അതിര്‍ത്തിയിലെ പുതിയ പൊലീസ് സ്റ്റേഷൻ: കെട്ടിടം ഏറ്റെടുക്കല്‍ അനിശ്ചിതത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി: തമിഴ്‌നാട് അതിര്‍ത്തി ഗ്രാമമായ ചീരാലില്‍ പുതിയ പൊലീസ് സ്റ്റേഷന്‍ അനുവദിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കെട്ടിടം ഏറ്റെടുക്കാൻ നടപടിയായില്ല. പുതിയ പൊലീസ് സ്റ്റേഷനുവേണ്ടി ചീരാല്‍ ടൗണിലെ ഒരു െകട്ടിടവും രണ്ടു കിലോമീറ്റര്‍ മാറി കുടുക്കിയില്‍ മറ്റൊരു കെട്ടിടവുമാണ് പരിഗണനയിലുള്ളത്. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഏതെങ്കിലുമൊരു കെട്ടിടം െതരഞ്ഞെടുക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ജില്ല പൊലീസ് മേധാവിമാരുടെ അടിക്കടിയുള്ള സ്ഥാനമാറ്റമാണ് പുതിയ സ്റ്റേഷന്‍ തുടങ്ങുന്നതിനുള്ള പ്രധാന തടസ്സം. രേഖകള്‍ പരിശോധിച്ച് നടപടിയിലേക്ക് എത്തുമ്പോഴേക്കും ഇവര്‍ക്ക് സ്ഥലം മാറ്റമാവും. ഒരു വര്‍ഷത്തിനിടെ മാറിയത് മൂന്നു പേരാണ്. പുതുതായി ചുമതലയേറ്റ ജില്ല പൊലീസ് മേധാവി അടുത്തയാഴ്ച ചീരാലിലും കുടുക്കിയിലുമുള്ള കെട്ടിടം സന്ദര്‍ശിക്കാന്‍ എത്തുമെന്നും കെട്ടിടത്തിെൻറ സുരക്ഷയും മറ്റും വിലയിരുത്തി അനുയോജ്യമായത് െതരഞ്ഞെടുക്കുമെന്നും ബത്തേരി സി.ഐ എം.ഡി. സുനില്‍ പറഞ്ഞു. സ്റ്റേഷന്‍ പൂര്‍ണമായും പ്രവര്‍ത്തനമാരംഭിക്കാന്‍ രണ്ടു മാസം ഇനിയും കഴിയും. പുതിയ സ്റ്റേഷന്‍ എവിടെയെന്നറിയാനുള്ള ആകാംക്ഷയിലാണിപ്പോള്‍ നാട്ടുകാര്‍. ബത്തേരി, അമ്പലവയല്‍ െപാലീസ് സ്റ്റേഷനുകള്‍ വിഭജിച്ചാണ് ചീരാല്‍ കേന്ദ്രമായി പുതിയ സ്റ്റേഷന്‍ അനുവദിച്ചത്. 40 പൊലീസ് ഉദ്യോഗസ്ഥന്മാരുടെ സേവനമാണ് ഇവിടേക്ക് വേണ്ടത്. ഇതിനായി പുതിയ നിയമനങ്ങള്‍ നടത്തണമെങ്കിൽ സ്റ്റേഷന്‍ പ്രവര്‍ത്തന സജ്ജമായ ശേഷം വര്‍ഷങ്ങള്‍ കഴിയേണ്ടിവരും. അതിനാല്‍ മറ്റു സ്റ്റേഷനുകളില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥരെ ഇവിടേക്ക് മാറ്റാനാണ് തീരുമാനം. നൂല്‍പ്പുഴയിലാണ് സ്റ്റേഷന്‍ തുടങ്ങുന്നതിന് ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് ചീരാലിലേക്ക് മാറ്റുകയായിരുന്നു. നൂല്‍പ്പുഴ പഞ്ചായത്തിെൻറ ഭൂരിഭാഗം സ്ഥലവും കാടാണ്. ഇവിടെ ജനസാന്ദ്രതയും കുറവാണ്. അതിനാലാണ് ചീരാലിലേക്ക് മാറ്റാന്‍ തീരുമാനമായത്. തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ കുടുക്കി, നമ്പ്യാര്‍കുന്ന്, വെള്ളച്ചാല്‍, മുക്കുത്തിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പൊലീസിെൻറ സേവനം അത്യാവശ്യമാണ്. ബത്തേരി സ്റ്റേഷന്‍ പരിധിയില്‍ നിന്നും ഏറെ ദൂരെയായതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ കൃത്യസമയത്ത് എത്താന്‍ സാധിക്കാറില്ല. അതിര്‍ത്തി പ്രദേശങ്ങളിലെ ചെക്ക്പോസ്റ്റുകള്‍ വെട്ടിച്ച് കള്ളക്കടത്തും വ്യാപകമാണ്. കൂടാതെ, ലഹരിവസ്തുക്കളും ഇതുവഴി വ്യാപകമായി കടത്തുന്നുണ്ട്. ഇവിടങ്ങളിലെ ചെക്ക് പോസ്റ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന് നിരവധി പരാതികളുയരുന്നുണ്ട്. വാണിജ്യ നികുതി ചെക്ക് പോസ്റ്റ്പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ജി.എസ്.ടി നിലവില്‍ വന്നതോടെ ഇപ്പോള്‍ പരിശോധനയുമില്ല. ആദിവാസികള്‍ ഏറെയുള്ള ഈ പ്രദേശത്ത് മദ്യത്തിെൻറ ഉപയോഗവും കൂടുതലാണ്. താളൂര്‍, എരുമാട്, നമ്പ്യാര്‍കുന്ന് എന്നിവിടങ്ങളില്‍ നിന്നും മദ്യം എത്തിച്ച് ചീരാലിലും സമീപത്തുമെല്ലാം വില്‍പന നടത്തുന്നുണ്ട്. കൂടാതെ, വ്യാജമദ്യവും ലഭ്യമാണ്. പുതിയ പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഈ സ്ഥലത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് നാട്ടുകാര്‍ പ്രതീക്ഷിക്കുന്നത്. ബത്തേരിയില്‍നിന്നും പൊലീസിന് ഇവിടങ്ങളിൽ എത്തി പരിശോധന നടത്തുന്നതിന് പരിമിതികളും ഏറെയുണ്ട്. കാതോലിക്ക ദിന പിരിവ് ശേഖരണ സമ്മേളനം സുൽത്താൻ ബത്തേരി: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സഭയിലെ വിഭാഗീയത അവസാനിപ്പിക്കണമെന്ന് ബത്തേരി ഭഭ്രാസനാധിപൻ ഡോ. എബ്രഹാം മാർ എപ്പിഫാനിയോസ് ആഹ്വാനം ചെയ്തു. സഭയുടെ കാതോലിക്കാ ദിനപിരിവ് ശേഖരണ സമ്മേളത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഫിനാൻസ് പ്രസിഡൻറ് ഡോ. ജോഷ്വാ മാർ നിക്കോദിമോസ് കാതോലിക്കാ ദിനപിരിവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സഭ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. സഭയിലെ തെരഞ്ഞെടുക്കപ്പെട്ട പുതിയ സ്ഥാനീയരായ ഫിനാൻസ് പ്രസിഡൻറ് ഡോ. ജോഷ്വാമാർ നിക്കോദിമോസ്, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, ഭദ്രാസന സെക്രട്ടറി ഫാ. ടി.എം. കുര്യാക്കോസ് തോലാലിൽ, കൗൺസിൽ അംഗങ്ങൾ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ടി.എം. കുര്യാക്കോസ് സ്വാഗതവും കൗൺസിൽ അംഗം ഫാ. അനീഷ് ജോർജ് മാമ്പള്ളിൽ നന്ദിയും പറഞ്ഞു. സഭ മാനേജിങ് കമ്മിറ്റി അംഗം ഡോ. സക്കറിയ, മുൻ ഭദ്രാസന സെക്രട്ടറി ഫാ. സക്കറിയ വെളിയത്ത്, ടി.കെ. പൗലോസ്, ഫാ. ബിജു പീറ്റർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.