എകരൂല്‍: സി.പി.എം ജില്ല സെക്രട്ടറി പി. മോഹനന്‍ ഗെയില്‍വിരുദ്ധ സമരക്കാരെ തീവ്രവാദികളെന്ന്‍ മുദ്രകുത്തി തള്ളിക്കളയുമ്പോഴും സമരത്തില്‍ സജീവമായി പങ്കെടുത്ത് തലമുതിര്‍ന്ന നേതാവും താമരശ്ശേരി ഏരിയ കമ്മിറ്റി അംഗവുമായ എ.കെ. ഗോപാലൻ. ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്ന ഉണ്ണികുളത്തെ ജനങ്ങളുടെ ദുരിതമകറ്റാന്‍ ആരോഗ്യപ്രശ്നങ്ങള്‍ വകവെക്കാതെയാണ് മാസങ്ങളായി ഇദ്ദേഹം സമരരംഗത്ത് ഉറച്ചുനില്‍ക്കുന്നത്. കഴിഞ്ഞദിവസം എകരൂലിലെ തണ്ണീര്‍ത്തടത്തിലേക്ക് സമരസമിതി നടത്തിയ മാര്‍ച്ചില്‍ ലോക്കൽ സെക്രട്ടറി എം.കെ. അനില്‍കുമാറും പങ്കെടുത്തിരുന്നു. ഇരകള്‍ക്ക് പിന്തുണയുമായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. ബിനോയിയുടെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ സമരരംഗത്ത് സജീവമാവുമ്പോള്‍ മാറിനില്‍ക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന തിരിച്ചറിവാണ് സമരത്തിന് പിന്തുണയുമായി രംഗത്തിറങ്ങാന്‍ പാര്‍ട്ടിയുടെ പ്രാദേശിക ഘടകത്തെ നിര്‍ബന്ധിതമാക്കിയത്. ഭൂമിയും വീടും നഷ്ടപ്പെടുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും ജനവാസമേഖലയിലെ അലൈന്‍മെൻറിൽ മാറ്റംവരുത്തണമെന്നും കഴിഞ്ഞദിവസം നടന്ന ഉണ്ണികുളം ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടതിനു പിന്നാലെ, പ്രക്ഷോഭവുമായി സഹകരിക്കുന്നവര്‍ വികസനവിരുദ്ധരാണെന്നും അവരെ ഒറ്റപ്പെടുത്തണമെന്നുമാവശ്യപ്പെട്ട് ജില്ല സെക്രട്ടറി പി. മോഹനന്‍ രംഗത്തെത്തിയിരുന്നു. മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും കഴിഞ്ഞദിവസം മുക്കത്തും നടന്ന അനിഷ്ടസംഭവങ്ങള്‍ക്കുശേഷം ഉണ്ണികുളത്തുകൂടി സമരം ശക്തമാക്കാനുള്ള സമരസമിതിയുടെ തീരുമാനം ഉണ്ണികുളത്തെ സി.പി.എം നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നതാണ്. കെടുതികള്‍ അനുഭവിക്കുന്ന പ്രദേശവാസികളുടെ കടുത്ത പ്രതിഷേധവും രാഷ്ട്രീയ തിരിച്ചടിയും തിരിച്ചറിഞ്ഞ പ്രാദേശിക സി.പി.എം നേതൃത്വത്തിന് സമരത്തില്‍നിന്ന്‍ മാറിനില്‍ക്കുക എളുപ്പമാവില്ല. ജില്ല സെക്രട്ടറി തള്ളിപ്പറഞ്ഞ സമരവുമായി മുന്നോട്ടുപോവുമ്പോള്‍ പ്രതിരോധത്തിലാവുന്ന അണികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ നേതാക്കള്‍ പാടുപെടേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.