തിരുവമ്പാടിയില്‍ പുതിയ പാര്‍ട്ടികള്‍ നിര്‍ണായകമാവും

തിരുവമ്പാടി: മണ്ഡലത്തിലെ ജനവിധിയില്‍ നവരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നിര്‍ണായകമാവും. പുതിയ പാര്‍ട്ടികളായ ബി.ഡി.ജെ.എസ്, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവ മണ്ഡലത്തില്‍ മത്സരരംഗത്തുണ്ട്. ഈ പാര്‍ട്ടികള്‍ സമാഹരിക്കുന്ന വോട്ടുകള്‍ ഇടത്, വലത് മുന്നണികളില്‍ ആരെ തുണക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും മണ്ഡലത്തിലെ ജനവിധി. എസ്.എന്‍.ഡി.പി നേതൃത്വത്തിലുള്ള ബി.ഡി.ജെ.എസിന് സി.പി.എം, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍നിന്ന് വോട്ട് ലഭിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ബി.ഡി.ജെ.എസിന് ലഭിക്കുന്ന ഈഴവ സമുദായ വോട്ടുകള്‍ ഇടത്, വലത് മുന്നണികളില്‍ എത്ര ചോര്‍ച്ചയുണ്ടാക്കുമെന്ന് പ്രവചിക്കാനാവില്ല. ബി.ഡി.ജെ.എസ് രൂപവത്കരണത്തിനുമുമ്പ് നടന്ന കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി-ബി.ജെ.പി സഖ്യം സ്ഥാനാര്‍ഥികള്‍ മണ്ഡലത്തില്‍ മത്സരരംഗത്തുണ്ടായിരുന്നു. സഖ്യത്തിന് വലിയ നേട്ടമുണ്ടാക്കാന്‍ അന്ന് കഴിഞ്ഞിരുന്നില്ല. മാറിയ സാഹചര്യത്തില്‍ എസ്.എന്‍.ഡി.പിയുടെ സംഘടനാ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തിയാണ് ബി.ഡി.ജെ.എസ് മത്സരിച്ചത്. തിരുവമ്പാടി, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളും മുക്കം നഗരസഭയുമാണ് എസ്.എന്‍.ഡി.പിയുടെ സ്വാധീന മേഖല. എന്‍.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥിയായി എസ്.എന്‍.ഡി.പി തിരുവമ്പാടി യൂനിയന്‍ പ്രസിഡന്‍റ് ഗിരി പാമ്പനാലാണ് മത്സരിച്ചത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 3894 വോട്ട് നേടിയ ബി.ജെ.പി കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ 6153 വോട്ട് നേടി നില മെച്ചപ്പെടുത്തിയിരുന്നു. ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി ഈ വോട്ടില്‍ മികച്ച വര്‍ധനയുണ്ടാക്കുമെന്നാണ് എന്‍.ഡി.എ അവകാശവാദം. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള വെല്‍ഫെയര്‍ പാര്‍ട്ടി സമാഹരിക്കുന്ന വോട്ടുകള്‍ പ്രതികൂലമാകുമെന്ന ആശങ്ക ഇടത് ക്യാമ്പിനുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമി ഇടതുപക്ഷത്തെയാണ് പിന്തുണച്ചിരുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി രാജു പുന്നക്കലിന് ലഭിച്ച വോട്ടിന്‍െറ നല്ളൊരുപങ്ക് എല്‍.ഡി.എഫിന് നഷ്ടപ്പെട്ടതായാണ് ഇടത് വിലയിരുത്തല്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി മണ്ഡലത്തില്‍ 2000ത്തിലധികം വോട്ട് നേടിയിരുന്നു. ഇത്തവണ വോട്ടുവര്‍ധനയുണ്ടാകുമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടല്‍. മുക്കം നഗരസഭയും കൊടിയത്തൂര്‍ കാരശ്ശേരി ഗ്രാമപഞ്ചായത്തുകളുമാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്വാധീനകേന്ദ്രങ്ങള്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 790 വോട്ട് നേടിയ എസ്.ഡി.പി.ഐ ഇക്കുറി കൂടുതല്‍ വോട്ട് സമാഹരിക്കുമെന്നാണ് പാര്‍ട്ടി അവകാശപ്പെടുന്നത്. പുതിയ രാഷ്ട്രീയ കക്ഷികള്‍ നേടുന്ന വോട്ട് ആര്‍ക്ക് ദോഷമാകുമെന്ന ആശയക്കുഴപ്പം നിലനില്‍ക്കെ, എല്‍.ഡി.എഫും യു.ഡി.എഫും വിജയം അവകാശപ്പെടുന്നുണ്ട്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോര്‍ജ് എം. തോമസ് 1500 വോട്ടിന് വിജയിക്കുമെന്നാണ് ഇടത് വിലയിരുത്തല്‍. അതേസമയം, 4000ത്തോളം വോട്ടിന് യു.ഡി.എഫ് സ്ഥാനാര്‍ഥി വി.എം. ഉമ്മര്‍ വിജയിക്കുമെന്നാണ് വലതുപക്ഷകേന്ദ്രങ്ങള്‍ പറയുന്നത്. നിലവിലെ എം.എല്‍.എ സി. മോയിന്‍കുട്ടിയുടെ ഭൂരിപക്ഷം 3833 വോട്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.