കോഴിക്കോട്: തിരുവമ്പാടി സീറ്റുകാര്യത്തില്‍ യു.ഡി.എഫ് നേതാക്കള്‍ രൂപതയെയും മലയോര വികസനസമിതിയെയും വഞ്ചിക്കുകയായിരുന്നുവെന്ന് കര്‍ഷക ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ കുറ്റപ്പെടുത്തി. തിരുവമ്പാടി കോണ്‍ഗ്രസിന്‍െറ മണ്ഡലമായതുകൊണ്ടാണ് വിട്ടുതരണമെന്ന് ആവശ്യപ്പെടുകയും മലയോര വികസനസമിതിയും രൂപതാ നേതൃത്വവുമായി ചര്‍ച്ച ചെയ്ത് പി.കെ. കുഞ്ഞാലിക്കുട്ടി സ്വന്തം കൈപ്പടയില്‍ കരാര്‍ എഴുതിവെക്കുകയും ചെയ്തത്. മുന്‍ മന്ത്രിമാരായ സിറിയക് ജോണ്‍, പി.പി. ജോര്‍ജ് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിച്ചത് തിരുവമ്പാടി മണ്ഡലത്തില്‍നിന്നാണെന്നുള്ളത് ലീഗ് നേതൃത്വം സൗകര്യപൂര്‍വം മറക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. തിരൂരങ്ങാടി സീറ്റ് എ.കെ. ആന്‍റണിക്ക് മത്സരിക്കാന്‍ വിട്ടുകൊടുത്ത രാഷ്ട്രീയസാഹചര്യം തിരുവമ്പാടിയുമായി തട്ടിച്ചുനോക്കുമ്പോള്‍ വ്യത്യസ്തമാണ്. ആ സീറ്റ് ഒരിക്കല്‍പോലും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കര്‍ഷക ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഒ.ഡി. തോമസ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ അബ്ദുല്‍മജീദ്, ബാബു, തോമസ്, ജോണ്‍, കെ.ആര്‍. അശോകന്‍, പി.കെ. മുഹമ്മദ്, കെ.പി. കൃഷ്ണന്‍കുട്ടി, ദേവസ്യാച്ചന്‍, ജോര്‍ജ്, നിക്ളാവോസ്, ബേബി, സെബാസ്റ്റ്യന്‍, സണ്ണി, രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.