വാര്‍ധക്യത്തിലും പരോപകാരവഴിയില്‍ മൊയ്തു മാസ്റ്റര്‍

നന്മണ്ട: പരോപകാരമാണ് റിട്ട. അധ്യാപകന്‍ പുന്നശ്ശേരി പൂക്കണ്ടി മൊയ്തു മാസ്റ്ററുടെ ജീവിതചര്യ. 83ന്‍െറ നിറവിലും അന്യരുടെ കണ്ണീരൊപ്പാനിറങ്ങുകയാണ് മാസ്റ്റര്‍. സുഹൃത്തുക്കളായ റിട്ട. പ്രധാനാധ്യാപകന്‍ രാഘവന്‍, എക്സൈസ് പ്രിവന്‍റിവ് ഓഫിസറായിരുന്ന കോട്ടക്കല്‍ ഭാസ്കരന്‍, കോല്‍ക്കളി ആശാന്‍ ആര്‍.എന്‍. പീറ്റക്കണ്ടി എന്നിവരും ഇദ്ദേഹത്തിന് കൂട്ടിനുണ്ട്. തന്‍െറ പെന്‍ഷന്‍ തുകയില്‍നിന്ന് നിശ്ചിത സംഖ്യ നിരാലംബര്‍ക്കുവേണ്ടി നീക്കിവെക്കുന്നതിലൂടെ സായുജ്യമടയുകയാണ് ഇദ്ദേഹം. സാക്ഷരതാ ക്ളാസുകള്‍ ആരംഭിക്കുന്നതിനു മുമ്പുതന്നെ കുട്ടികളെ പഠിപ്പിക്കാന്‍ അക്ഷീണം പ്രയത്നിച്ച അക്ഷരസ്നേഹിയാണ് മൊയ്തീന്‍ മാസ്റ്റര്‍. ഗ്രന്ഥശാല സംഘം സംസ്ഥാന കമ്മിറ്റി അംഗമായപ്പോള്‍ പുന്നശ്ശേരിയിലെ ഗ്രാമസേവാ സമിതി വായനശാല രൂപവത്കരിക്കാന്‍ മുന്നിട്ടിറങ്ങി. സൈക്കിള്‍ സംഘടിപ്പിച്ച് വീടുവീടാന്തരം ലൈബ്രറി പുസ്തകം വിതരണം ചെയ്യുന്നതിനും ഇദ്ദേഹം മുന്‍കൈയെടുത്തു.മുമ്പൊക്കെ പി.എസ്.സി അപേക്ഷാഫോറം പൂരിപ്പിക്കാനായി പൂക്കണ്ടി വീട്ടില്‍ തൊഴില്‍രഹിതരായ യുവാക്കളുടെ നീണ്ടനിരതന്നെയായിരുന്നു. ഫോറം പൂരിപ്പിച്ചുകൊടുത്തുകഴിഞ്ഞാല്‍ സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന കുടുംബങ്ങളിലെ തൊഴില്‍രഹിതര്‍ക്ക് തപാല്‍ ചെലവ് മാത്രമല്ല, പഠിക്കാനുള്ള പുസ്തകവും ഇദ്ദേഹം നല്‍കും. പണം ഇല്ലാത്തതുകാരണം ഒരു കുട്ടിയുടെയും പഠനം മുടങ്ങരുതെന്ന കാര്‍ക്കശ്യബുദ്ധി മാസ്റ്റര്‍ക്കുണ്ടായിരുന്നു. എത്രയോ ഉദ്യോഗാര്‍ഥികള്‍ സര്‍ക്കാര്‍ ജീവനക്കാരായി വിരമിച്ചതിനുശേഷവും ഇദ്ദേഹത്തെ തേടിയത്തെുമായിരുന്നു. എന്നാല്‍, അതൊന്നും ഓര്‍ത്തുവെക്കാന്‍ ഇദ്ദേഹത്തിന് താല്‍പര്യമില്ല. മൂന്ന് പെണ്‍മക്കളെയും സ്ത്രീധനം കൊടുക്കാതെ വിവാഹം കഴിപ്പിച്ചും അദ്ദേഹം മാതൃക കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.