താമരശ്ശേരി: ഗ്രാമപഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളില്‍കൂടി വാതക പൈപ്പ്ലൈന്‍ സ്ഥാപിക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ ശക്തമായ ജനകീയ പ്രതിരോധം തീര്‍ക്കാന്‍ നീക്കം. എന്തു വിലകൊടുത്തും സര്‍വേ തടയുമെന്ന് പ്രദേശവാസികള്‍ പ്രഖ്യാപിച്ചു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പരിധി കഴിഞ്ഞ് പൂനൂര്‍ പുഴ മുറിച്ച് കടന്ന് താമരശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിലേക്കാണ് ഇനി സര്‍വേ നടപടികള്‍ ആരംഭിക്കേണ്ടത്. വ്യാഴാഴ്ച ഉദ്യോഗസ്ഥര്‍ സര്‍വേക്കത്തെുമെന്നറിഞ്ഞ് നൂറുകണക്കിന് പ്രദേശവാസികളാണ് എന്തും നേരിടാന്‍ തയാറായി ചാലക്കരയില്‍ ഒരുമിച്ചുകൂടിയത്. എന്നാല്‍, മതിയായ പൊലീസ് സന്നാഹമില്ലാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ എത്തിയില്ല. പ്രദേശത്ത് വെള്ളി, ശനി ദിവസങ്ങളില്‍ സര്‍വേ നടക്കുമെന്നാണ് അറിയുന്നത്. ഉദ്യോഗസ്ഥര്‍ എത്താത്തതിനെ തുടര്‍ന്ന് പ്രകടനമായി നീങ്ങിയ ആളുകള്‍ കെടവൂര്‍ വില്ളേജ് ഓഫിസിന് സമീപം ഒരുമിച്ചുകൂടുകയും ജനവാസ കേന്ദ്രങ്ങളിലൂടെ വാതക പൈപ്പ്ലൈന്‍ സ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രക്ഷോഭമുണ്ടാവുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. മുന്‍ എം.എല്‍.എ വി.എം. ഉമ്മര്‍ മാസ്റ്റര്‍, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ. അരവിന്ദന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.സി. മാമു മാസ്റ്റര്‍, പി.എസ്. മുഹമ്മദലി, എ.പി. ഹുസൈന്‍, ഗിരീഷ് തേവള്ളി, ഇ.ശിവരാമന്‍, എ.പി മൂസ, പൂമഠത്തില്‍ രാഘവന്‍, സി.പി കാദര്‍ ചാലക്കര, അഷ്റഫ് നെരോത്ത്, അഡ്വ. പ്രദീപ്കുമാര്‍, സുബൈര്‍ വെഴുപ്പൂര്‍, എം.ടി അയ്യൂബ്ഖാന്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.