റേഷന്‍ കാര്‍ഡ് മുന്‍ഗണനാ ലിസ്റ്റ്: പരാതികള്‍ അരലക്ഷം കവിഞ്ഞു

കോഴിക്കോട്: റേഷന്‍ കാര്‍ഡ് മുന്‍ഗണനാ ലിസ്റ്റ് സംബന്ധിച്ച പരാതികള്‍ ജില്ലയില്‍ അരലക്ഷം പിന്നിടുമ്പോള്‍ സാധാരണ ജനത്തെ ദുരിതം തീറ്റിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പരിഹാസവര്‍ഷം. തിങ്കളാഴ്ച വടകര താലൂക്കില്‍നിന്ന് ഒഴികെയുള്ള കണക്കുകള്‍ പ്രകാരം പരാതികള്‍ 51058 ആണ്. വിവരങ്ങളെല്ലാം കൃത്യമായി നല്‍കിയിട്ടും തെറ്റിച്ച് എന്‍ട്രി ചെയ്ത സിവില്‍ സപൈ്ളസ് ഓഫിസര്‍മാരെ ശിക്ഷിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. ആരോ ചെയ്ത തെറ്റിന് വീട്ടമ്മമാരെ നട്ടുച്ചക്ക് വരി നിര്‍ത്തിക്കുന്നതും ആപ്പീസ് ഏമാന്‍െറ കാലുപിടിപ്പിക്കുന്നതും മനുഷ്യാവകാശ ലംഘനമായി കണ്ട് കേസെടുക്കണം. മൂന്നാം തവണയാണ് റേഷന്‍ കാര്‍ഡിനുവേണ്ടി ജനത്തെ കഷ്ടപ്പെടുത്തുന്നത്. ജനം തന്ന ശരിയായ അപേക്ഷകള്‍ സര്‍ക്കാര്‍ ഓഫിസുകളിലുണ്ട്. അതില്‍ കൂട്ടത്തെറ്റ് വരുത്തിയ ഉദ്യോഗസ്ഥരെ കൊണ്ടുതന്നെ തിരുത്തിക്കണം. അല്ളെങ്കില്‍ നടപടിയെടുക്കണമെന്നും സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളില്‍ പറയുന്നു. തെറ്റുകള്‍ക്ക് പൂര്‍ണ ഉത്തരവാദിത്തം അന്നത്തെ വകുപ്പ് മന്ത്രിക്കും ഉന്നതോദ്യോഗസ്ഥര്‍ക്കുമാണെന്ന് പദ്ധതിയില്‍ ജോലി ചെയ്ത ഉദ്യോഗസ്ഥന്‍േറതായ കുറിപ്പും പ്രചരിക്കുന്നുണ്ട്. 2008ല്‍ നിലവില്‍വന്ന കാര്‍ഡ് പുതുക്കേണ്ടിയിരുന്നത് 2013ല്‍ ആയിരുന്നു. എന്നാല്‍, 2015ലാണ് നടപടി ആരംഭിച്ചത്. അതിനിടക്ക് ഭക്ഷ്യസുരക്ഷാ നിയമവും വന്നതോടെ ഒന്നിച്ച് നടത്താന്‍ തീരുമാനിച്ചു. ഇക്കാര്യങ്ങളിലുള്ള പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാണിച്ചവരെ ഉന്നതോദ്യോഗസ്ഥര്‍ കളിയാക്കി, പേടിപ്പിച്ച് ഇരുത്തി. പൂരിപ്പിച്ച ഫോറങ്ങള്‍ പരിശോധിക്കാനും ആധാര്‍ കാര്‍ഡ് നല്‍കുന്ന രീതിയിലുള്ള ക്യാമ്പുകളാണ് പ്രായോഗികം എന്ന സര്‍വിസ് സംഘടനകളുടെ നിര്‍ദേശം അവഗണിച്ച് ഫോട്ടോ എടുക്കല്‍ ക്യാമ്പും ഡാറ്റാ എന്‍ട്രിയും രണ്ടാക്കി നടത്തി. ഇത് ഡാറ്റാ എന്‍ട്രിയിലെ പിഴവ് കാര്‍ഡുടമക്ക് കണ്ടത്തൊനും തിരുത്താനുമുള്ള അവസരം നഷ്ടപ്പെടുത്തി. ഫോട്ടോ ക്യാമ്പ് കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞാണ് ഡാറ്റാ എന്‍ട്രി ക്യാമ്പുകള്‍ തുടങ്ങിയത്. മൗസ് പോലും നന്നായി പിടിക്കാനറിയാത്ത കുട്ടികളെയായിരുന്നു ഡാറ്റ എന്‍ട്രി കരാര്‍ എടുത്ത അക്ഷയയും സി ഡിറ്റും നല്‍കിയത്. നന്നായി പൂരിപ്പിച്ച ഫോറങ്ങള്‍പോലും എന്‍ട്രി ചെയ്ത് കുളമാക്കി. ഡാറ്റാ എന്‍ട്രി പരിശോധിക്കാന്‍ 150000 ഫോറങ്ങള്‍ക്ക് ഒരു ഉദ്യോഗസ്ഥന്‍ എന്ന തോതിലായിരുന്നു. സമയപരിധി ഒരു മാസവും. 60 ശതമാനം കൃത്യതയേ സാധ്യതയുണ്ടായിരുന്നുള്ളൂവെന്നും ഉദ്യോഗസ്ഥന്‍ വിശദീകരിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.