പ്ളസ് വണ്‍: ഓണ്‍ലൈന്‍ അപേക്ഷക്ക് ഈടാക്കുന്നത് അമിത ചാര്‍ജ്

നാദാപുരം: പ്ളസ് വണ്‍ ഏകജാലകത്തിന്‍െറ ഓണ്‍ലൈന്‍ അപേക്ഷ തയാറാക്കുന്നതിന് സ്വകാര്യ ഇന്‍റര്‍നെറ്റ് കഫേകളിലും അക്ഷയകേന്ദ്രങ്ങളിലും വന്‍തുക സര്‍വിസ് ചാര്‍ജ് ഈടാക്കുന്നതായി പരാതി. 40 രൂപ മുതല്‍ 80 രൂപവരെ അപേക്ഷയൊന്നിന് ഈടാക്കുന്നതായാണ് ആക്ഷേപം. സ്വകാര്യ നെറ്റ് കഫേകളിലും അക്ഷയകേന്ദ്രങ്ങളിലും ഇപ്പോള്‍ ഏകജാലക അപേക്ഷ തയാറാക്കുന്നതിന് വന്‍തിരക്കാണ്. എസ്.എസ് കാപ്പിന്‍െറ സൈറ്റില്‍ ഏതാനും എന്‍ട്രികള്‍ അപ്ലോഡ് ചെയ്ത് പ്രിന്‍െറടുത്ത് നല്‍കുന്നതിനാണ് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഈ വിധത്തില്‍ പിഴിയുന്നത്. അടുത്തമാസം രണ്ടുവരെയാണ് ഏകജാലകംവഴി പ്ളസ് വണ്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചതിന്‍െറ പ്രിന്‍റൗട്ടും എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റിന്‍െറ നെറ്റ് വഴി ലഭിച്ച കോപ്പിയും ബോണസ് മാര്‍ക്കിന് അര്‍ഹതയുണ്ടെങ്കില്‍ അത് തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റിന്‍െറ കോപ്പിയുമാണ് സ്കൂളില്‍ നല്‍കേണ്ടത്. 25 രൂപ ഫീസും കൊടുക്കണം. ഇത്രയും ലളിതമായ നടപടിക്രമങ്ങള്‍ക്കിടയിലാണ് അപേക്ഷ തയാറാക്കുന്നതിന്‍െറ മറവില്‍ അപേക്ഷകരുടെ കീശചോരുന്നത്. ഓണ്‍ലൈനായി അപേക്ഷ തയാറാക്കാനുള്ള വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും അജ്ഞതയാണ് നെറ്റ് കഫേക്കാരും മറ്റും ചൂഷണം ചെയ്യുന്നത്. വിദ്യാര്‍ഥികളില്‍നിന്നും രക്ഷിതാക്കളില്‍നിന്നും പണംതട്ടാന്‍ പല പൊടിക്കൈകളും ഇവര്‍ പയറ്റുന്നുണ്ട്. അപേക്ഷ തയാറാക്കുന്നതിന് വിവരങ്ങള്‍ ശേഖരിക്കാന്‍ ഇവര്‍ പ്രത്യേകം ഫോറം കമ്പ്യൂട്ടറില്‍ തയാറാക്കി പ്രിന്‍റ് നല്‍കുന്നുണ്ട്. ഇതിന് പ്രത്യേകം കാശ് വേറെയും ഈടാക്കുന്നു. സര്‍ക്കാര്‍ അച്ചടിച്ച് വിതരണം ചെയ്യുന്ന പ്ളസ് വണ്‍ അപേക്ഷാഫോറമാണിതെന്നാണ് പല രക്ഷിതാക്കളും തെറ്റിദ്ധരിച്ചിരിക്കുന്നത്. എന്നാല്‍, ഇങ്ങനെയൊരു ഫോറം ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍നിന്നോ മറ്റോ വിതരണം ചെയ്യുന്നില്ളെന്ന് പല രക്ഷിതാക്കളും അറിയുന്നില്ല. ലാഭം കൊയ്യുന്നതിനൊപ്പം കഫേകളിലെ തിരക്കൊഴിവാക്കാന്‍കൂടിയാണ് വിവരശേഖരണഫോറം ഇങ്ങനെ വിതരണം ചെയ്യുന്നതത്രെ. എല്ലാ സ്കൂളുകളിലും സൗജന്യ നെറ്റ് കണക്ഷനുകളുണ്ട്. ഇതിന് നിശ്ചിത സര്‍വിസ് ചാര്‍ജ് ഏര്‍പ്പെടുത്തുകയാണെങ്കില്‍ അക്ഷയ സെന്‍ററുകളുടെയും കഫേകളുടെയും ചൂഷണം ഒഴിവാക്കാന്‍ കഴിയുമെന്നാണ് പൊതു അഭിപ്രായം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.