കേളകം: ദക്ഷിണ കാശിയെന്നറിയപ്പെടുന്ന കൊട്ടിയൂരിൽ 26 ദിവസമായി നടക്കുന്ന വൈശാഖോത്സവം ഇന്ന് തൃക്കലശാട്ടോടെ സമാപിക്കും. ഉത്സവ സമാപനച്ചടങ്ങുകൾക്ക് തുടക്കംകുറിച്ച അക്കരെ കൊട്ടിയൂർ പെരുമാൾ സന്നിധിയിൽ ഇന്നലെ കലശപൂജ, അത്തം ചതുശ്ശത നിവേദ്യം, വാളാട്ടം, കുടിപതികളുടെ തേങ്ങയേറ് എന്നീ ചടങ്ങുകൾ നടന്നു. ഇന്ന് രാവിലെ പത്തരയോടെ മണിത്തറയിലെ സ്വയംഭൂ വിഗ്രഹത്തിൽ നടക്കുന്ന തൃക്കലശാട്ടോടെയാണ് മഹോത്സവത്തിന് തിരിയണയുക. ചിത്രനാൾ മുതൽ പൂജിച്ച കലശങ്ങളാണ് സ്വയംഭൂവിഗ്രഹത്തിൽ അഭിഷേകം നടത്തുക. തൃക്കലശാട്ടിനുശേഷം അഭിഷേകകളഭം ഭക്തർക്ക് പ്രസാദമായും നൽകും. തൃക്കലശാട്ട് ചടങ്ങിന് തന്ത്രിമാരായ കോഴിക്കോട്ടിരി ദിവാകരൻ നമ്പൂതിരിപ്പാട്, നന്ത്യാർവള്ളി നമ്പൂതിരിപ്പാട് തുടങ്ങിയവരുടെ നേതൃത്വത്തിൽ കാർമികത്വം വഹിക്കും. തുടർന്ന് മണിത്തറയിൽ സമൂഹ പുഷ്പാഞ്ജലിയും നടക്കും. തുടർന്ന് മഹോത്സവാരംഭത്തിൽ എഴുന്നള്ളിച്ച വയനാട് മുതിരേരി വാൾ തിരിെച്ചഴുന്നള്ളിക്കുകയും മണത്തണ കരിമ്പന ഗോപുരത്തിലേക്ക് ഭണ്ഡാരങ്ങൾ തിരിച്ചെഴുന്നള്ളിക്കുകയും ചെയ്യുന്നതോടെ മഹോത്സവത്തിന് പരിസമാപ്തിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.