കോഴിക്കോട് നിന്ന് ജനുവരിയില്‍ മെമു

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ജനുവരിയില്‍ മെമു സര്‍വിസ് തുടങ്ങും. ഷൊര്‍ണൂര്‍-മംഗളൂരു റെയില്‍പ്പാത വൈദ്യുതീകരണം ഡിസംബറില്‍ പൂര്‍ത്തിയാകുന്നതോടെയാണ് മെമു തുടങ്ങുക. ആദ്യഘട്ടത്തില്‍ നിലവിലുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ മെമുവിലേക്ക് മാറും. കോയമ്പത്തൂര്‍, കണ്ണൂര്‍, തൃശൂര്‍ തുടങ്ങിയ എട്ട് പാസഞ്ചര്‍ സര്‍വിസാണ് നിലവില്‍ ഉള്ളത്. ഇത് മെമുവിലേക്ക് (മെയിന്‍ലൈന്‍ ഇലക്ട്രിക് മള്‍ട്ടിപ്ള്‍ യൂനിറ്റ്) മാറുന്നതോടെ പോയിതിരിച്ചുവരുന്ന സമയം ഏറെ ലാഭിക്കാന്‍ കഴിയും. മെമുവിന് എന്‍ജിന്‍ മാറ്റേണ്ടതില്ലാത്തതിനാല്‍ ചെറിയ ഇടവേളയില്‍ സര്‍വിസ് നടത്താന്‍ സാധിക്കും. ഷൊര്‍ണൂര്‍- മംഗളൂരു റെയില്‍പാത വൈദ്യുതീകരണം അവസാന ഘട്ടത്തിലാണെന്ന് പാലക്കാട് റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ നരേഷ്ലാല്‍ വാണി പറഞ്ഞു. എലത്തൂര്‍, ചെറുവത്തൂര്‍ സബ്സ്റ്റേഷനുകളുടെ പണി പൂര്‍ത്തിയാകാനാണുള്ളത്. ഇത് ഡിസംബറില്‍ പൂര്‍ത്തിയാകുമെന്നും റെയില്‍വേ സ്റ്റേഷന്‍ പ്ളാറ്റ്ഫോമില്‍ പുതുതായി നിര്‍മിച്ച ഷെല്‍ട്ടറുകളുടെ ഉദ്ഘാടനശേഷം നടന്ന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. വടക്കന്‍ കേരളത്തിലെ ആദ്യ എക്സിക്യൂട്ടിവ് ലോഞ്ച് കോഴിക്കോട് സ്ഥാപിക്കും. ഒന്നാം പ്ളാറ്റ്ഫോമില്‍ പഴയ എന്‍ട്രന്‍സില്‍ ഇന്‍ഫര്‍മേഷന്‍ കൗണ്ടറിന് സമീപം ഐ.ആര്‍.സി.ടിയുമായി സഹകരിച്ചാണ് ലോഞ്ച് ഒരുക്കുക. നാലാമത്തെ പ്ളാറ്റ് ഫോമില്‍ എസ്കലേറ്റര്‍ സ്ഥാപിക്കും. പാര്‍ക്കിങ് സൗകര്യം വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. നാലാം പ്ളാറ്റ് ഫോമിലെ മള്‍ട്ടി ഫെസിലിറ്റേഷന്‍ കോംപ്ളക്സ് പാര്‍സല്‍ കൗണ്ടറാക്കും. പാര്‍സല്‍ ഓഫിസ് നില്‍ക്കുന്നിടത്ത് റസ്റ്റാറന്‍റ് സ്ഥാപിക്കുമെന്നും അദേഹം പറഞ്ഞു. കോഴിക്കോടിനെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് കേന്ദ്രസര്‍ക്കാറില്‍ ഇടപെട്ട് പ്രത്യേക യോഗം വിളിക്കുമെന്ന് എം.കെ. രാഘവന്‍ എം.പി പറഞ്ഞു. റെയില്‍വേ സുരക്ഷക്കും ബോഗികളുടെ വൃത്തിക്കും മുന്തിയ പരിഗണന നല്‍കണമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.