അലഞ്ഞുതിരിയുന്ന കാലികൾക്ക് പിഴ കൂട്ടി

അലഞ്ഞുതിരിയുന്ന കാലികൾക്ക് പിഴ കൂട്ടി അയ്യായിരമാക്കാൻ ശിപാർശ കോഴിക്കോട്: പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും അസൗകര്യം സൃഷ്ടിക്കുന്നവിധം നഗരത്തിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ ഉടമകളിൽ നിന്ന് ആയിരം രൂപ വീതം പിഴ ഈടാക്കാൻ നഗരസഭ കൗൺസിൽ യോഗം അനുമതി നൽകി. കേരള മുനിസിപ്പൽ ആക്ടിലെ 439(3) വകുപ്പുപ്രകാരവും കേരള കന്നുകാലിഅതിക്രമനിയമപ്രകാരവും പിടിത്തകൂലി, തീറ്റകൂലി എന്നിവക്കുപുറമെ, നൂറുരൂപയായിരുന്നു ഇതുവരെ പിഴ ഈടാക്കിയിരുന്നത്. തുക കുറവായതിനാൽ കാലികളെ നഗരത്തിൽ മേയാൻ വിടുന്നതിൽ കുറവ് ഉണ്ടാവാത്ത സാഹചര്യത്തിലാണ് തുക വർധിപ്പിച്ചത്. പിഴ ആയിരത്തിൽനിന്ന് അയ്യായിരമാക്കി വർധിപ്പിക്കണമെന്ന് കൗൺസിൽ യോഗത്തിൽ നിർദേശമുയർന്നു. വർധനവിന് മുൻകൂട്ടി അനുമതി നൽകിക്കഴിഞ്ഞതിനാൽ അടുത്തുതന്നെ ഈ നിർദേശം പ്രാബല്യത്തിൽ വരുത്താൻ ശ്രമിക്കുമെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. നിയമപ്രകാരം അയ്യായിരം രൂപവരെ പിഴ ചുമത്താമെന്ന് ഹെൽത്ത് ഓഫിസർ ഡോ. ആർ.എസ്. ഗോപകുമാർ പറഞ്ഞു. പിടികൂടുന്ന കന്നുകാലികളെ രണ്ടുദിവസം നഗരസഭയുടെ ആലയിൽ സൂക്ഷിച്ച് ഉടമകൾക്കുള്ള കാത്തിരിപ്പ് കഴിഞ്ഞാൽ ലേലം ചെയ്യും. പയ്യാനക്കൽ ഭാഗത്ത് അലഞ്ഞുതിരിഞ്ഞ് പിടിയിലായ ഉടമസ്ഥനില്ലാത്ത രണ്ട് പോത്തുകളെ കഴിഞ്ഞദിവസം 47,000 രൂപക്ക് ലേലം ചെയ്ത് തുക നഗരസഭയുടെ അക്കൗണ്ടിൽ വന്നതായും ഹെൽത്ത് ഓഫിസർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.