കേന്ദ്രമന്ത്രിക്ക് അസൗകര്യം; സൂപ്പർസ്പെഷാലിറ്റി കോംപ്ലക്സ് തറക്കല്ലിടൽ നീളുന്നു

കോഴിക്കോട്: കഴിഞ്ഞ മേയ് രണ്ടിന് തറക്കല്ലിടേണ്ടിയിരുന്ന മെഡിക്കൽ കോളജിലെ ട്രോമ കെയർ കം സൂപ്പർസ്പെഷാലിറ്റി കോംപ്ലക്സി​െൻറ തറക്കല്ലിടൽ ചടങ്ങ് നീളുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ എത്താത്തതിനാലാണ് പദ്ധതി തുടങ്ങാൻ കാലതാമസം വരുന്നത്. മേയ് രണ്ടിന് പരിപാടി നിശ്ചയിച്ചിരുന്നെങ്കിലും മന്ത്രിക്കെത്താൻ കഴിഞ്ഞില്ല. ഇക്കാരണത്താൽ മാറ്റിവെച്ച ചടങ്ങ് എന്നു നടത്തുമെന്ന് അറിയിച്ചിട്ടില്ല. അടുത്തദിവസം മന്ത്രി എത്തുമെന്ന് അറിയിപ്പുണ്ടെങ്കിലും ഇതിനും സ്ഥിരീകരണമില്ല. എം.കെ. രാഘവൻ എം.പിയാണ് കേന്ദ്രമന്ത്രിയെ തറക്കല്ലിടൽ ചടങ്ങിന് കൊണ്ടുവരാൻ പരിശ്രമിച്ചിരുന്നത്. എന്നാൽ, പരിപാടി നടക്കേണ്ട ദിവസം കഴിഞ്ഞ് ഒരുമാസത്തിലേറെയായിട്ടും മന്ത്രിയെത്താത്തത് എന്തുകൊണ്ടെന്നതിന് കൃത്യമായ വിശദീകരണമില്ല. രണ്ടുവർഷത്തോളം നീളുന്ന നിർമാണപ്രവൃത്തി തറക്കല്ലിടൽ കഴിയാത്തതുമൂലം തുടങ്ങാനാവാത്ത അവസ്ഥയിലാണ്. സൂപ്പർസ്പെഷാലിറ്റി കോംപ്ലക്സാക്കി നിർമിക്കാനിരുന്ന പദ്ധതിയിൽ മാറ്റംവരുത്തി ട്രോമ കെയർ കം സൂപ്പർസ്പെഷാലിറ്റി കോംപ്ലക്സാക്കി രൂപരേഖ പരിഷ്കരിച്ചത് അടുത്തിടെയാണ്. ഇതിനായി 150 കോടി രൂപ ഫണ്ടിലേക്ക് 45 കോടി വർധിപ്പിച്ച് 195 കോടിയാക്കിയിരുന്നു. വർധിപ്പിച്ച തുക സംസ്ഥാന സർക്കാറാണ് വകയിരുത്തുക. താഴെനിലയിൽ പൂർണമായും ട്രോമ കെയർ യൂനിറ്റും മറ്റു നിലകളിലായി 19 തിയറ്ററുകളും ഉൾപ്പെടുത്തി ഏഴു നിലകളായാണ് പുതുക്കിയ പ്രോജക്ട് പ്രകാരം നിർമാണം നടക്കുക. ട്രോമകെയർ കൂടാതെ കാർഡിയോളജി, യൂറോളജി, ന്യൂറോളജി, ന്യൂറോ സർജറി, സർജിക്കൽ ഗ്യാസ്ട്രോ എൻററോളജി, പ്ലാസ്റ്റിക് സർജറി എന്നീ വിഭാഗങ്ങളാണ് ഇവിടെ പ്രവർത്തിക്കുക. 2.54 ലക്ഷം സ്ക്വയർ ഫീറ്റ് ആണ് കെട്ടിടസമുച്ചയത്തി​െൻറ വിസ്തീർണം.190 ഐ.സി.യു ബെഡുകൾ, 40 ട്രോമ ബെഡുകൾ, 200 ഐ.പി ബെഡുകൾ എന്നിങ്ങനെയാണ് മറ്റു സൗകര്യങ്ങൾ. തിരുവനന്തപുരം ആസ്ഥാനമായുള്ള എച്ച്.എൽ.എല്ലിനാണ് കോംപ്ലക്സി​െൻറ നിർമാണചുമതല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.