എം.ഡിയുടെ ഉത്തരവ്: സി.എം മഖാം–നരിക്കുനി കെ.എസ്.ആര്‍.ടി.സി ബസുകള്‍ നിര്‍ത്തലാക്കുന്നു

കൊടുവള്ളി: പതിനായിരത്തില്‍താഴെ പ്രതിദിന കലക്ഷന്‍ ലഭിച്ചുവരുന്ന കെ.എസ്.ആര്‍.ടി.സി ബസ് ഷെഡ്യൂളുകള്‍ നിര്‍ത്തലാക്കി ലാഭകരമായ റൂട്ടുകളില്‍ ഓടിക്കണമെന്ന മാനേജിങ് ഡയറക്ടര്‍ രാജമാണിക്യത്തിന്‍െറ ഉത്തരവിന്‍െറ മറവില്‍ ദക്ഷിണേന്ത്യയിലെ പ്രമുഖ മുസ്ലിം സിയാറത്ത് കേന്ദ്രമായ മടവൂര്‍ സി.എം മഖാം വഴി നരിക്കുനിയിലേക്ക് സര്‍വിസ് നടത്തിവരുന്ന ബസുകള്‍ നിര്‍ത്തലാക്കുന്നു. ഫെബ്രുവരി ഒന്നു മുതലാണ് ഈ സര്‍വിസുകള്‍ നിര്‍ത്തുന്നതെന്നാണ് താമരശ്ശേരി സബ്ഡിപ്പോ അധികൃതരില്‍നിന്ന് അറിയാന്‍ കഴിഞ്ഞത്. 2004 മുതല്‍ കൊടുവള്ളി എം.എല്‍.എമാരായിരുന്ന സി. മമ്മൂട്ടി, അഡ്വ. പി.ടി.എ. റഹിം എം.എല്‍.എ, മുന്‍ എം.എല്‍.എ വി.എം. ഉമ്മര്‍ മാസ്റ്റര്‍ തുടങ്ങിയവരുടെ ശ്രമഫലമായി ആരംഭിച്ച 17 ട്രിപ് ബസ് സര്‍വിസാണ് നിര്‍ത്തലാക്കപ്പെടുന്നത്. 1995വരെ നരിക്കുനി, ബാലുശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലേക്ക് അഞ്ചു ബസുകള്‍ 25 ട്രിപ്പോളം സര്‍വിസ് നടത്തിവന്നിരുന്നു. പിന്നീട് 1997-2000 കാലത്ത് എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് ഇവയത്രയും നിര്‍ത്തലാക്കപ്പെട്ടു. പിന്നീട് 2004ല്‍ യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് കൊടുവള്ളി എം.എല്‍.എയായിരുന്ന സി. മമ്മൂട്ടി അഞ്ച് ട്രിപ്പോടുകൂടി ഒരു ഷെഡ്യൂള്‍ സി.എം മഖാം -നരിക്കുനി റൂട്ടില്‍ പുന$സ്ഥാപിക്കുകയായിരുന്നു. 2006ല്‍ അഡ്വ. പി.ടി.എ. റഹിം എം.എല്‍.എയുടെ ശ്രമഫലമായി വി.എസ് സര്‍ക്കാര്‍ നാലു ട്രിപ്പും 2011ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ മുന്‍ എം.എല്‍.എ വി.എം. ഉമ്മര്‍ മാസ്റ്ററുടെ ശ്രമഫലമായി സി.എം മഖാമിലേക്ക് നാല് ട്രിപ്പും നരിക്കുനിയിലേക്ക് മൂന്നു ടിപ്പും അനുവദിച്ചിരുന്നു. ഈ ട്രിപ്പുകള്‍ നിരവധിതവണ ഡിപ്പോ അധികാരികള്‍ സ്വകാര്യ ബസുടമകളുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി നിര്‍ത്തലാക്കിയിരുന്നപ്പോഴൊക്കെ അതത് കാലത്തെ കൊടുവള്ളി എം.എല്‍.എമാര്‍ മുഖ്യമന്ത്രി, ഗതാഗതമന്ത്രി തുടങ്ങിയവരുമായി ബന്ധപ്പെട്ട് പുന$സ്ഥാപിക്കുകയായിരുന്നു. 2016 ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വീണ്ടും സര്‍വിസുകള്‍ ഡിപ്പോ അധികൃതര്‍ നിര്‍ത്തലാക്കി പിന്നീട് കാരാട്ട് റസാക്ക് എം.എല്‍.എ ഇടപ്പെട്ട് വീണ്ടും പുന$സ്ഥാപിക്കുകയായിരുന്നു. അധികൃതര്‍ ട്രിപ് കൃത്യമായി ഓടിക്കാതായതോടെ യാത്രക്കാര്‍ക്ക് സര്‍വിസിലുള്ള വിശ്വാസ്യത തകരാനും സ്ഥിരം യാത്രക്കാര്‍ നഷ്ടപ്പെടാനും അതുവഴി കലക്ഷന്‍ കുറയാനും ഇടയാവുകയായിരുന്നു. പ്രസ്തുത സര്‍വിസുകളാണിപ്പോള്‍ കലക്ഷന്‍ കുറവാണെന്ന കാരണം നിരത്തി നിര്‍ത്തലാക്കപ്പെടുന്നത്. കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട ബസ് റൂട്ടായ മടവൂര്‍ സി.എം മഖാം നരിക്കുനി റൂട്ടിലെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ റദ്ദാക്കാനുള്ള താമരശ്ശേരി ഡിപ്പോ അധികൃതരുടെ നീക്കത്തില്‍ ആരാമ്പ്രം ബസ് പാസഞ്ചേഴ്സ് അസോസിയേഷന്‍, മടവൂര്‍ മേഖല കെ.എസ്.ആര്‍.ടി.സി ബസ് സംരക്ഷണ സമിതി സംയുക്ത യോഗം പ്രതിഷേധിച്ചു. യോഗത്തില്‍ എന്‍. ഖാദര്‍ മാസ്റ്റര്‍ അധ്യക്ഷതവഹിച്ചു. കെ. ബഷീര്‍ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.