ആയഞ്ചേരി: ഹോമിയോ ആശുപത്രി പരിസരം മാലിന്യം തള്ളൽ കേന്ദ്രമാകുന്നു. തീക്കുനി റോഡിൽ സ്ഥിതിചെയ്യുന്ന ഹോമിയോ ആശുപത്രിക്ക് ചുറ്റുമാണ് മാലിന്യം നിറയുന്നത്. സംസ്കരണ സംവിധാനങ്ങളില്ലാത്തതിനാൽ ടൗണിലെ മാലിന്യം പൊതുസ്ഥലങ്ങളിൽ തള്ളുന്നതാണ് ഹോമിയോ ആശുപത്രി പരിസരത്ത് കുന്നുകൂടാൻ ഇടയാക്കുന്നത്. മാസങ്ങൾക്കു മുമ്പ് റോഡരികിൽനിന്ന് മുറിച്ചുമാറ്റിയ മരം ആശുപത്രി പരിസരത്താണ് ഇട്ടത്. ഇതിനു ചുറ്റും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം ഇടുന്നത് പതിവായിട്ടുണ്ട്. പോരാത്തതിന് ആശുപത്രി പരിസരം കാടുമൂടിയ നിലയിലാണ്. മാലിന്യത്തിൽ മഴവെള്ളം കെട്ടിനിൽക്കുന്നതിനാൽ കൊതുക് വളരാനും ഇടയാക്കുന്നുണ്ട്. മാസങ്ങളായി ഇത് തുടർന്നിട്ടും പരിസരം ശുചിയാക്കാനോ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനോ അധികൃതർ നടപടിയെടുത്തിട്ടില്ല. ടൗണിൽ മഴക്കാല പൂർവ ശുചീകരണം നടന്നെങ്കിലും ആശുപത്രി പരിസരത്തെ മാലിന്യം നീക്കം ചെയ്തിരുന്നില്ല. ഇവിടെയെത്തുന്ന കുട്ടികൾ ഉൾപ്പെടെയുള്ള രോഗികളാണ് ദുരിതത്തിലാകുന്നത്. കൃഷിഭവൻ, കുടുംബശ്രീ ഓഫിസ്, കമ്യൂണിറ്റി ഹാൾ എന്നിവയും ഈ കെട്ടിടത്തിലാണ്. ടൗണിലെ മാലിന്യം സംസ്കരിക്കാൻ പഞ്ചായത്ത് ഇതുവരെയും പദ്ധതി ആവിഷ്കരിച്ചിട്ടില്ല. അങ്ങാടിയിലെ മാലിന്യം പലരും കടകൾക്ക് പിന്നിലുള്ള സ്ഥലത്തിട്ട് കത്തിക്കുകയാണ് പതിവ്. ഇതിൽനിന്നുയരുന്ന പുക നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സമീപ പഞ്ചായത്തുകളിൽ പ്ലാസ്റ്റിക് നിരോധിച്ചെങ്കിലും ആയേഞ്ചരിയിൽ നിരോധിക്കാൻ അധികൃതർ തയാറായിട്ടില്ല. ഇതുകാരണം ടൗണിലെത്തുന്ന മാലിന്യവും ഏറെയും പ്ലാസ്റ്റിക്കാണ്. ഹോമിയോ ആശുപത്രിക്ക് സമീപത്തെ മാലിന്യം നീക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അഭിമുഖം തിരുവള്ളൂർ: വടകര നവോദയ വിദ്യാലയത്തിൽ ഒഴിവുള്ള ടി.ജി.ടി (മാത്സ്) തസ്തികയിലേക്കുള്ള അഭിമുഖം വ്യാഴാഴ്ച രാവിലെ 11ന് നവോദയ ഓഫിസിൽ നടക്കും. ഫോൺ: 0496 2536286
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.