മതമോ ശാസ്ത്രമോ ശരി; അഖിന്‍ കൊമാച്ചിയുടെ ഫോട്ടോ പ്രദര്‍ശനം

കോഴിക്കോട്: ശാസ്ത്രം പഠിപ്പിക്കുന്നു മനുഷ്യന്‍ പരിണമിച്ചത് കുരങ്ങില്‍ നിന്നാണെന്ന്. മതം പറയുന്നു മനുഷ്യനുണ്ടായത് മണ്ണില്‍നിന്നാണെന്ന്. ഇതുരണ്ടും കേട്ടുപഠിച്ച ഒരാളിലുണ്ടാവുന്ന ആശങ്കകളും ആശയക്കുഴപ്പങ്ങളും ഫോട്ടോഗ്രാഫുകളായി കാമറയിലൂടെ പരിവര്‍ത്തിപ്പിച്ചിരിക്കുകയാണ് അഖിന്‍ കൊമാച്ചി. അഖിന്‍ പകര്‍ത്തിയ ഫോട്ടോകള്‍ ‘കണ്‍ഫ്യൂഷന്‍’ എന്ന പേരില്‍ ലളിതകലാ അക്കാദമി ആര്‍ട്ട്ഗാലറിയില്‍ പ്രദര്‍ശനം തുടങ്ങി. ചാള്‍സ് ഡാര്‍വിന്‍ മുതല്‍ ആധുനിക ശാസ്ത്രജ്ഞര്‍ വരെ മനുഷ്യന്‍െറ പൂര്‍വികരെന്ന് വിശേഷിപ്പിച്ച കുരങ്ങുകളാണ് ചിത്രങ്ങളിലെല്ലാമുള്ളത്. വിവിധ സ്പീഷിസില്‍ പെട്ട കുരങ്ങുകള്‍, അവയുടെ വിവിധ ഭാവതലങ്ങള്‍, മനുഷ്യനെ അനുകരിക്കാനുള്ള ശ്രമങ്ങള്‍, മനുഷ്യനെപ്പോലെ നൊമ്പരവും നോവുമനുഭവിക്കുന്ന സന്ദര്‍ഭങ്ങള്‍, കടിപിടികൂടുകയും സൗഹൃദം പങ്കിടുകയും വാത്സല്യം പകരുകയും ചെയ്യുന്ന നിമിഷങ്ങള്‍ തുടങ്ങി കുരങ്ങുകളുടെ ജീവിതത്തില്‍നിന്ന് പകര്‍ത്താവുന്നതൊക്കെയും അഖിന്‍െറ കാമറ ഒപ്പിയെടുത്തിട്ടുണ്ട്. പച്ചപ്പുകള്‍ നഷ്ടപ്പെട്ട കാട്ടില്‍നിന്ന് കുരങ്ങുകള്‍ നഗരത്തിലേക്കിറങ്ങിവരുന്നതും പ്ളാസ്റ്റിക് കുപ്പിയുള്‍പ്പെടെ അലക്ഷ്യമായി വലിച്ചെറിയാതെ കുപ്പത്തൊട്ടിയില്‍ നിക്ഷേപിക്കുന്നതും പോലുള്ള ചിത്രങ്ങള്‍ ആധുനിക മനുഷ്യനുനേരെയുള്ള ചോദ്യചിഹ്നങ്ങളാണ്. തെന്നിന്ത്യയിലെ വിവിധ വന്യജീവി സങ്കേതങ്ങളില്‍നിന്നും എടുത്ത 50ഓളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. കര്‍ണാടകയിലെ ബന്ദിപ്പൂര്‍, നാഗര്‍ഹോള ദേശീയോദ്യാനങ്ങള്‍, മൈസൂര്‍ മൃഗശാല, ഹൈദരാബാദിലെ ദേശീയോദ്യാനം, തമിഴ്നാട്ടിലെ മുതുമല, മസിനഗുഡി, കേരളത്തിലെ സൈലന്‍റ് വാലി, പറമ്പിക്കുളം, നിലമ്പൂര്‍ കാടുകള്‍ തുടങ്ങിയ ഇടങ്ങളിലായിരുന്നു കുരങ്ങുകളെത്തേടി അഖിന്‍ അലഞ്ഞത്. കൂട്ടുകാരായിരുന്നു യാത്രകളില്‍ ഒപ്പമുണ്ടായിരുന്നത്. ശാസ്ത്രമോ മതമോ ശരിയെന്ന ചോദ്യത്തിന് ഉത്തരം തേടിയുള്ള തന്‍െറ യാത്ര ഉത്തരമില്ലാതെ അവശേഷിച്ചിരിക്കുകയാണെന്നും തന്‍െറ സംശയം കാഴ്ചക്കാരിലേക്ക് പകരുകയാണെന്നും അഖിന്‍ പറയുന്നു. ഫോട്ടോഗ്രാഫര്‍ അജീബ് കൊമാച്ചിയുടെ മകനാണ് അഖിന്‍. ഫാറൂഖ് കോളജിലെ ഫാറൂഖ് ഹൈസ്കൂളില്‍ പ്ളസ്ടു വിദ്യാര്‍ഥിയാണ്. പിതാവിന്‍െറ വഴിയേ ചെറുപ്പം തൊട്ടേ കാമറയുമായി യാത്രകള്‍ നടത്താറുണ്ട്.വന്യജീവി ഫോട്ടോഗ്രാഫര്‍ എന്‍.എ. നസീര്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഫോട്ടോഗ്രാഫര്‍ പി.മുസ്തഫ, അജീബ് കൊമാച്ചി, അഖിന്‍െറ മാതാവ് ജസീന തുടങ്ങിയവര്‍ സംബന്ധിച്ചു. മേയ് 26ന് പ്രദര്‍ശനം സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.