ചെങ്കൊടിയേന്തി കോഴിക്കോട്

കോഴിക്കോട്: കനത്ത പോരാട്ടവും ഇഞ്ചോടിഞ്ച് മത്സരവും എന്നൊക്കെ പ്രവചിച്ചത് വൃഥാവിലായി. ഇടതോരം ചേര്‍ന്ന് നില്‍ക്കുകയല്ല, ചെങ്കോട്ടയാണ് കോഴിക്കോടെന്ന് വീണ്ടും തെളിയിച്ചു. 13 മണ്ഡലങ്ങളില്‍ 11ഉം സ്വന്തമാക്കിയാണ് ചെങ്കൊടിയുടെ കരുത്ത് പ്രകടമാക്കിയത്. 2006ലെ ഇടതുസൂനാമിയെ ഓര്‍മിപ്പിക്കുന്നതാണ് ജില്ലയില്‍ എല്‍.ഡി.എഫ് നേടിയ തേരോട്ടം. എല്‍.ഡി.എഫ് 10, യു.ഡി.എഫ് മൂന്ന് എന്നിങ്ങനെയാണ് 2011ലെ കക്ഷി നില. ഈയൊരവസ്ഥ ഇക്കുറി ആവര്‍ത്തിക്കില്ളെന്ന് ഉറപ്പിക്കുന്ന വിധമാണ് പ്രചാരണം അരങ്ങേറിയത്. കുറ്റ്യാടി, വടകര, കുന്ദമംഗലം, ബാലുശ്ശേരി, ബേപ്പൂര്‍ എന്നീ മണ്ഡലങ്ങളിലെ പ്രചാരണം കടുത്ത മത്സരപ്രതീതിയുണ്ടാക്കി. ഇടതിന്‍െറ കോട്ടയില്‍ ഒന്നും സംഭവിക്കില്ളെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുമ്പോഴും യു.ഡി.എഫ് നില മെച്ചപ്പെടുത്തുമെന്ന് പലരും കരുതി. ബാലുശ്ശേരി, കുന്ദമംഗലം, കുറ്റ്യാടി മണ്ഡലങ്ങള്‍ യു.ഡി.എഫ് നേടുമെന്ന് എക്സിറ്റ്പോള്‍ പ്രവചനവും വന്നു. എല്ലാ അടക്കം പറച്ചിലും അസ്ഥാനത്താക്കുന്നതായി തെരഞ്ഞെടുപ്പ് ഫലം. കുറ്റ്യാടിയിലെ പരാജയം മാറ്റിനിര്‍ത്തിയാല്‍ വന്‍ മുന്നേറ്റമാണ് എല്‍.ഡി.എഫ് നേടിയത്. മണ്ഡലങ്ങളുടെ എണ്ണം 10ല്‍നിന്ന് 11ആക്കിയതാണ് ഏറ്റവും വലിയ നേട്ടം. കുന്ദമംഗലം, ബാലുശ്ശേരി, ബേപ്പൂര്‍ എന്നിവിടങ്ങളില്‍ ഭൂരിപക്ഷം വര്‍ധിക്കുകയാണ് ഉണ്ടായത്. എല്‍.ഡി.എഫിലെ പി.ടി.എ. റഹീമിനെതിരെ കടുത്ത മത്സര പ്രതീതി സൃഷ്ടിക്കാന്‍ യു.ഡി.എഫിലെ ടി. സിദ്ദീഖിന് ആയതാണ് മിച്ചം. റഹീമിന്‍െറ ഭൂരിപക്ഷം 3269ല്‍നിന്ന് 11,205ലേക്കാണ് ഉയര്‍ന്നത്. ബേപ്പൂരിലും ഇതുതന്നെയാണ് സ്ഥിതി. 2011ല്‍ എളമരം കരീമിന് 5316 വോട്ടിന്‍െറ ഭൂരിപക്ഷമുണ്ടായിരുന്നിടത്ത് വി.കെ.സി. മമ്മദ് കോയയുടേത് 14,363 ആയി. യു.ഡി.എഫിലെ എം.പി. ആദം മുല്‍സിയെയാണ് ഇദ്ദേഹം തോല്‍പിച്ചത്. ബാലുശ്ശേരിയില്‍ യു.സി. രാമന്‍െറ സ്ഥാനാര്‍ഥിത്വത്തിലൂടെ യു.ഡി.എഫിന് അദ്ഭുതം സൃഷ്ടിക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലും പിഴച്ചു. 2011ലെ ഭൂരിപക്ഷത്തിന്‍െറ ഇരട്ടിയോളമാണ് പുരുഷന്‍ കടലുണ്ടിയുടെ ഭൂരിപക്ഷം -15,464. കൊടുവള്ളിയിലാണ് മുസ്ലിം ലീഗിനേറ്റ കനത്ത തിരിച്ചടി. ലീഗ് വിമതന്‍ കാരാട്ട് റസാഖ് 573 വോട്ടിന് ലീഗിലെ എം.എ. റസാഖിനെയാണ് തോല്‍പിച്ചത്. 2011ല്‍ വി.എം. ഉമ്മറിന് 16,552 വോട്ടിന്‍െറ ഭൂരിപക്ഷം ലഭിച്ചിടത്താണ് ലീഗിന്‍െറ ദയനീയ തോല്‍വി. കഴിഞ്ഞ തവണ ലീഗിലെ സി. മോയിന്‍കുട്ടി 3883 വോട്ടിന് ജയിച്ച തിരുവമ്പാടിയില്‍ എല്‍.ഡി.എഫിലെ ജോര്‍ജ് എം. തോമസ് 3008 വോട്ടിനാണ് വിജയിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പിഴവാണ് ലീഗിലെ വി.എം. ഉമ്മറിന്‍െറ തോല്‍വിക്ക് കാരണമായത്. വടകരയിലേതാണ് എല്‍.ഡി.എഫിന് ഏറ്റവും തിളക്കമാര്‍ന്ന മറ്റൊരു ജയം. എല്‍.ഡി.എഫിലെ സി.കെ. നാണു കഴിഞ്ഞ തവണ വെറും 847വോട്ടിന് ജയിച്ച മണ്ഡലത്തില്‍ അദ്ദേഹത്തിന്‍െറ ഭൂരിപക്ഷം 9511 ആയി. യു.ഡി.എഫിലെ മനയത്ത് ചന്ദ്രനെയും ആര്‍.എം.പിയിലെ കെ.കെ. രമയെയും ഒരേ സമയം നിലംപരിശാക്കുന്നതായി ഈ വിജയം. എലത്തൂരിലും കോഴിക്കോട് നോര്‍ത്തിലും ഭൂരിപക്ഷം കാല്‍ലക്ഷവും കടന്നത് മുന്നണിയുടെ കരുത്ത് വര്‍ധിപ്പിക്കുന്നതായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.