കോഴിക്കോട്: കേരള സര്‍ക്കാറിന്‍െറ ഹരിതകേരളം മിഷന്‍െറ പ്രചാരണാര്‍ഥം ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച ഹരിത കേരളം എക്സ്പ്രസ് വാഹന പ്രചാരണം ജില്ലയില്‍ പര്യടനം തുടങ്ങി. ജില്ലതല ഉദ്ഘാടനം കോഴിക്കോട് മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരി നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ആവളപാണ്ടിയില്‍ 700 ഏക്കര്‍ കൃഷിയോഗ്യമാക്കിയതായി അദ്ദേഹം പറഞ്ഞു. വെളിയന്നൂര്‍ ചെല്ലി കൃഷിയോഗ്യമാക്കാന്‍ പ്രവര്‍ത്തനം തുടങ്ങി. ജില്ലയിലെ പഞ്ചായത്തുകളിലെ മാലിന്യ കേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞ് അതിന്‍െറ വിവരങ്ങള്‍ ജനുവരി 13നകം ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുകുളങ്ങള്‍, മറ്റു ജലാശയങ്ങള്‍ എന്നിവയുടെ വിവരം ശേഖരിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു. കോര്‍പറേഷന്‍ ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.വി. ബാബുരാജ് അധ്യക്ഷത വഹിച്ചു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.ടി. ശേഖര്‍, ശുചിത്വമിഷന്‍ ജില്ല അസി. കോ ഓഡിനേറ്റര്‍ കെ.പി. രാധാകൃഷ്ണന്‍, കൃപ വാരിയര്‍, ഷെറില്‍ എന്നിവര്‍ സംസാരിച്ചു.അഷ്റഫ് കോറോത്തിന്‍െറ നേതൃത്വത്തില്‍ വെസ്റ്റ്ഹില്‍ പോളിടെക്നിക് കോളജിലെ എന്‍.സി.സി കാഡറ്റുകള്‍ ചടങ്ങില്‍ പങ്കെടുത്തു. കടമ്പനാട് ജയചന്ദ്രനും സംഘവും അവതരിപ്പിച്ച മണ്ണിന്‍െറ മണമുള്ള നാടന്‍ പാട്ടുകള്‍ പ്രചാരണത്തെ ശ്രദ്ധേയമാക്കി. ഹരിത കേരള മിഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, കെ.ജെ. യേശുദാസ്, മഞ്ജുവാര്യര്‍ തുടങ്ങിയവരുടെ പ്രസംഗങ്ങളുടെ വിഡിയോ പ്രദര്‍ശനവുമുണ്ട്. വേങ്ങേരി ബൈപാസില്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ കെ. രതിദേവി, യു. രജനി എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സിവില്‍ സ്റ്റേഷനിലും പരിപാടി അവതരിപ്പിച്ചു. കുന്ദമംഗലത്ത് പഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. സീനത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് വിനോദ് പടനിലം അധ്യക്ഷത വഹിച്ചു. താമരശ്ശേരിയില്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ. സരസ്വതി ഉദ്ഘാടനം ചെയ്തു. സി. ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്സന്‍ എം.പി. ലീലാവതി ഹാരാര്‍പ്പണം നടത്തി. ആദ്യദിവസത്തെ പര്യടനം കോക്കല്ലൂര്‍ അങ്ങാടിയില്‍ സമാപിച്ചു. ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ എന്‍.പി നദീഷ് കുമാര്‍, ടാഗോര്‍ വായനശാല പ്രസിഡന്‍റ് കെ.കെ. പരീത് എന്നിവര്‍ സംസാരിച്ചു. വെള്ളിയാഴ്ച രാവിലെ 9.30ന് എലത്തൂര്‍ ചെട്ടികുളം സേതു സീതാറാം സ്കൂള്‍, 11.30ന് കൊയിലാണ്ടി പുതിയ ബസ്സ്റ്റാന്‍റ്്, ഉച്ച രണ്ട് മണിക്ക് നാദാപുരം പഴയ ബസ്സ്റ്റാന്‍റ്, 3.30ന് കുറ്റ്യാടി ബസ്സ്റ്റാന്‍റ്്, വൈകീട്ട് അഞ്ചിന് ജില്ലാതല സമാപനം വടകര പുതിയ ബസ്സ്റ്റാന്‍ഡില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.