* വൈകീട്ട് 6.59ന് ശ്രീഹരിക്കോട്ടയിൽനിന്നാണ് വിക്ഷേപണം ബംഗളൂരു: ഇന്ത്യയുടെ ഗതിനിർണയ ഉപഗ്രഹ ശ്രേണിയിലുള്ള (നാവിക്) ഐ.ആർ.എൻ.എസ്.എസ് -1എച്ച് വ്യാഴാഴ്ച വിക്ഷേപിക്കും. പി.എസ്.എല്‍.വി --സി39 റോക്കറ്റിൽ വൈകീട്ട് 6.59ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്നാണ് വിക്ഷേപണം. ഏഴു ഗതിനിർണയ ഉപഗ്രഹങ്ങൾ ഉൾപ്പെട്ട ശ്രേണിയിലെ ആദ്യത്തെ ഐ.ആർ.എൻ.എസ്.എസ് -1എ തകരാറിലായതിനെ തുടർന്നാണ് പുതിയ ഉപഗ്രഹം വിക്ഷേപിക്കുന്നത്. ഉപഗ്രഹത്തിലെ മൂന്ന് റൂബീഡിയം അറ്റോമിക് ക്ലോക്കുകളും പ്രവർത്തിക്കുന്നില്ല. ഇത് നാവിക് ഉപയോഗിച്ചുള്ള കൃത്യമായ സ്ഥാനനിർണയത്തെ ബാധിക്കും. ക്ലോക്കുകൾ വീണ്ടും പ്രവർത്തിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് 1400 കിലോ ഭാരമുള്ള 1എച്ച് ഉപഗ്രഹം ബഹിരാകാശത്തേക്ക് അയക്കുന്നത്. അടുത്ത വർഷം ആദ്യം നാവികിെൻറ വാണിജ്യാടിസ്ഥാനത്തിലുള്ള സേവനം ആരംഭിക്കാനിരിക്കെയാണ് പുതിയ ഉപഗ്രഹം വിക്ഷേപിക്കുന്നത്. 221 കോടിയാണ് വിക്ഷേപണ ചെലവ്. 2016 ഏപ്രിൽ 28ന് ശ്രേണിയിലെ ഏഴാമത്തെ ഉപഗ്രഹം ഐ.ആർ.എൻ.എസ്.എസ് -1ജി വിജയകരമായി വിക്ഷേപിച്ചതിലൂടെ സ്വന്തമായി ഗതിനിര്‍ണയ സംവിധാനമുള്ള (നാവിഗേഷന്‍ സംവിധാനം) രാജ്യമായി ഇന്ത്യ മാറിയിരുന്നു. അമേരിക്ക, റഷ്യ, ചൈന, ജപ്പാന്‍, യൂറോപ്യന്‍ യൂനിയന്‍ എന്നിവര്‍ക്കാണ് സ്വന്തമായി ഗതിനിര്‍ണയ സംവിധാനമുള്ളത്. അമേരിക്കയുടെ ഗ്ലോബല്‍ പൊസിഷനിങ് സംവിധാനത്തോട് (ജി.പി.എസ്) കിടപിടിക്കുന്നതാണ് ഇന്ത്യയുടെ ഗതിനിര്‍ണയ സംവിധാനവും. ഐ.ആര്‍.എന്‍.എസ്.എസ് ആഗോളതലത്തില്‍ സേവനം നല്‍കില്ലെങ്കിലും രാജ്യവും 1500 കിലോമീറ്റര്‍ ചുറ്റളവും ഉപഗ്രഹങ്ങളുടെ പരിധിയിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.