മാവൂര്‍: ചാത്തമംഗലം പഞ്ചായത്തിലെ വെള്ളലശ്ശേരി പാലക്കണ്ടിയില്‍ ഒറ്റപ്പെട്ട വീട് കേന്ദ്രീകരിച്ച് നടന്ന വ്യാജമദ്യ നിര്‍മാണം പൊലീസ് പിടികൂടിയ സാഹചര്യത്തില്‍ കുന്ദമംഗലം എക്സൈസ് റെയ്ഞ്ചിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് സാധ്യത. ഒന്നര വര്‍ഷത്തിലധികമായി നടക്കുന്ന വ്യാജമദ്യ നിര്‍മാണവും വിതരണവും സംബന്ധിച്ച് നാട്ടുകാര്‍ സൂചന നല്‍കിയിട്ടും അന്വേഷിക്കുകയോ നടപടിയെടുക്കുകയോ ചെയ്യുന്നതില്‍ എക്സൈസ് റെയ്ഞ്ച് ഓഫിസ് വീഴ്ചവരുത്തിയ സാഹചര്യത്തിലാണിത്. വീഴ്ച സംബന്ധിച്ച് വിശദമായി അന്വേഷിക്കാന്‍ എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ പി.കെ. സുരേഷ് ഉത്തരവിട്ടിട്ടുണ്ട്. അസി. കമീഷണര്‍ എം.എസ്. വിജയനാണ് അന്വേഷണ ചുമതല. രണ്ടാഴ്ച കൂടുമ്പോള്‍ നടക്കുന്ന പതിവ് പരിശോധന കാര്യക്ഷമമായിരുന്നോ എന്നതും നാട്ടുകാര്‍ നല്‍കിയ വിവരങ്ങള്‍ അവഗണിച്ചത് ഏതു സാഹചര്യത്തിലാണെന്നും അസി. കമീഷണര്‍ അന്വേഷിക്കും. ഞായറാഴ്ച വെള്ളലശ്ശേരിയിലും പരിസരങ്ങളിലും എത്തി ഡെപ്യൂട്ടി കമീഷണര്‍ അന്വേഷണം നടത്തിയിരുന്നു. മാവൂര്‍ പൊലീസ് സ്റ്റേഷനിലത്തെി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. തുടര്‍ന്ന് ഉത്തരമേഖലാ എക്സൈസ് കമീഷണര്‍ക്ക് ഇതുസംബന്ധിച്ച് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. എക്സൈസ് അധികൃതര്‍ക്ക് വീഴ്ചപറ്റിയിട്ടുണ്ടെന്നുതന്നെയാണ് പ്രാഥമിക വിലയിരുത്തല്‍. പാലക്കണ്ടിയിലെ വീട് കേന്ദ്രീകരിച്ച് വ്യാജവാറ്റ് നടക്കുന്നുണ്ടെന്ന സംശയമാണ് നാട്ടുകാര്‍ ഒന്നരവര്‍ഷംമുമ്പുതന്നെ പൊലീസിലും എക്സൈസിലും നല്‍കിയത്. വീടിനകത്ത് ആളുണ്ടായിരിക്കെ പുറത്തുനിന്ന് അടച്ചിടുന്നതും രാത്രിയില്‍ വാഹനങ്ങളും ആളുകളും വന്നുപോകുന്നതുമെല്ലാം നാട്ടുകാര്‍ നിരീക്ഷിക്കുകയും അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു. യുവജനസംഘടനയുടെ നേതൃത്വത്തില്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. വ്യക്തമായ സൂചനകള്‍ കിട്ടിയിട്ടും എക്സൈസ് അധികൃതര്‍ തിരിഞ്ഞുനോക്കിയില്ളെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. മദ്യം നിര്‍മിച്ച് വ്യാപകമായി വിതരണംചെയ്തതായാണ് വിവരം. നാട്ടുകാര്‍ സൂചന നല്‍കിയിട്ടും വാഹനങ്ങളില്‍ ഇവ കടത്തുമ്പോള്‍ പിടികൂടാന്‍ എക്സൈസ് സംഘത്തിന് കഴിഞ്ഞില്ല. അതേസമയം, വ്യാജമദ്യ നിര്‍മാണകേന്ദ്രം സംബന്ധിച്ച കേസിന്‍െറ അന്വേഷണം പൊലീസ് ശക്തമാക്കിയിട്ടുണ്ട്. ബേപ്പൂര്‍ സ്വദേശിയില്‍നിന്ന് കണ്ണൂര്‍ സ്വദേശികളാണ് വീട് വാടകക്കെടുത്തതെന്ന വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ അന്വേഷണം കണ്ണൂരിലേക്ക് വ്യാപിപ്പിച്ചു. പിടിയിലായ ഏജന്‍റ് കല്ലായി സ്വദേശി സക്കീര്‍ റിമാന്‍ഡിലാണ്. ഒരാള്‍കൂടി വലയിലായതായും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.