കല്ലായിയിൽ തെരുവുനായ് വിളയാട്ടം; അഞ്ചുപേരെ കടിച്ചു

കോഴിക്കോട്: ഇടവേളക്കുശേഷം നഗരത്തിൽ വീണ്ടും തെരുവുനായ് വിളയാട്ടം. കല്ലായിയിൽ ബുധനാഴ്ച രാവിലെ അഞ്ചുപേരെ തെരുവുനായ് കടിച്ചു. രാവിലെ 11.45നാണ് സംഭവം. കല്ലായി കട്ടയത്ത് പറമ്പിലെ ജോലിസ്ഥലത്തേക്ക് വരുകയായിരുന്ന മാങ്ങാച്ചേരി പറമ്പിൽ നസീബ(35)യെയാണ് നായ് ആദ്യം ആക്രമിച്ചത്. കല്ലായി യു.പി സ്കൂളിനു സമീപത്തുള്ള വർക്ക്ഷോപ്പിനുമുന്നിൽ വെച്ചായിരുന്നു ഇത്. ഇവിടെനിന്ന് ഓടിയ നായ് തൊട്ടടുത്തുള്ള സൈക്കിൾകടയിലുണ്ടായിരുന്ന കല്ലായി പണ്ടാരത്തോപ്പ് അഷ്റഫിനെ(45)യും തമിഴ്നാട് സ്വദേശി ചെരിപ്പുകുത്തി മുത്തു(42)വിനെയും കടിച്ചു. ഇവിടെനിന്നോടിയ നായ് കല്ലായി റെയിൽവേ സ്റ്റേഷനു സമീപം അരിക്കലകത്ത് മുഹമ്മദ്(55), സബിത നിവാസിലെ ചന്ദ്രു(18) എന്നിവരെയും കടിക്കുകയായിരുന്നു. തുടർന്ന് നായ ഓടി രക്ഷപ്പെട്ടു. നാട്ടുകാർ വടിയും മറ്റുമായി പിന്തുടർന്നോടിയെങ്കിലും കണ്ടെത്താനായില്ല. ആക്രമണത്തിനിരയായവരെ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിരോധ കുത്തിവെപ്പെടുത്ത ശേഷം ഇവരെ വീട്ടിലേക്ക് പറഞ്ഞയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.