ഷിബിന്‍ വധം; പൊലീസുകാരടക്കം എട്ടുപേരെക്കൂടി വിസ്തരിച്ചു

കോഴിക്കോട്: തൂണേരി വെള്ളൂരില്‍ സി.പി.എം പ്രവര്‍ത്തകന്‍ സി.കെ. ഷിബിന്‍ വധക്കേസില്‍ എട്ട് സാക്ഷികളെ ചൊവ്വാഴ്ച വിസ്തരിച്ചു. ഇതില്‍ ഏഴുപേര്‍ പൊലീസുകാരാണ്. സംഭവത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിച്ച അരവിന്ദാക്ഷന്‍െറ ചോരപുരണ്ട വസ്ത്രങ്ങള്‍ കണ്ടെടുക്കുന്നതിന് സാക്ഷിയായതായി പ്രദേശവാസി അജേഷും മൊഴിനല്‍കി. എസ്.ഐമാരായ ശശിധരന്‍, അബ്ദുറഹിമാന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ മഹേന്ദ്രന്‍, പ്രവീണ്‍, രാജേഷ്, സുജിത്, സുധീഷ് എന്നിവരെയാണ് വിസ്തരിച്ചത്. ഒന്നുമുതല്‍ മൂന്നുവരെ പ്രതികളെ കര്‍ണാടകയിലെ ശിവനസമുദ്രദര്‍ഗില്‍ വെച്ച് കസ്റ്റഡിയിലെടുത്ത് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയതായി എസ്.ഐ അബ്ദുറഹിമാന്‍ മൊഴിനല്‍കി. കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്ന് പ്രതികളെ തിരുവള്ളൂരില്‍ തടഞ്ഞ് കസ്റ്റഡിയിലെടുത്തതായും മറ്റ് നാലുപ്രതികളെ 11ാം പ്രതി യൂനസിന്‍െറ വില്ല്യാപ്പിള്ളിയിലെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തതായും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാക്കിയതായും എസ്.ഐ ശശിധരന്‍ മൊഴിനല്‍കി. ഷിബിന്‍െറ ഡി.എന്‍.എ സാമ്പിള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഡോക്ടറില്‍നിന്ന് ഏറ്റുവാങ്ങി അന്വേഷണ ഉദ്യോഗസ്ഥന് ഹാജരാക്കിയതായി രാജേഷും ഇതിന്‍െറ മഹ്സര്‍ എടുക്കുന്നതിന് സാക്ഷിയായതായി സുജിത്തും മൊഴിനല്‍കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. കെ. വിശ്വന്‍, അഡ്വ. ബിനുമോന്‍ സെബാസ്റ്റ്യന്‍, അഡ്വ. ഡി. അരുണ്‍ബോസ്, പ്രതിഭാഗത്തിനായി സി.കെ. ശ്രീധരന്‍, അബ്ദുല്‍ ലത്തീഫ്, മുസ്തഫ കുന്നുമ്മല്‍, സി.എന്‍. അബ്ദുല്‍ നാസര്‍ എന്നിവരും ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.