നാടന്‍ കാര്‍ഷിക വിപണി ശക്തമാക്കാന്‍ കൃഷിവകുപ്പ്

കോഴിക്കോട്: നാടന്‍ കാര്‍ഷിക ഉല്‍പന്നങ്ങളുടെ മാര്‍ക്കറ്റിങ് ശക്തിപ്പെടുത്തുന്നതിനും ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും കൃഷിവകുപ്പിന്‍െറ നൂതന പദ്ധതി ഒരുങ്ങുന്നു. മാര്‍ക്കറ്റുകള്‍ക്ക് അടിസ്ഥാനസൗകര്യം വര്‍ധിപ്പിക്കുന്നതിനും റിവോള്‍വിങ് ഫണ്ട് അനുവദിക്കുന്നതിനുമാണ് ധനസഹായം നല്‍കുന്നത്. കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന നാടന്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കുന്നതിനും കര്‍ഷകരെയും ഇടത്തരക്കാരെയും സ്വകാര്യ കച്ചവടക്കാരുടെ ചൂഷണത്തില്‍നിന്ന് രക്ഷിക്കുന്നതിനും ശക്തമായ വിപണി സംവിധാനം ഒരുക്കാനാണ് നീക്കം. ഇതര സംസ്ഥാനങ്ങളില്‍നിന്ന് വിഷാംശം അടങ്ങിയ പച്ചക്കറി വരവ് കുറക്കുന്നതിനും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഇതുവഴി സാധിക്കും. നിലവിലുള്ള കര്‍ഷക മാര്‍ക്കറ്റുകളുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതിന് 50 ശതമാനം സബ്സിഡിയില്‍ പരമാവധി 10 ലക്ഷം രൂപ ഒരു മാര്‍ക്കറ്റിന് നല്‍കും. വിഷവിമുക്തമായ പഴം, പച്ചക്കറി ഉല്‍പന്നങ്ങള്‍, ക്ളീനിങ് ഗ്രേഡിങ്, പാക്കിങ്ങിനുശേഷം 100 രൂപയുടെയും 50 രൂപയുടെയും കിറ്റുകളിലാക്കി റസിഡന്‍സ് അസോസിയേഷന്‍ വഴി വില്‍പന നടത്തുന്നതിനും ധനസഹായം ലഭിക്കും. ഒരു ക്ളസ്റ്ററിന് പരമാവധി മൂന്നു ലക്ഷം രൂപ വീതം 18 ക്ളസ്റ്ററുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനാണ് ആദ്യഘട്ടത്തില്‍ ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുത്ത കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. തെരഞ്ഞെടുത്ത 50 ക്ളസ്റ്ററുകളിലെ കര്‍ഷകര്‍ക്ക് പരിശീലനപരിപാടി സംഘടിപ്പിക്കുന്നതിന് ഒരു ക്ളസ്റ്ററിന് 90,000 രൂപ വീതം 45 ലക്ഷം രൂപ അനുവദിക്കും. സംസ്ഥാനത്തെ 25 കര്‍ഷക മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും സംസ്ഥാനതലത്തില്‍ കോഓഡിനേഷന്‍ കമ്മിറ്റി രൂപവത്കരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇതുവഴി ഓരോ മാര്‍ക്കറ്റിലെയും ഉല്‍പന്നങ്ങളെ സംബന്ധിച്ച വിവരം, വരവ്, വില്‍പന, വില എന്നിവ നിരീക്ഷിക്കും. അധികം വരുന്ന ഉല്‍പന്നങ്ങള്‍ മറ്റ് മാര്‍ക്കറ്റുകളിലേക്ക് എത്തിക്കുന്നതിനും വിലയിടിവ് തടയുന്നതിനും ഇതുകൊണ്ടാകുമെന്നാണ് പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.