ജപ്പാന്‍ കുടിവെള്ള പദ്ധതി: റോഡ് വെട്ടിമുറിക്കാന്‍ അനുമതിയായില്ല

കോഴിക്കോട്: വീണ്ടും വരള്‍ച്ചക്കാലം വരുമ്പോള്‍ ജപ്പാന്‍ പദ്ധതിയില്‍ കുടിവെള്ളത്തിന് പൊതുമരാമത്ത് വകുപ്പിന്‍െറ കുരുക്ക്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് പൈപ്പ് എത്തിക്കാന്‍ റോഡ് വെട്ടിമുറിക്കാന്‍ പൊതുമരാമത്ത് വകുപ്പ് അനുമതിയില്ലാത്തതാണ് പ്രശ്നം. 2015 ഫെബ്രവുവരിയില്‍ പദ്ധതി ഉദ്ഘാടനം ചെയ്തെങ്കിലും കോര്‍പറേഷന്‍ പരിധിയില്‍ മാത്രമേ ജലവിതരണം നടത്താന്‍ കഴിഞ്ഞിട്ടുള്ളു. പദ്ധതി നീണ്ടുപോയതിനെ തുടര്‍ന്ന് കണ്‍സല്‍ട്ടന്‍സി വാട്ടര്‍ അതോറിറ്റി ഏറ്റെടുത്തപ്പോഴാണ് പുതിയ പ്രശ്നം. ഫെബ്രുവരിയില്‍ കണ്‍സല്‍ട്ടന്‍സി നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് ഏപ്രിലിലാണ് വാട്ടര്‍ അതോറിറ്റി പദ്ധതി നടത്തിപ്പ് ഏറ്റെടുത്തത്. പുതിയ റോഡുകള്‍ വെട്ടിപ്പൊളിക്കുന്നതിലുള്ള പ്രശ്നമാണ് പൊതുമരാമത്ത് വകുപ്പ് ഉന്നയിച്ചത്. എന്നാല്‍, പ്രവൃത്തികള്‍ ഇപ്പോഴേ ആരംഭിച്ചില്ളെങ്കില്‍ അടുത്ത വേനലിലും പദ്ധതി കോര്‍പറേഷന്‍ പരിധിക്ക് പുറത്ത് എത്തില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. പൊതുമരാമത്ത്-ജല സേചനവകുപ്പുകള്‍ക്ക് എഴുതിയിട്ടുണ്ടെന്നും ഇരു മന്ത്രിമാരും ചേര്‍ന്ന് ഉടന്‍ ചര്‍ച്ചയുണ്ടാവുമെന്നും വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നു. വാട്ടര്‍ അതോറിറ്റി ഏറ്റെടുത്ത ശേഷം ആറ് കിലോമീറ്ററോളം ഭാഗത്തെ പ്രവൃത്തി നടത്താനേ കഴിഞ്ഞുള്ളൂ. ആകെയുള്ള 605 കിലോമീറ്ററില്‍ 238 കി.മീ. പ്രദേശത്ത് ഇനിയും പൈപ്പിട്ടിട്ടില്ല. 2010 ജൂലൈയില്‍ പൂര്‍ത്തിയാകേണ്ടിയിരുന്ന പദ്ധതിയാണ് ഇപ്പോഴും ഇഴയുന്നത്. കോഴിക്കോട് കോര്‍പറേഷനിലേയും ബാലുശ്ശേരി, നരിക്കുനി, നന്മണ്ട, കാക്കൂര്‍, ചേളന്നൂര്‍, കക്കോടി, തലക്കുളത്തൂര്‍, കുരുവട്ടൂര്‍, കുന്ദമംഗലം, പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ, കടലുണ്ടി എന്നീ 13 പഞ്ചായത്തുകളിലെയും 12.08 ലക്ഷം കുടുംബങ്ങള്‍ക്ക് 174 ദശലക്ഷം ലിറ്റര്‍ വെള്ളം ലഭിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവന ചെയ്തത്. 174 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് പ്രതിദിനം ഉദ്ദേശിച്ചിരുന്നതെങ്കിലും 40 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് വിതരണം ചെയ്യുന്നത്. 17 ജലസംഭരണികള്‍ പൂര്‍ത്തിയായിട്ടുണ്ടെങ്കിലും മലാപ്പറമ്പ്, പൊറ്റമ്മല്‍, ബാലമന്ദിരം എന്നിവിടങ്ങളിലെ സംഭരണികളിലൂടെ മാത്രമാണ് ജലവിതരണം നടക്കുന്നത്. മഴ ഏറെ കുറഞ്ഞതിനാല്‍ വേനലില്‍ കുടിവെള്ളക്ഷാമം ഏറെ കനക്കുമെന്നാണ് വിലയിരുത്തല്‍. ജില്ലയില്‍ 30 ശതമാനത്തോളമാണ് മഴക്കുറവ്. പുഴകളില്‍ നീരൊഴുക്ക് കഴിഞ്ഞ സീസണിനേക്കാളും ഇരട്ടിയോളം കുറഞ്ഞു. പദ്ധതി പ്രവര്‍ത്തനസജ്ജമായില്ളെങ്കില്‍ വെള്ളത്തിന് മറ്റു വഴികള്‍ തേടേണ്ടി വരും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.