കോഴിക്കോട്: നഗരത്തില്‍ രണ്ടിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. 80 കിലോയോളം പുകയില ഉല്‍പന്നങ്ങളുമായി ഉത്തര്‍പ്രദേശ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബീരേന്ദ്ര സോണാക്കറിനെയാണ് (43) ശനിയാഴ്ച കോഴിക്കോട് എം.എം. അലി റോഡിലെ അബിയാസ് ഗോഡൗണില്‍നിന്ന് പിടികൂടിയത്. പുതിയപാലത്താണ് ഇയാള്‍ താമസിച്ചിരുന്നത്. 400 പാക്കറ്റ് ഹാന്‍സും 1000ത്തിലധികം പാക്കറ്റ് മറ്റു നിരോധിത പുകയില ഉല്‍പന്നങ്ങളും 100ലധികം ടിന്നുകളിലുള്ള ഉല്‍പന്നങ്ങളുമാണ് ഗോഡൗണില്‍നിന്ന് പിടിച്ചെടുത്തത്. ചാക്കുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പുകയില ഉല്‍പന്നങ്ങള്‍. കസബ സി.ഐ പി. പ്രമോദിന്‍െറ നേതൃത്വത്തിലുള്ള ഓപറേഷന്‍ ഇടിമിന്നല്‍ സ്ക്വാഡും ജനമൈത്രി പൊലീസും നടത്തിയ പരിശോധനയിലാണ് വന്‍ പുകയിലശേഖരം പിടികൂടിയത്. ട്രെയിനില്‍ ഒളിപ്പിച്ചുകടത്തുകയായിരുന്ന പുകയില ഉല്‍പന്നങ്ങളും ശനിയാഴ്ച പിടികൂടി. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പ്ളാറ്റ്ഫോമുകളിലും ട്രെയിനുകളിലും ആര്‍.പി.എഫും റെയില്‍വേ പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് നിരോധിത പാന്‍മസാലകള്‍ വന്‍തോതില്‍ കണ്ടത്തെിയത്. കോഴിക്കോട് സ്റ്റേഷനില്‍ എത്തിയ മംഗലാപുരം-കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ ട്രെയിനിന്‍െറ പിറകിലെ കോച്ചില്‍ ചാക്കുകെട്ടുകളിലായി അടുക്കിവെച്ച നിലയില്‍ കണ്ട ഹാന്‍സ് പാക്കറ്റുകളും രണ്ടു ചാക്കുകളില്‍ നിറച്ച 60 കിലോയോളം പുകയിലപ്പൊടിയുമാണ് പിടികൂടിയത്. കോഴിക്കോട് റെയില്‍വേ പൊലീസ് എസ്.ഐ ബി.കെ. സിജുവിന്‍െറ നേതൃത്വത്തിലാണ് പാന്‍മസാലകള്‍ പിടിച്ചെടുത്തത്. ഓണത്തിന് രൂപവത്കരിച്ച സ്പെഷല്‍ പട്രോളിങ്ങിന്‍െറ ഭാഗമായാണ് പരിശോധന നടത്തിയത്. ചാക്കുകെട്ടുകളില്‍നിന്ന് പുകയിലയുടെ ഗന്ധം വരാതിരിക്കാന്‍ കര്‍പ്പൂരപ്പൊടിയും പൗഡറും വിതറി അതിവിദഗ്ധമായാണ് കടത്തിയിരുന്നത്. 80,000 രൂപയോളം വിലവരുന്ന ഉല്‍പന്നങ്ങളാണ് ട്രെയിനില്‍നിന്ന് പിടിച്ചെടുത്തത്. പട്രോളിങ് സംഘത്തില്‍ എ.എസ്.ഐ ശശിധരന്‍, ആര്‍.പി.എഫ് കോണ്‍സ്റ്റബ്ള്‍മാരായ പ്രവീണ്‍, കെ.പി. അനില്‍ എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.