മേപ്പാടി: രാത്രിയുടെ മറവില്‍ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ കത്തിക്കുന്ന സംഭവങ്ങള്‍ ആവർത്തിക്കുന്നതിന് പിന്നില്‍ പ്രവർത്തിക്കുന്നവരെ പിടികൂടണമെന്ന ആവശ്യം ശക്തമാകുന്നു. പ്രദേശത്ത് രണ്ടര വർഷത്തിനിടെ രണ്ട് ഓട്ടോറിക്ഷകളാണ് രാത്രിയുടെ മറവില്‍ തീയിട്ട് നശിപ്പിക്കപ്പെട്ടത്. 2015 മേയ് ആറിന് രാത്രിയാണ് താഴെ അരപ്പറ്റയിലെ വീടിനടുത്ത് നിർത്തിയിട്ടിരുന്ന കെ. എല്‍.12 ജെ 308 നമ്പർ ഓട്ടോറിക്ഷ അജ്ഞാതർ തീവെച്ച് നശിപ്പിച്ചത്. ഡി.വൈ.എഫ്.ഐ പ്രവർത്തകന്‍ ഷാജുവിെൻറ ഉടമസ്ഥതയിലുള്ളതായിരുന്നു ഇത്. അതിലെ കുറ്റവാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങള്‍ നടന്നു. ഓട്ടോ തൊഴിലാളികള്‍ സംയുക്തമായി പൊലീസ് സ്റ്റേഷന്‍ മാർച്ച് അടക്കമുള്ള സമരങ്ങള്‍ നടത്തിയിരുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു എന്നതൊഴിച്ചാല്‍ കാര്യമായ പ്രയോജനമുണ്ടായില്ല. ഗൗരവപൂർണമായ അന്വേഷണം പൊലീസ് നടത്തിയില്ലെന്ന ആക്ഷേപം അന്നേ ഉയർന്നിരുന്നു. അതിനിടയിലാണ് അതേ രീതിയില്‍ അടുത്ത സംഭവം. ചുളിക്ക കൊട്ടിലിങ്ങല്‍ റിയാസിെൻറ ഉടമസ്ഥതയിലുള്ള കെ.എല്‍.12എഫ്.6024 നമ്പർ ഓട്ടോ ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെ തീവെച്ച് നശിപ്പിക്കപ്പെട്ടത്. വീടിന് സമീപത്തായി നിർത്തിയിട്ടിരിക്കുകയായിരുന്നു അതും. ഇതിലും പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ, കാര്യക്ഷമമായ അന്വേഷണം നടക്കുമോ എന്ന കാര്യത്തിൽ ജനത്തിന് വലിയ പ്രതീക്ഷയൊന്നുമില്ല. മൂന്നു നാല് വർഷം മുമ്പ് നെടുങ്കരണ പുതിയപാടിയില്‍ നിർത്തിയിട്ടിരുന്ന ബൈക്ക് കത്തിച്ച സംഭവമുണ്ടായി. സാമൂഹിക വിരുദ്ധ മനോഭാവമുള്ളവരുടെ ചെയ്തികള്‍ എന്നതിനുപകരം ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കുന്നതിന് പിന്നില്‍ മറ്റെന്തെങ്കിലും ലക്ഷ്യങ്ങളുണ്ടോയെന്ന് ഇനിയും കണ്ടെത്തേണ്ടതുണ്ട്. ഇരയാകുന്നവരുടെ ജീവിതമാർഗമാണ് നഷ്ടമാകുന്നത്. ഇതിന് പിന്നിലുള്ളവരെ പിടികൂടണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. 'നിർവഹണ ഉദ്യോഗസ്ഥരുടെ സംഘടനാ പ്രവർത്തനം അംഗീകരിക്കാനാവില്ല' കൽപറ്റ: വിദ്യാഭ്യാസ നിയമവും പാഠ്യപദ്ധതിയും വിഭാവനം ചെയ്യുന്ന അക്കാദമിക കാര്യങ്ങൾ മാറ്റിവെച്ച് ജില്ലയിൽ ചില വിദ്യാഭ്യാസ നിർവഹണ ഓഫിസർമാർ സ്കൂളുകൾ കയറിയിറങ്ങി സംഘടനാ പ്രവർത്തനം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ (കെ.എസ്.ടി.യു) ജില്ല കമ്മിറ്റി. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ സംസ്ഥാന ശരാശരിക്ക് താഴെ വിജയ ശതമാനമുള്ള 36 സ്കൂളുകൾ ജില്ലയിലുണ്ട്. അത്തരം വിദ്യാലയങ്ങൾ സന്ദർശിക്കാനോ പിന്തുണാ പ്രവർത്തനം നൽകാനോ വിദ്യാഭ്യാസ വകുപ്പിനായിട്ടില്ല. പി.ടി.എ പ്രസിഡൻറുമാരെയും പ്രധാനാധ്യാപകരെയും ഒരുമിച്ചിരുത്തി വിലയിരുത്തൽ നടത്താനായിട്ടില്ല. സംസ്ഥാനത്തിന് മാതൃകയായ വിദ്യാഭ്യാസ പദ്ധതികൾ വകുപ്പ് മുഖേന ജില്ല പഞ്ചായത്തിെൻറ നേതൃത്വത്തിൽ സമയബന്ധിതമായി നടപ്പാക്കാനും കഴിയുന്നില്ല. സർവശിക്ഷ അഭിയാൻ പദ്ധതി (എസ്.എസ്.എ)യിൽ ഏകപക്ഷീയ നിയമനങ്ങളും പ്രവർത്തനങ്ങളുമാണ് നടക്കുന്നത്. എസ്.എസ്.എയുടെ പ്രവർത്തനം വിലയിരുത്തുന്നതിന് അംഗീകൃത അധ്യാപക സംഘടനകളുടെ യോഗം ഉടൻ വിളിച്ച് ചേർക്കണം. സംഘടന താൽപര്യം മുൻനിർത്തി റിസോഴ്സ് പേഴ്സന്മാരെ ഏകപക്ഷീയമായി മാറ്റി. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് വിദ്യാഭ്യാസ വകുപ്പിെൻറ നടപടികൾ. ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിെൻറ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും അധ്യാപക പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് കെ.എസ്.ടി.യു ജൂലൈ 29ന് മൂന്നു വിദ്യാഭ്യാസ ഉപജില്ല ഓഫിസുകൾക്ക് മുന്നിലും ധർണ നടത്തും. യോഗത്തിൽ ജില്ല പ്രസിഡൻറ് പി.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ. സിദ്ദീഖ്, കെ.എം. മുഹമ്മദ് റാഫി, ഇ.ടി. റിഷാദ്, ബി.പി. റിയാസുറാൻ, എം. അബൂബക്കർ, സി. നാസർ തരുവണ, പി.എം. മുനീർ, ടി.കെ. ഷാനവാസ്, കെ.സി. ഹാരിസ്, വി. സൽമാൻ, പി. മുഹമ്മദ് ഷരീഫ് എന്നിവർ സംസാരിച്ചു. സെക്രട്ടറി നിസാർ കമ്പ സ്വാഗതം പറഞ്ഞു. പള്ളി ഉദ്ഘാടനം പൊഴുതന: നിർമാണം പൂർത്തിയാക്കിയ അച്ചൂർ മഹല്ല് ജുമുഅത്ത് പള്ളിയുടെ ഉദ്ഘാടനം വ്യാഴാഴ്ച വൈകുന്നേരം മൂന്നിന് കാന്തപുരം അബൂബക്കർ മുസ്ലിയാർ നിർവഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് കുറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി മുഖ്യപ്രഭാഷണം നടത്തും. കുഞ്ഞി മൊയ്തീൻ സഖാഫി, കെ.എസ്. മുഹമ്മദ് സഖാഫി, മുഹമ്മദ് റാഫി സഖാഫി തുടങ്ങിയവർ സംസാരിക്കും. തുടർന്ന് സാംസ്കാരിക സമ്മേളനം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.