസാരിക്കും. കുട്ടികൾക്ക് തിരിച്ചടയ്ക്കാൻ കഴിയില്ലെന്ന ഭയമാണ് ബാങ്കുകൾക്കുള്ളതെങ്കിൽ അവരുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കാൻ തയാറാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.