മെഡിക്കല്‍ കോളജ് ന്യൂറോ സര്‍ജറി വാര്‍ഡിലെ തറയിലും രോഗികള്‍ നിറയുന്നു

കോഴിക്കോട്: മെഡിക്കല്‍ കോളജിലെ ന്യൂറോസര്‍ജറി വാര്‍ഡില്‍ സ്ഥലപരിമിതി മൂലം രോഗികളിലേറെയും കിടക്കുന്നത് തറയിലും വരാന്തയിലും. ശസ്ത്രക്രിയ കഴിഞ്ഞവരും ശസ്ത്രക്രിയക്കായി കാത്തുകിടക്കുന്നവരുമായ നിരവധിപേരാണ് വാര്‍ഡില്‍ സ്ഥലമില്ലാത്തതുമൂലം ദുരിതമനുഭവിക്കുന്നത്. കാര്‍ഡിയോ തൊറാസിക് വിഭാഗത്തില്‍നിന്നുള്ള രോഗികളും ഈ വാര്‍ഡില്‍ തന്നെയാണെന്നത് ദുരിതം ഇരട്ടിയാക്കുന്നു. എം.സി.എച്ചിലെ രണ്ടാംനിലയിലെ 18ാം വാര്‍ഡാണ് ശസ്ത്രക്രിയ വാര്‍ഡ്. പുരുഷന്‍മാരുടെ വാര്‍ഡില്‍ ആകെയുള്ള 22 ബെഡില്‍ 11 എണ്ണം ന്യൂറോസര്‍ജറി രോഗികള്‍ക്കും 11 എണ്ണം കാര്‍ഡിയോതൊറാസിക് രോഗികള്‍ക്കുമായാണ് വീതിച്ചിട്ടുള്ളത്. ഇതില്‍ ശസ്ത്രക്രിയ കഴിഞ്ഞവരും, ഗുരുതരനിലയില്‍ ശസ്ത്രക്രിയക്ക് കാത്തിരിക്കുന്നവരുമുണ്ട്. ബെഡില്ലാത്തതിനാല്‍ പല ബെഡിലും രണ്ട് രോഗികള്‍ കിടക്കുന്നുണ്ട്. ഇതുകൂടാതെയാണ് വാര്‍ഡിലെ തറയിലും പുറത്തെ വരാന്തയിലും കിടക്കുന്നത്. കുട്ടികളും, ബോധമില്ലാത്തവരും, മറ്റു തീവ്രപരിചരണം ആവശ്യമുള്ളവരുമാണ് ഇവരില്‍ പലരും. രോഗികളോടൊപ്പം കൂട്ടിരിപ്പുകാരും എത്തുമ്പോള്‍ വാര്‍ഡ് തിങ്ങിഞെരുങ്ങിയ അവസ്ഥയിലാകുന്നു. സ്ത്രീകളുടെ വാര്‍ഡിലും സ്ഥിതി ഇതുതന്നെ . തലച്ചോറുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയാതിനാല്‍ ഇത് കഴിഞ്ഞാല്‍ പ്രത്യേക പരിചരണം വേണം. രോഗി സാധാരണ നിലയിലാവാന്‍ കൂടുതല്‍ സമയവും ആവശ്യമുണ്ട്. ഇത്തരം രോഗികളെ വാര്‍ഡിന്‍െറ ഭാഗമായുള്ള ഐ.സി.യുവിലാണ് പ്രവേശിപ്പിക്കുന്നത്. ഐ.സി.യുവില്‍ നാല് ബെഡുകള്‍ മാത്രമായതിനാല്‍ ശസ്ത്രക്രിയകള്‍ നീട്ടിവെക്കുന്നത് പതിവാണ്. ഒരാഴ്ചയില്‍ നാല് ശസ്ത്രക്രിയകള്‍ മാത്രമേ നടത്താന്‍ കഴിയുന്നുള്ളൂ. രണ്ടുമാസം കഴിഞ്ഞുള്ള തീയ്യതി വരെ ശസ്ത്രക്രിയക്കായി ബുക്കിങ് നടത്തിയിട്ടുണ്ട്. ഇവരില്‍ പലരെയും സ്ഥലപരിമിതി മൂലം വീട്ടിലേക്ക് പറഞ്ഞയക്കേണ്ട ഗതികേടിലാണ് ഡോക്ടര്‍മാര്‍. ന്യൂറോളജി ഒ.പിയില്‍നിന്നുള്ള രോഗികള്‍ കൂടാതെ അത്യാഹിതവിഭാഗത്തില്‍ നിന്നും മറ്റുവിഭാഗങ്ങളില്‍ നിന്നുമുള്ള രോഗികളുമായി അഞ്ചോളം പേരെ ദിവസവും ഇവിടെ പ്രവേശിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇതിനനുസരിച്ച് ശസ്ത്രക്രിയ നടത്താനുള്ള സൗകര്യമില്ല. വാര്‍ഡില്‍ രോഗികള്‍ കഷ്ടപ്പാടില്‍ കഴിയുമ്പോള്‍ ഐ.സി.യുവിന് തൊട്ടടുത്ത് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമായി ശീതീകരിച്ച കഫറ്റേരിയ തുറന്ന് ധൂര്‍ത്തിന്‍െറ പുതുവഴികള്‍ തുറന്നിരിക്കുകയാണ് അധികൃതര്‍. മൂന്നുമാസം മുമ്പ് തുടങ്ങിയ കഫറ്റീരിയയുടെ നിര്‍മാണത്തില്‍ അപാകതകളുള്ളതായും ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.