നരിക്കുനി: നരിക്കുനിയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രക്ക് പ്രധാനമായും ഉപയോഗിക്കുന്ന പൊതുമരാമത്ത് വകുപ്പ് ജില്ലാ മേജര്‍ റോഡായ നരിക്കുനി-കുമാരസ്വാമി റോഡ് നവീകരണം അനിശ്ചിതമായി നീളുന്നു. ആയിരക്കണക്കിന് യാത്രക്കാര്‍ നിത്യവും ആശ്രയിക്കുന്ന ഈ റോഡിന്‍െറ ശോച്യാവസ്ഥക്ക് പരിഹാരമാകുമെന്ന പ്രതീക്ഷക്കാണ് മങ്ങലേറ്റിരിക്കുന്നത്. നിരന്തര സമ്മര്‍ദത്തത്തെുടര്‍ന്ന് നരിക്കുനി മുതല്‍ മച്ചക്കുളം വരെയുള്ള ഭാഗത്ത് ബി.എം ആന്‍ഡ് ബി.സി ടാറിങ് അടക്കമുള്ള നവീകരണത്തിന് മൂന്നുവര്‍ഷം മുമ്പ് അഞ്ചുകോടി രൂപ ബജറ്റില്‍ നീക്കിവെച്ചിരുന്നു. ഈ വര്‍ഷം ആദ്യമാണ് ഇതിന് ഭരണാനുമതി ലഭിച്ചത്. ഉടന്‍ സാങ്കേതികാനുമതിയും ലഭിച്ചു. തുടര്‍ന്ന് ടെന്‍ഡറും പൂര്‍ത്തിയാക്കി. എന്നാല്‍, എഗ്രിമെന്‍റ് തയാറാക്കുമ്പോഴേക്കും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്നു. ഇതാണ് പ്രവൃത്തി അനന്തമായി നീളുമെന്ന ആശങ്കക്കിടയാക്കുന്നത്. തെരഞ്ഞടുപ്പ് കഴിഞ്ഞിട്ടേ ഇനി തുടര്‍നടപടികള്‍ സാധ്യമാവൂ. അപ്പോഴേക്കും മഴ എത്തുന്നതിനാല്‍ ഈ വേനലില്‍ പ്രവൃത്തി നടക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായിരിക്കുകയാണ്. കഴിഞ്ഞമാസം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി കൊടുവള്ളിയില്‍വെച്ച് ഈ റോഡിന്‍െറ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിക്കുകവരെ ചെയ്തിരുന്നു. റോഡ് നവീകരണത്തിന് ടെന്‍ഡര്‍ നല്‍കിയതുമൂലം അറ്റകുറ്റപ്പണികള്‍ പോലും നടക്കാന്‍ സാധ്യതയില്ലാത്ത അവസ്ഥയാണ്. പാലോളിത്താഴം, മുരിങ്ങോളിത്താഴം, തെക്കേക്കണ്ടി, കോയാലിമുക്ക്, തച്ചൂര്‍ത്താഴം, പുല്ലാളൂര്‍, ഇടുക്കപ്പാറ, ഗെയിറ്റ്ബസാര്‍, ഉണിപ്പറമ്പത്തുതാഴം എന്നിവിടങ്ങളിലെല്ലാം റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുഷ്കരമായിരിക്കുകയാണ്. കുഴികള്‍ വര്‍ഷാവര്‍ഷം അടക്കാറുണ്ടെങ്കിലും ഉടന്‍തന്നെ വീണ്ടും തകരുകയാണ് പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.