പാറക്കടവ്: ചെക്യാട് കുറുവന്തേരിയില്‍ പൊലീസും ബോംബ് സ്ക്വാഡും നടത്തിയ തിരച്ചിലില്‍ 14 ബോംബുകളും 12 ഇരുമ്പ് പൈപ്പുകളും കണ്ടത്തെി. കുറുവന്തേരി മുത്തപ്പന്‍ മഠപ്പുരക്കടുത്ത് പരേതയായ ചെറുവാന്‍ കണ്ടിയില്‍ ആമിന ഹജ്ജുമ്മയുടെ ആള്‍ താമസമില്ലാത്ത വീട്ടില്‍നിന്നാണ് പതിനൊന്ന് ബോംബുകള്‍ കണ്ടത്തെിയത്. ബുധനാഴ്ച രാവിലെ പത്തുമണിയോടെ കല്ലമ്മലിലെ ആള്‍താമസമില്ലാത്ത കുനിച്ചേക്കന്‍റവിട പറമ്പില്‍ ഒളിപ്പിച്ച് വെച്ച നിലയില്‍ രണ്ട് സ്റ്റീല്‍ ബോംബുകളും കണ്ടത്തെി. ഒരു സ്റ്റീല്‍ ബോംബ് കുറുവന്തേരി താനക്കോട്ടൂര്‍ റോഡിലെ അഴുക്ക് ചാലില്‍നിന്നാണ് പൊലീസ് കണ്ടത്തെിയത്. വീടിനോട് ചേര്‍ന്ന അടച്ചുറപ്പില്ലാത്ത കുളിമുറിക്കകത്ത് വാട്ടര്‍ ടാങ്കിനകത്ത് പി.വി.സി പൈപ്പിനുള്ളില്‍ അറക്കപൊടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍. ഇതില്‍ എട്ട് സ്റ്റീല്‍ ബോംബുകളുമുള്‍പ്പെടുന്നു. മൂന്ന് എല്‍ബോ ബോംബുകള്‍ ഇരുവശങ്ങളിലും ത്രഡ് സ്റ്റോപ്പര്‍ ഉപയോഗിച്ച് അടച്ച നിലയിലായിരുന്നു. മേഖലയില്‍നിന്ന് ആദ്യമായാണ് ജി.ഐ എല്‍ബോ ബോംബുകള്‍ കണ്ടെടുക്കുന്നത്. വീടിനകത്തുനിന്ന് ബോംബുകള്‍ കണ്ടത്തെിയതിനെ തുടര്‍ന്ന് നാദാപുരം സി.ഐ ജോഷി ജോസ,് എസ.്ഐ കെ.പി. അഭിലാഷ്, കണ്‍ട്രോള്‍ റൂം എസ.്ഐ കെ.ആര്‍. കൃഷ്ണവര്‍മ, വളയം അഡീഷനല്‍ എസ്. ഐ കെ. സുധാകരന്‍, ബോംബ് സ്ക്വാഡ് എസ.്ഐ എം. സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ വീട്ടില്‍ വ്യാപകമായ തിരച്ചില്‍ നടത്തി. താനക്കോട്ടൂര്‍ റോഡില്‍ ചെറുവാന്‍കണ്ടി ബസ്സ്റ്റോപ്പിന് പിന്‍വശത്തെ പറമ്പിന്‍െറ കൈയാല പൊത്തില്‍ ഒളിപ്പിച്ച നിലയിലാണ് ഒരു മീറ്റര്‍ നീളത്തില്‍ മുറിച്ച് പാകപ്പെടുത്തിയ ഇരുമ്പ് പൈപ്പുകള്‍ കണ്ടത്തെിയത്. തിങ്കളാഴ്ച രാത്രി കല്ലമ്മലിനടുത്ത് വെച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ മുഖംമൂടി ധരിച്ച സംഘം ഇരുമ്പ് പൈപ്പ് എറിഞ്ഞ് അപായപ്പെടുത്താന്‍ ശ്രമം നടന്നിരുന്നു. ബുധനാഴ്ച രാത്രി കല്ലമ്മലില്‍ റോഡില്‍ വന്‍ സ്ഫോടനവുമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് മേഖലയില്‍ നാദാപുരം ഡിവൈ.എസ്.പി കെ. ഇസ്മായിലിന്‍െറ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. ബോംബ് സ്ക്വാഡ് വിദഗ്ധരായ എന്‍. അനില്‍കുമാര്‍, കെ.എസ്. ശ്രീജിത്ത്, കെ.വി. സുമേഷ്, പി. സന്തോഷ്, പി.ടി. സാദിഖ്, കെ.പി. രാജീവന്‍, ജി. അശോകന്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. പൊലീസ് കണ്ടെടുത്ത ജി.ഐ എല്‍ബോ ബോംബുകള്‍ പ്രഹരശേഷി കൂടിയതാണെന്നു സംശയിക്കുന്നതായി ബോംബ് സ്ക്വാഡ് വിദഗ്ധര്‍. സംസ്ഥാനത്ത് നിന്ന് ആദ്യമായാണ് ജി.ഐ എല്‍ബോ ബോംബുകള്‍ കണ്ടത്തെുന്നത്. ജി.ഐ എല്‍ബോക്കകത്ത് സ്ഫോടക വസ്തു നിറച്ച് രണ്ട് ഭാഗങ്ങളിലും ത്രഡ് സ്റ്റോപ്പറോട് കൂടിയാണ് ബോംബ് നിര്‍മിച്ചിട്ടുള്ളത്. ഒന്നര ഇഞ്ച് വ്യാസമുള്ള ജി.ഐ എല്‍ബോ ബോംബിന് 750 ഗ്രാമോളം തൂക്കമുണ്ട്. പ്രഷര്‍ കുക്കര്‍ ബോംബിനോട് ഇവക്ക് ഏറെ സാമ്യം ഉണ്ടെന്നും പ്രഷര്‍ കുക്കറിനകത്ത് ടൈമര്‍ ഉപയോഗിക്കുമ്പോള്‍ ഇതിനകത്ത് വെടിമരുന്നാണ് ഉപയോഗിച്ചതെന്നും ബോംബ് സ്ക്വാഡ് പറഞ്ഞു. നിര്‍വീര്യമാക്കിയാലേ ഇതിന്‍െറ സ്ഫോടക ശേഷിയും ബോംബിനകത്തെ സ്ഫോടക വസ്തുക്കളെക്കുറിച്ചും മനസ്സിലാക്കാന്‍ കഴിയൂ. വ്യാഴാഴ്ച ബോംബ് നിര്‍വീര്യമാക്കും. നാദാപുരം ഡിവൈ.എസ്.പി കെ ഇസ്മായിലിന്‍െറ നേതൃത്വത്തില്‍ ബോംബ് പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.