ബസുകള്‍ക്ക് നമ്പറിടല്‍ പാളി

കോഴിക്കോട്: ജില്ലയില്‍ ബസ് റൂട്ടുകള്‍ക്ക് നമ്പറിടുന്ന പദ്ധതി പാളി. മാസങ്ങള്‍ക്കുമുമ്പ് തുടങ്ങിയ നമ്പറിടല്‍ പാതിവഴിയില്‍ ഇല്ലാതാവുന്ന സ്ഥിതിയാണിപ്പോള്‍. വലിയ പ്രചാരണത്തോടെ തുടങ്ങിയെങ്കിലും ആരും ശ്രദ്ധിക്കാത്ത അവസ്ഥയിലാണിപ്പോള്‍. മിക്ക ബസുകളിലും പേരിന് നമ്പറുകളുണ്ടെങ്കിലും യാത്രക്കാരും ജീവനക്കാരും ഇക്കാര്യം ശ്രദ്ധിക്കാറില്ല. ജില്ലാ ഭരണകൂടത്തിന്‍െറ നിര്‍ദേശ പ്രകാരം കണ്ണൂര്‍ സര്‍വകലാശാല മാനേജ്മെന്‍റ് പഠനവിഭാഗം അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നാണ് പുതിയ നമ്പറുകള്‍ തയാറാക്കിയത്. സിറ്റി ബസില്‍ ചുവപ്പില്‍ വെള്ളയും ലൈന്‍ ബസിന് മഞ്ഞയില്‍ കറുപ്പും അയല്‍ ജില്ലയില്‍നിന്നുള്ളവക്ക് പച്ചയില്‍ വെള്ളയും നിറത്തില്‍ ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. ഇതരഭാഷക്കാര്‍ക്കും പ്രായമായവര്‍ക്കും ഇതുവഴി എളുപ്പം ലക്ഷ്യസ്ഥാനം മനസ്സിലാക്കാനാവുമെന്നായിരുന്നു പറഞ്ഞത്. ഇതിനായി സ്റ്റോപ്പുകളില്‍ ബസ് നമ്പറും സ്ഥലപ്പേരും മലയാളം, ഹിന്ദി, ഇംഗ്ളീഷ് ഭാഷകളില്‍ പ്രദര്‍ശിപ്പിക്കാനും പദ്ധതിയിട്ടിരുന്നു. ചെലവൂരില്‍നിന്ന് മാനാഞ്ചിറയിലേക്ക് K1 എന്ന ബോര്‍ഡുമായി പോവുന്ന ബസ് ഫ്ളാഗ് ഓഫ് ചെയ്തുകൊണ്ട് നമ്പര്‍ബോര്‍ഡ്വെക്കല്‍ അന്ന് മന്ത്രി തന്നെ ഉദ്ഘാടനം ചെയ്തിരുന്നു. ആദ്യ ഘട്ടമായി നഗരത്തിലും പിന്നീട് ജില്ല മുഴുവനും ബസുകള്‍ക്ക് നമ്പറുകളിടുമെന്നായിരുന്നു പ്രഖ്യാപനം. നമ്പര്‍ യാത്രക്കാര്‍ക്ക് സുപരിചിതമാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ക്കൊപ്പം അധികൃതര്‍ ഇക്കാര്യത്തില്‍ വേണ്ടത്ര കണിശത പുലര്‍ത്താത്തതും പദ്ധതി പാതിവഴിയിലാകാന്‍ കാരണമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.