മാവൂരില്‍ അഗ്നിശമന യൂനിറ്റിന് സാധ്യതയേറി

മാവൂര്‍: കുന്ദമംഗലം നിയോജക മണ്ഡലത്തിലെ നിര്‍ദിഷ്ട അഗ്നിശമന യൂനിറ്റ് സ്ഥാപിക്കുന്നതിന് പ്രഥമ പരിഗണനയുള്ള മാവൂരില്‍ നടപടി തുടങ്ങി. സ്ഥലം ലഭ്യമാക്കുന്നതിന് ഗ്രാമപഞ്ചായത്ത് ശ്രമം തുടങ്ങിയതോടെ മാവൂരിന് സാധ്യതയേറി. അഗ്നിശമന യൂനിറ്റ് സ്ഥാപിക്കുന്നതിന് കുന്ദമംഗലം മണ്ഡലത്തില്‍ അനുയോജ്യമായ സ്ഥലം മാവൂരാണെന്ന് നേരത്തേ അഭിപ്രായമുയര്‍ന്നിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ മാവൂരില്‍ പെയിന്‍റ് നിര്‍മാണ യൂനിറ്റ് തീപിടിച്ച് നശിച്ച വിവരമറിഞ്ഞ് സ്ഥലത്തത്തെിയ അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ, സ്ഥലം ഗ്രാമ പഞ്ചായത്ത് ലഭ്യമാക്കിയാല്‍ യൂനിറ്റ് സ്ഥാപിക്കാന്‍ നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗം വിഷയം ചര്‍ച്ചചെയ്യുകയും താല്‍ക്കാലിക സ്ഥലസൗകര്യം ഒരുക്കാന്‍ സ്ഥലം നിര്‍ദേശിക്കുകയുമായിരുന്നു. മാവൂര്‍-കൂളിമാട് റോഡരികില്‍ ഗ്രാസിം കോമ്പൗണ്ടിനോട് ചേര്‍ന്ന് ആരോഗ്യ ഉപകേന്ദ്രം പ്രവര്‍ത്തിക്കുന്ന 48 സെന്‍റ് ഭൂമിയാണ് നിര്‍ദേശിച്ചത്. ഗ്രാസിം ഫാക്ടറി പ്രവര്‍ത്തിച്ച സമയത്ത് സജീവമായിരുന്ന ഹെല്‍ത്ത് സെന്‍ററില്‍ ഇപ്പോള്‍ മാസത്തില്‍ ആദ്യ ചൊവ്വാഴ്ച കുട്ടികള്‍ക്കുള്ള കുത്തിവെപ്പ് മാത്രമാണ് നടക്കുന്നത്. താല്‍ക്കാലികമായി ഈ കെട്ടിടത്തിന്‍െറ ഭാഗം വിട്ടുകൊടുക്കാനും ഭരണസമിതി യോഗം തീരുമാനിച്ചിട്ടുണ്ട്. ഈ സ്ഥലം ബിര്‍ള മാനേജ്മെന്‍റ് ഗ്രാമ പഞ്ചായത്തിന് വിട്ടുനല്‍കിയതാണ്. ആരോഗ്യകേന്ദ്രമെന്ന ഉപയോഗത്തിന് മാത്രമാണോ സ്ഥലം അനുവദിച്ചതെന്ന് പരിശോധിക്കുന്നുണ്ട്. അഗ്നിശമനസേന യൂനിറ്റിന് സ്ഥലം നല്‍കുന്നതു സംബന്ധിച്ച് ബിര്‍ള മാനേജ്മെന്‍റിന്‍െറ പ്രാദേശിക ഉദ്യോഗസ്ഥനായ കേണല്‍ മനുവിന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സി. മുനീറത്ത് എഴുത്ത് നല്‍കിയിട്ടുണ്ട്. കൂടാതെ, ഗ്രാസിം മാനേജ്മെന്‍റിന്‍െറ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാന്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ സഹായം തേടിയിട്ടുണ്ട്. സ്ഥിരം സ്ഥലത്തെക്കുറിച്ചും ഗ്രാമ പഞ്ചായത്ത് ആലോചിക്കുന്നുണ്ട്. നിയോജക മണ്ഡലത്തിലെ മറ്റു ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിലേക്ക് പെട്ടെന്ന് എത്തിച്ചേരാനുള്ള സൗകര്യമാണ് മാവൂരിനെ പരിഗണിക്കാന്‍ കാരണം. മണന്തലക്കടവ്, എളമരം കടവ് എന്നിവിടങ്ങളില്‍നിന്ന് എളുപ്പം ജലം ശേഖരിക്കാനുള്ള സൗകര്യം, ഗ്രാസിം ഭൂമിയില്‍ പുതിയ സംവിധാനം വരുമ്പോഴുണ്ടാകുന്ന ആവശ്യകത, ചൂലൂരില്‍ തുടങ്ങുന്ന ആധുനിക കാന്‍സര്‍ ആശുപത്രിയിലേക്ക് എത്തിച്ചേരാനുള്ള സൗകര്യം എന്നിവ പരിഗണിക്കുമ്പോഴും മാവൂരിനാണ് മുന്‍ഗണന. അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ ബുധനാഴ്ച നിര്‍ദിഷ്ട സ്ഥലം സന്ദര്‍ശിച്ചു. സ്ഥലം വിട്ടുനല്‍കുന്നതു സംബന്ധിച്ചുള്ള പ്രമേയം പാസാക്കി സര്‍ക്കാറിന് സമര്‍പ്പിക്കുന്നതോടെ യൂനിറ്റ് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കെട്ടിടവും മറ്റും നിര്‍മിക്കുന്നതിന് തുക ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്നും എം.എല്‍.എ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.