കോഴിക്കോട്: ശുദ്ധജലക്ഷാമം രൂക്ഷമാകുേമ്പാഴും മലയാളികളുടെ ആളോഹരി ജലഉപയോഗം മൂന്നുമടങ്ങ് വർധിച്ചതായി പഠനം. കുന്ദമംഗലം ജലവിഭവ വികസന വിനിയോഗ കേന്ദ്രം നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ഒരു ദിവസത്തേക്ക് ഒരാൾക്ക് 135 ലിറ്റർ വെള്ളമാണ് ആവശ്യമെന്നാണ് ഗവേഷണ വിഭാഗം കണക്കാക്കിയത്. എന്നാൽ, സംസ്ഥാനത്ത് അതിെൻറ മൂന്നിരട്ടി 400 ലിറ്ററോളം ജലമാണ് ഒാരോരുത്തരും ഉപയോഗിക്കുന്നത്. രാവിലെ പല്ലുതേക്കാൻ അര ലിറ്റർ വെള്ളം വേണ്ടിടത്ത് നാല് ലിറ്റർ വരെ ഉപയോഗിക്കുന്നതായും ജലവിഭവ വികസന വിനിയോഗ കേന്ദ്രം സീനിയർ പ്രിൻസിപ്പൽ ശാസ്ത്രജ്ഞൻ ഡോ. വി.പി. ദിനേശൻ പറയുന്നു. നഗരവത്കരണത്തിെൻറ ഭാഗമായി ഉയർന്ന ജീവിതനിലവാരമാണ് ജലം പാഴാകുന്നതിൽ പ്രധാനം. പ്രാഥമികാവശ്യങ്ങൾക്കുള്ള വെള്ളം പൈപ്പിൽ വരുന്നതിനാലാണ് ഉപയോഗത്തിൽ മിതവ്യയം പുലർത്താനാവാത്തതെന്നാണ് കണ്ടെത്തൽ. കുളിക്കാൻ ഷവറും അലക്കാൻ വാഷിങ് മെഷീനും വന്നതോടെ ഉപയോഗം കുത്തനെ ഉയർന്നു. പരമ്പരാഗതമായി കിണറുകളിൽനിന്നും മറ്റും കോരിയെടുത്ത് ഉപയോഗിക്കുേമ്പാൾ കാത്തുസൂക്ഷിച്ച മിതവ്യയ ശീലമാണ് ഇതോടെ നഷ്ടമായതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഭൂഗർഭ ജലവിതാനം ഗണ്യമായി താഴ്ന്നതും കുറഞ്ഞ മഴ ലഭ്യതയും കണക്കിലെടുത്ത് ആളോഹരി ഉപയോഗം നിയന്ത്രിക്കാനുള്ള നടപടിയില്ല. തമിഴ്നാട്ടിലും രാജസ്ഥാനിലുമെല്ലാം ജലലഭ്യത കുറവാണെന്ന് തിരിച്ചറിഞ്ഞാണ് ആളുകളുടെ ഉപയോഗമെങ്കിൽ സംസ്ഥാനത്ത് കടുത്ത ജലക്ഷാമം നേരിടുന്ന സമയത്തുപോലും ഉപയോഗം കുറക്കാനുള്ള ശ്രമമില്ലെന്ന് അദ്ദേഹം പറയുന്നു. ജൂൺ മുതൽ മേയ് വരെയുള്ള കഴിഞ്ഞ മഴവർഷത്തിൽ സംസ്ഥാനത്താകമാനം ലഭിക്കേണ്ട മഴയിൽ 37 ശതമാനം കുറവുണ്ടായിട്ടുണ്ട്്. ഇത് ഭൂഗർഭ ജലവിതാനം ഗണ്യമായി കുറയാനിടയാക്കിയതായും ശാസ്ത്രജ്ഞർ പറയുന്നു. കോഴിക്കോട് ജില്ലയിൽ ലഭിക്കേണ്ടതിൽ 35 ശതമാനം മഴയും വയനാട്ടിൽ 59 ശതമാനം മഴയും കുറഞ്ഞിട്ടുണ്ട്. കുടിവെള്ളത്തിനായി 70 ശതമാനവും ഭൂഗർഭജലം ഉപയോഗിക്കുന്ന സംസ്ഥാനത്ത് ജലവിതാനം ഗണ്യമായി താഴുന്നത് കടുത്ത ആശങ്കക്കിടയാക്കുന്നുണ്ട്. തീരദേശങ്ങളിൽ ഒന്നു മുതൽ രണ്ടു മീറ്റർ വരെയും ഇടനാടുകളിൽ രണ്ടു മുതൽ മൂന്നു മീറ്റർ വരെയും മലനാടുകളിൽ മൂന്നു മുതൽ നാലു മീറ്റർ വരെയും ഭൂഗർഭ ജലവിതാനം താഴ്ന്നിട്ടുണ്ട്. ഇതുകാരണം തീരദേശ മേഖലകളിലെ കിണർ വെള്ളത്തിൽ ഉപ്പുരസം കലരുകയും ശുദ്ധജലലഭ്യത ഇല്ലാതാവുകയും ചെയ്യുന്നതും പതിവാണ്. ജില്ലയിൽ പല ജനവാസ കേന്ദ്രങ്ങളിലും ആഴ്ചയിൽ രണ്ടുദിവസംമേ വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം ലഭിക്കുന്നുള്ളൂ. കരിങ്കൽ ക്വാറികളും വനനശീകരണവും കൂടുതലായുള്ള ജില്ലയിൽ കിഴക്കൻ മലയോര മേഖലയിലാണ് ഭൂഗർഭ ജലവിതാനം ഗണ്യമായി കുറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.