കുന്ദമംഗലം: കുഴൽപ്പണം പിടികൂടി പൊലീസ് കസ്റ്റഡിയിലെടുത്ത കാറിലെ രഹസ്യ അറയിൽനിന്ന് 48 ലക്ഷം കൂടി കണ്ടെടുത്തു. അജ്ഞാതെൻറ ഫോൺ സന്ദേശത്തിലൂടെയാണ് രഹസ്യ അറയിൽ സൂക്ഷിച്ച പണം കണ്ടെത്തിയത്. കുന്ദമംഗലം പൊലീസ് ഒരാഴ്ച മുമ്പ് കുഴൽപ്പണം പിടികൂടിയിരുന്നു. സ്റ്റേഷൻ കോമ്പൗണ്ടിൽ നിർത്തിയിട്ട കാറിൽനിന്നാണ് രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ പരിശോധന നടത്തി വീണ്ടും പണം കണ്ടെടുത്തത്. മാർച്ച് 27ന് രാത്രി 11ന് പന്തീർപാടം അങ്ങാടിക്ക് സമീപത്ത് നിർത്തിയിട്ട കാറിൽനിന്ന് രേഖകളില്ലാത്ത 2.13 ലക്ഷം രൂപ കുന്ദമംഗലം പൊലീസ് സബ് ഇൻസ്പെക്ടർമാരായ വി.വി. വിമൽ, പി. വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിലെ പൊലീസ് സംഘം പിടികൂടിയിരുന്നു. കാർ വിശദമായി പരിശോധിച്ചിരുന്നെങ്കിലും അന്ന് കൂടുതലൊന്നും കണ്ടെത്താനായിരുന്നില്ല. റിട്സ് കാർ കുന്ദമംഗലം പൊലീസ് കസ്റ്റഡിയിൽ സ്റ്റേഷൻ കോമ്പൗണ്ടിലായിരുന്നു നിർത്തിയിട്ടിരുന്നത്. പൊലീസ് അസി. കമീഷണർ (നോർത്ത്) പൃഥിരാജിന് ലഭിച്ച രഹസ്യ വിവരത്തെതുടർന്ന് കോടതിയുടെ അനുമതിയോടെ ചൊവ്വാഴ്ച ഉച്ചക്ക് കാർ വീണ്ടും പരിശോധിക്കുകയായിരുന്നു. കാറിെൻറ ബോണറ്റിനുള്ളിൽ ഗ്രില്ലിനും റേഡിയേറ്ററിനുമിടയിൽ രണ്ട് കറുത്ത ബാഗുകളിലായി ഒളിപ്പിച്ചുവെച്ച നിലയിലാണ് 48 ലക്ഷം രൂപ പൊലീസ് കണ്ടെത്തിയത്. ഒരാഴ്ച മുമ്പ് 2.13 ലക്ഷം രൂപ പിടികൂടിയപ്പോൾ കാറിലുണ്ടായിരുന്ന കൊടുവള്ളി സ്വദേശികളായ യൂസുഫ്, ജംഷീർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ ജാമ്യത്തിൽ വിട്ടു. എന്നാൽ, വാഹനം അന്ന് വിട്ടുകൊടുത്തിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.