മൂന്നു പേരെയാണ് ഇനി കണ്ടെത്താനുള്ളത് ബേപ്പൂർ: ബേപ്പൂര്‍ ബോട്ടപകടത്തില്‍ കാണാതായ മൂന്നുപേര്‍ക്കായി കോസ്റ്റ് ഗാര്‍ഡും നാവികസേനയും നടത്തിവന്ന തിരച്ചില്‍ അവസാനിപ്പിച്ചു. മൂന്നുദിവസം തിരച്ചില്‍ നടത്തിയിട്ടും ഇവരെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് നിർത്തിയത്. ബുധനാഴ്ച രാത്രി ബേപ്പൂര്‍ തീരത്തുനിന്നും 50 നോട്ടിക്കല്‍ മൈല്‍ അകലെ കപ്പലിടിച്ചു തകര്‍ന്ന ബോട്ടില്‍നിന്നും കാണാതായ തിരുവനന്തപുരം സ്വദേശികളായ പ്രിന്‍സ്, ജോണ്‍സന്‍, കന്യാകുമാരി ചിന്നതുറൈ സ്വദേശി രമ്യാസ് എന്നിവരെയാണ് ഇനിയും കണ്ടെത്താനാകാത്തത്. പ്രതികൂല കാലാവസ്ഥയും തിരച്ചിലിനു തടസ്സമായി. ഇനി നാവികസേന പതിവായി നടത്തുന്ന ഹെലികോപ്റ്റര്‍ നിരീക്ഷണം മാത്രമാകും ഇവിടെ ഉണ്ടാവുക. അതേസമയം, കന്യാകുമാരിയില്‍നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ സ്വന്തം നിലക്ക് ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. ബോട്ടില്‍ കപ്പല്‍ ഇടിച്ചതുമായി ബന്ധപ്പെട്ട് ബേപ്പൂര്‍ കോസ്റ്റൽ പൊലീസ് എടുത്ത കേസ്, കൊച്ചി കോസ്റ്റല്‍ പൊലീസിനു കൈമാറി. 12 നോട്ടിക്കല്‍ മൈലിന് അപ്പുറമുണ്ടാകുന്ന അപകടങ്ങളുടെ അന്വേഷണ ചുമതല കൊച്ചിയിലെ കോസ്റ്റല്‍ പൊലീസിനായതിനാലാണ് ഇതേ രീതിയിൽ കേസ് കൈമാറിയത്. രക്ഷപ്പെട്ടവര്‍ വ്യക്തമായ സൂചന നല്‍കിയിട്ടും കപ്പല്‍ കണ്ടെത്താനാവാത്തത് ഗുരുതര വീഴ്ചയാണെന്ന് കന്യകുമാരിയില്‍നിന്നെത്തിയ മത്സ്യത്തൊഴിലാളികളും കാണാതായവരുടെ ബന്ധുക്കളും പരാതിപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.