വടകര: ‘ഞങ്ങള്‍ കിണര്‍നിര്‍മാണം ഏറ്റെടുക്കുമ്പോള്‍ ഏറെ വെല്ലുവിളികള്‍ മനസ്സിലുണ്ടായിരുന്നു. പൂര്‍ത്തീകരിക്കാന്‍ പറ്റില്ളെന്നുവരെ തോന്നിയിരുന്നു. ഈ മേഖലയിലെ വിദഗ്ധരുടെ സഹായം ലഭിച്ചെങ്കിലും ഇപ്പോള്‍ ആത്മവിശ്വാസം ഏറെയാണ്. വെള്ളിയാഴ്ചയോടെ ഈ ജോലികഴിയും’. തൊഴിലുറപ്പ് പദ്ധതിപ്രകാരം മണിയൂര്‍ പഞ്ചായത്തിലെ 11ാം വാര്‍ഡിലെ ഹെല്‍ത്ത് സെന്‍ററിനുവേണ്ടി കിണര്‍ കുഴിച്ച സ്ത്രീത്തൊഴിലാളികളുടെ വാക്കുകളാണിത്. ബുധനാഴ്ച കിണറില്‍ ഉറവകണ്ടതിന്‍െറ ആഹ്ളാദത്തിലായിരുന്നു. ഇതോടെ ഹെല്‍ത്ത് സെന്‍ററിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും. എങ്ങനെയെങ്കിലും കിണര്‍ നിര്‍മിക്കുകയെന്ന ചിന്തയില്‍നിന്നാണ് തൊഴിലുറപ്പ് പദ്ധതിയില്‍പെടുത്തി പ്രവൃത്തി പൂര്‍ത്തീകരിക്കുകയെന്ന ആശയം ജനിച്ചതെന്ന് വാര്‍ഡ് മെംബര്‍ ഗീത പറഞ്ഞു. അങ്ങനെയാണ് 15 സ്ത്രീകള്‍ കിണര്‍ നിര്‍മാണ ജോലിചെയ്യാന്‍ തുടങ്ങിയത്. വിദഗ്ധ തൊഴിലാളികളായ സജീവന്‍ മുള്ളംമരത്തുമ്മല്‍, നടോല്‍ കണാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇവരുടെ നിത്യക്കൂലി നല്‍കുന്നത്് കിണര്‍ നിര്‍മാണ സഹായക്കമ്മിറ്റിയാണ്. ഒന്നിടവിട്ട ദിവസങ്ങളില്‍ ഏഴുസ്ത്രീകള്‍ വീതമാണ് തൊഴിലെടുക്കുന്നത്. തൊഴിലുറപ്പ് പദ്ധതിപ്രകാരമുള്ള 229 രൂപ കൂലിയാണിവര്‍ക്ക് നല്‍കുന്നത്. പൊതുവാന്‍ വീട്ടില്‍ സിന്ധുവിന്‍െറ നേതൃത്വത്തിലാണ് സ്ത്രീകളുടെ കിണര്‍നിര്‍മാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.